ലണ്ടന്‍: ബ്രെക്സിറ്റ് ഒരു ഓര്‍മ്മയാക്കി മാറ്റി, 18 നും 35 നും ഇടയില്‍ പ്രായമുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും യഥേഷ്ടം വന്ന് താമസിക്കുവാനും ജോലി ചെയ്യാനും അനുമതി നല്‍കുന്ന യൂത്ത് എക്സ്പീരിയന്‍സ് പദ്ധതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ അനുമതി നല്‍കി. ബ്രസ്സല്‍സുമായുള്ള ബ്രെക്സിറ്റാനന്തര പുനക്രമീകരണത്തിന്റെ ഭാഗമായി വിസ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലേബര്‍ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായുള്ള പ്രതിരോധ, വ്യാപാര രംഗങ്ങളിലെ ബന്ധം ശക്തമാക്കുന്നതിന് പകരമായ ഒരു യൂത്ത് മൊബിലിറ്റി സ്‌കീം വേണമെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ ആവശ്യം. അത് പൂര്‍ണ്ണമായും യു കെ അംഗീകരിച്ചിരിക്കുകയാണിപ്പോള്‍.

ഇരു കക്ഷികളും അത്തരത്തിലുള്ള പദ്ധതി രൂപീകരിക്കുന്നതില്‍ പരസ്പരം സഹകരികുമെന്ന് ഇന്നലെ ലണ്ടനില്‍ നടന്ന യു കെ - ഇ യു ഉച്ചകോടിയിലാണ് ധാരണയായത്. ഇരുകക്ഷികള്‍ക്കും പ്രയോജനമാകുന്ന രീതിയില്‍ ഇരുപക്ഷത്തെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം, പ്രത്യേകിച്ചും യുവാക്കള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചു എന്നാണ് പ്രധാനമന്ത്രി ഒപ്പിട്ട കരാര്‍ രേഖയുടെ ആമുഖത്തില്‍ പറയുന്നത്. ഈ കരാര്‍ വഴി ഇ യു പൗരന്മാരായ യുവാക്കള്‍ക്ക് ബ്രിട്ടനിലേക്കും, ബ്രിട്ടീഷ് യുവാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയനിലേക്കും യാത്ര ചെയ്യാനും, പരിമിത കാലത്തേക്ക് താമസിക്കാനും ജോലി ചെയ്യാനും കഴിയും. ഇങ്ങനെ വരാവുന്ന യുവാക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇരു കൂട്ടരും ധാരണയിലെത്തും.

നിലവില്‍ ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായുള്ള യൂത്ത് മൊബിലിറ്റി പദ്ധതികളുടെ അതേ മാതൃകയിലായിരിക്കും യൂറോപ്യന്‍ യൂണിയനുമായുള്ള പദ്ധതിയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഈ പദ്ധതി വഴി ആസ്‌ട്രേലിയയിലെയും ന്യൂസിലാന്‍ഡിലെയും 18 മുതല്‍ 35 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് രണ്ട് വര്‍ഷം വരെ യു കെയില്‍ താമസിക്കാനും ജോലി ചെയ്യാനും കഴിയും. ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടാനുള്ള സാധ്യതയുമുണ്ട്. ഈ വര്‍ഷം ആസ്‌ട്രേലിയയില്‍ നിന്നുള്ള 42,000 പേര്‍ക്കും ന്യൂസിലാന്‍ഡില്‍ നിന്നുള്ള 9,500 പേര്‍ക്കുമായിരിക്കും യു കെയിലേക്കുള്ള യൂത്ത് മൊബിലിറ്റി വിസ ലഭിക്കുക.

ഇത്തരത്തില്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഒരു വര്‍ഷം എത്തുന്നവരുടെ എണ്ണം 70,000 ആയി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പരിമിതിയും, അതുപോലെ എന്‍ എച്ച് എസ് സര്‍ചാര്‍ജ്ജുമായിരുന്നു ഇ യു വുമായുള്ള ചര്‍ച്ചയില്‍ തീരുമാനം വൈകാന്‍ കാരണമായത് എന്നാണ് അറിയാന്‍ കഴിയുന്നത്. നിലവില്‍ ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളുമായുള്ള യൂത്ത് മൊബിലിറ്റി പദ്ധതി അനുസരിച്ച്, വിസക്കായി അപേഷിക്കാന്‍ അപേക്ഷകര്‍ക്ക് 2,530 പൗണ്ടിന്റെ ബാങ്ക് ബാലന്‍സ് ആവശ്യമാണ്. ആപ്ലിക്കേഷന്‍ ഫീസ് ആയി 298 പൗണ്ടും എന്‍ എച്ച് എസ് സേവനങ്ങള്‍ക്കായി പ്രതിവര്‍ഷം 776 പൗണ്ടും നല്‍കണം.

കരാര്‍ അന്തിമമായതോടെ കടുത്ത വിമര്‍ശനങ്ങളാണ് സ്റ്റാര്‍മര്‍ നേരിടുന്നത്. ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന് മുന്‍പില്‍ കീഴടങ്ങി എന്ന ആരോപണവും കടുക്കുകയാണ്. എന്നാല്‍, ബ്രിട്ടന്‍ ആഗോള വേദിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് എന്നാണ് കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം സ്റ്റാര്‍മര്‍ പറഞ്ഞത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ഉറുസ്വല വോണ്‍ ഡെര്‍ ലെയെനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമാന്യ ബുദ്ധിയുടെ പ്രതിഫലനമാണ് കരാര്‍ എന്ന് പറഞ്ഞ സ്റ്റാര്‍മര്‍, ഇത് ഇരുകൂട്ടര്‍ക്കും പ്രയോജനപ്രദമാണെന്നും പറഞ്ഞു.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ ഒരു കളിപ്പാവയെന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചപ്പോള്‍, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ കരാര്‍ റദ്ദാക്കുമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബേഡ്‌നോക്കിണ്ടെ പ്രതികരണം. പുതിയ നിബന്ധനകള്‍ അനുസരിച്ച് ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്താന്‍ യൂറോപ്യന്‍ ബോട്ടുകള്‍ക്ക് 12 വര്‍ഷത്തെക്ക് അനുമതി ഉണ്ടായിരിക്കും. നേരത്ത് ഇത് നാല് വര്‍ഷത്തേക്കായിരിക്കുമെന്ന് പറഞ്ഞ സ്റ്റാര്‍മര്‍ ഫ്രാന്‍സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 12 വര്‍ഷമാക്കിയത്. ഏതായാലും, തീരദേശ സമൂഹത്തെ സമാശ്വസിപ്പിക്കുന്നതിനായി 360 മില്യന്‍ പൗണ്ടിന്റെ സഹായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ മത്സ്യബന്ധന തോഴിലാളികള്‍ അതുകൊണ്ടൊന്നും തൃപ്തരല. തീരദേശ മേഖലയെ സത്യനാശത്തിലേക്ക് നയിക്കുന്ന കരാറാണിതെന്നായിരുന്നു മത്സ്യബന്ധന തൊഴിലാളികളുടെ പ്രതികരണം. ബ്രിട്ടീഷ് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ബ്രെക്സിറ്റ് കൊണ്ട് പ്രയോജനം ഉണ്ടാകില്ല എന്നാണ് ഈ കരാര്‍ തെളിയിക്കുന്നതെന്നും അവര്‍ പറയുന്നു. അതേസമയം, മത്സ്യബന്ധന മേഖലയ്ക്ക് സ്ഥിരത നല്‍കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് സ്റ്റാര്‍മര്‍ അവകാശപ്പെടുന്നത്.