വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ട് ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ജ്യൂത മ്യൂസിയത്തിന് പുറത്തുവെച്ചായിരുന്നു അക്രമണം. ജ്യൂത മ്യൂസിയത്തിനകത്തുനടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ആയിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. 'ഫ്രീ പലസ്തീന്‍' എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹിതരാകാന്‍ തീരുമാനിച്ച രണ്ട് പങ്കാളികളാണ് കൊല്ലപ്പെട്ടതെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ യെച്ചീല്‍ ലീറ്റര്‍ പറഞ്ഞു.

ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9.5 ഓടെയാണ് എഫ്ബിഐ വാഷിങ്ടണ്‍ ഫീല്‍ഡ് ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ചിക്കാഗോ സ്വദേശി റോഡ്രിഗസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഷിംഗ്ടണിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്ററിഗേഷന്റെ ഫീല്‍ഡ് ഓഫീസിന് സമീപമായിരുന്നു വെടിവെയ്പ് നടന്നത്. സംഭവത്തെ കുറിച്ച്, അന്വേഷമം നടത്തി വരികയാണെന്ന് അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി വ്യക്തമാക്കി.

ജൂതന്‍മാര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തിയ ആക്രമണം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നതെന്നാണ് ഐക്യാരാഷ്ട്ര സഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനോന്‍ വ്യക്തമാക്കിയത്. അക്രമി ഇരകളെ തൊട്ടു മുന്നില്‍ നിന്നാണ് വെടി വെച്ചത്. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖെം രേഖപ്പെടുത്തി. ഇസ്രയേല്‍ പ്രസിഡന്റ് ഇശാഖ് ഹെര്‍സോഗും സംഭവത്തില്‍ ഞടുക്കം പ്രകടിപ്പിച്ചു. അമേരിക്കയിലെ ജൂത സമൂഹത്തിന് അദ്ദേഹം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.