ലണ്ടന്‍: ഏറ്റവും, പുതിയ അഭിപ്രായ സര്‍വ്വേകള്‍ കാണിക്കുന്നത് ഇന്നത്തെ ബ്രിട്ടീഷ് ജനതയ്ക്ക് ഏറെ ആശങ്കയുയര്‍ത്തുന്ന പ്രശ്നം കുടിയേറ്റമാണ് എന്നതാണ്. ബ്രെക്സിറ്റിനു മുന്‍പുണ്ടായിരുന്നതു പോലെ ശക്തമായ വികാരമാണ് ഇപ്പോള്‍ കുടിയേറ്റത്തിനെതിരെ അലയടിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേരും പറയുന്നത് ഇന്ന് ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കുടിയേറ്റമാണ് എന്നതാണ്.

യൂറോപ്യന്‍ യൂണിയന്‍ റെഫെറണ്ടം വന്ന 2016 ല്‍, 48 ശതമാനം പേരാണ് കുടിയേറ്റത്തെ ഏറ്റവും ഗുരുതര പ്രശ്നമായി കണ്ടതെങ്കില്‍ ഇന്ന് 49 ശതമാനം പേര്‍ക്കാണ് അതേ അഭിപ്രായമുള്ളത്. കുടിയേറ്റത്തിനോട് ഉദാര നിലപാട് സ്വീകരിച്ചിരുന്ന പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് പോലും തന്റെ നിലപാടില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതും ഓര്‍ക്കണം. ബ്രിട്ടന്‍ അപരിചിതരുടെ ഒരു ദ്വീപായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹവും ഇപ്പോള്‍ കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികളുമായി എത്തിയിരിക്കുകയാണ്.

പി ആര്‍ ലഭിക്കാന്‍ ബ്രിട്ടനില്‍ അഞ്ച് വര്‍ഷം താമസിക്കണം എന്നത് പത്ത് വര്‍ഷമാക്കി നീട്ടാനും, ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ നിലവാരം ഉയര്‍ത്താനുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ വന്നത് അതിന്റെ ഭാഗമായിട്ടാണ്. കുടിയേറ്റത്തിനെതിരെ ആഞ്ഞടിച്ച നെയ്ജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള റിഫോം യു കെ പാര്‍ട്ടി തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കൊയ്തെടുത്ത ഉജ്ജ്വല വിജയവും ബ്രിട്ടനിലെ ഭരണകക്ഷിയുടെയും പ്രധാന പ്രതിപക്ഷത്തിന്റെയും കണ്ണുകള്‍ തുറപ്പിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഒരു ബ്രിട്ട്കാര്‍ഡ് ഐ ഡി ആപ്പ് ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് എന്‍വിറോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാന്‍, സാധ്യമായ എല്ലാ വഴികളും നോക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഫോണ്‍ ആപ്പ്, ഒരു വ്യക്തിയുടെ ബ്രിട്ടനില്‍ ജീവിക്കാനും, ജോലി ചെയ്യുവാനും, വീട് വാടകയ്ക്ക് എടുക്കാനുമൊക്കെയുള്ള അവകാശം സ്മാര്‍ട്ട്‌ഫോണില്‍ പ്രദര്‍ശിപ്പിക്കും.

അതിനോടൊപ്പം അനധികൃത കുടിയേറ്റക്കാരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യും. സര്‍ക്കാര്‍ രേഖകളിലേക്ക് ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇത് ബെനെഫിറ്റ് തട്ടിപ്പുകളെയും തടയുമെന്നും ഇതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ക്യാബിനറ്റ് ഓഫീസ് മന്ത്രി പാറ്റ് മെക്ഫാഡന്‍, ടെക്നോളജി സെക്രട്ടറി പീറ്റര്‍ കെയ്ല്‍ തുടങ്ങി നിരവധി കാബിനറ്റ് അംഗങ്ങള്‍ ഇപ്പോള്‍ തന്നെ ഈ നിര്‍ദ്ദേശത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കുടിയേറ്റം കുറച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും എന്നാണ് മൊബൈല്‍ ആപ്പിന്റെ കാര്യം വെളിപ്പെടുത്തിക്കൊണ്ട് ഇന്നലെ ടൈംസ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്ത അഭിമുഖത്തില്‍ റീഡ്‌സ് പറഞ്ഞത്.

അതേസമയം ബ്രിട്ട്കാര്‍ഡ് ഓരോ മനുഷ്യനും രാജ്യവും തമ്മിലുള്ള ബന്ധം ആകെ മാറ്റിമറിക്കുമെന്നാണ് ബിഗ് ബ്രദര്‍ വാച്ചിന്റെ ഇടക്കാല ഡയറക്ടറായ റെബേക്ക വിന്‍സെന്റ് പറയുന്നത്.എന്തിനും എവിടെയും തെളിവുകള്‍ ചോദിക്കപ്പെടുന്ന ഒരു സമൂഹമായി ബ്രിട്ടന്‍ മാറുമെന്നും അവര്‍ പറയുന്നു. ഐ ഡി നിര്‍ബന്ധമാക്കാത്ത, ബ്രിട്ടന്റെ ദീര്‍ഘകാല ചരിത്രത്തിന്റെ മഹത്വത്തിനും ഇത് കളങ്കമേല്‍പ്പിക്കുമെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം, അനധികൃത കുടിയേറ്റക്കാര്‍ക്ക് അത്ര എളുപ്പം വന്നു കയറാന്‍ പറ്റിയ രാജ്യമല്ല ബ്രിട്ടന്‍ എന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ ഈ നടപടിക്ക് കഴിയുമെന്നാണ് ബ്രിട്ട്കാര്‍ഡിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.