റയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന നിലപാടുകാരനാണ് ട്രംപ് എന്ന കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ല. പല കാര്യങ്ങളിലും സ്വന്തം കുടുംബത്തിന്റെ ബിസിനസ് താല്‍പ്പര്യം സംരക്ഷിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റിന് താല്‍പ്പര്യം എന്ന പേരുദോഷവും അദ്ദേഹത്തിനുണ്ട്. ചൈനയുമായി മാസങ്ങളായി ട്രംപ് വ്യാപാര യുദ്ധം നടത്തുകയാണ്. എന്നാല്‍ അതിനിടയില്‍ ചൈനയുമായി ഒത്തുതീര്‍പ്പിനും അദ്ദേഹം ശ്രമിക്കുകയായിരുന്നു.

ഇപ്പോള്‍ ചൈനീസ് ആപ്പായ ടിക് ടോക്കിനെ രക്ഷിക്കാന്‍ പദ്ധതിയിടുകയാണ് ട്രംപ്. ഇത് മൂന്നാം തവണയാണ് ട്രംപ് ടിക്ക്ടോക്കിനെ രക്ഷിക്കാന്‍ രംഗത്ത് എത്തുന്നത്. അമേരിക്കയില്‍ ഈ മാസം പത്തൊമ്പതിന് മുമ്പ് ടിക്ടോക്ക് നിരോധിക്കാന്‍ എടുത്ത തീരുമാനം ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പിന്‍വലിക്കും എന്നാണ് കരുതപ്പെടുന്നത്. അടുത്ത തിങ്കളാഴ്ച വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രതിനിധികള്‍ ചൈനയുമായി ലണ്ടനില്‍ ചര്‍ച്ച നടത്തുകയാണ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്, അമേരിക്കന്‍ വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൂടിക്കാഴ്ച നന്നായി നടക്കണം എ്ന്നാണ് തന്റെ ആഗ്രഹം എന്നാണ് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. വ്യാപാര കരാറുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ട്രംപ് രണ്ട് ദിവസം മുമ്പ് ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്ങുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ലോകത്തെ ഏറ്റവും ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടിക്ടോക്കിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ചില അമേരിക്കന്‍ നിക്ഷേപകര്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഫലമായിട്ടാണ് ഇത് സാധ്യമാകാതെ പോയത്. ഏപ്രില്‍ 4 ന്, ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കാന്‍ 75 ദിവസത്തെ കാലാവധി നീട്ടി നല്‍കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. ടിക് ടോക്കിനെ സംരക്ഷിക്കുന്നതിനുള്ള ഒരു കരാറില്‍ അമേരിക്കന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും ഇക്കാര്യത്തില്‍ വളരെയധികം പുരോഗതി കൈവരിച്ചതായും ട്രംപ് വെളിപ്പെടുത്തിയിരുന്നു.

ആമസോണ്‍, വാള്‍മാര്‍ട്ട്, ഒറാക്കിള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ അമേരിക്കന്‍ കമ്പനികള്‍ ടിക് ടോക്കില്‍ മുതല്‍മുടക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയില്‍ ടിക്്ടോക്കിന് 135.79 ദശലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്. ഈ ആപ്പിന് ഏററവുമധികം ഉപഭോക്താക്കള്‍ ഉള്ളതും അമേരിക്കയിലാണ്. പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളര്‍ വില്‍പ്പനയുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് വിപണിയായും ഇത് മാറിയിരിക്കുകയാണ്.

2024 ല്‍ ആണ് അമേരിക്കന്‍ കോണ്‍ഗ്രസ് ടിക്ടോക്ക് നിരോധിച്ചത്. ടിക്ക്ടോക്ക് അമേരിക്കയിലെ ജനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുമോ എന്ന ആശങ്കയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. യുവതലമുറയെ ആക്ര്#ഷിക്കുന്നതിന് വേണ്ടിയാണ് ട്രംപ് നിരോധനം നീക്കുന്നത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്.