ലണ്ടന്‍: വ്യാജ ഓഫറുകള്‍ വിശ്വസിച്ച് വഞ്ചിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി ലക്ഷങ്ങല്‍ ചെലവഴിച്ചിട്ടും ലക്ഷ്യം കാണുന്നില്ല എന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നു.കേവലം 4 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇതുകൊണ്ട് പ്രയോജനം ഉണ്ടായത് എന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിയില്‍ 28,000 പേര്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് കണക്കുകള്‍ പറയുന്നു.

അതില്‍ കേവലം 3.4 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പുതിയ തൊഴില്‍ ലഭിച്ചതെന്ന് വര്‍ക്ക് റൈറ്റ്‌സ് സെന്റര്‍ പുറത്തിറക്കിയ വിശകലന റിപ്പോര്‍ട്ടില്‍ പറായുന്നു. സോഷ്യല്‍ കെയര്‍ മേഖലയില്‍ ഇപ്പോഴും 1,31,000 ഒഴിവുകള്‍ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഇത് നോക്കി കാണുവാന്‍. കോവിഡിന് ശേഷം ഇംഗ്ലണ്ടിന് കൂടുതല്‍ കെയര്‍ വര്‍ക്കര്‍മാരെ ആവശ്യമായി വന്നു എന്നും ഉറച്ച വിശ്വാസത്തില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നിന്നുള്ളവര്‍ ഇവിടേക്ക് വന്നു എന്നും ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോക്ടര്‍ ഡോറ ഒലിവിയ വികോള്‍ പറയുന്നു.

എന്നാല്‍, അവര്‍ അര്‍പ്പിച്ച വിശ്വാസം ഹനിക്കുന്ന രീതിയില്‍, പലരും തട്ടിപ്പിന് വിധേയരാവുകയായിരുന്നു. അവര്‍ക്ക് നീതി ലഭിക്കേണ്ടതിന് പകരം ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത റഫറല്‍ പ്രോഗ്രാം ആയിരുന്നു എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലുടമ സ്പോണ്‍സര്‍ ചെയ്ത വിസയില്‍ യു കെയില്‍ എത്തിയ ആയിരക്കണക്കിന് കെയര്‍ വര്‍ക്കര്‍മാരാണ് സര്‍ക്കാരിന്റെ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിയിലേക്ക് റെഫര്‍ ചെയ്യപ്പെട്ടത്.

ജോലിക്ക് സ്പോണ്‍സര്‍ഷിപ്പ് ഉറപ്പാക്കുന്നതിനായി തൊഴില്‍ അന്വേഷകരില്‍ നിന്നും ഫീസ് ഈടാക്കുകയും, എന്നാല്‍, വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കാതിരിക്കുകയും, അതുപോലെ വാഗ്ദാനം ചെയ്തിതിലും കുറഞ്ഞ വേതനം നല്‍കുകയും ഒക്കെ ചെയ്തതിന് 2022 മുതല്‍ ഇതുവരെ 470 കെയര്‍ പ്രൊവൈഡര്‍മാരുടെ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് എടുത്തു കളഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കമ്പനിക്ക് ലൈസന്‍സ് നഷ്ടമാകുമ്പോള്‍, അവരുടെ സ്പോണ്‍സര്‍ഷിപ്പില്‍ വന്നവര്‍ക്ക് വേറെ സ്പോണ്‍സര്‍മാരെ കണ്ടെത്തേണ്ടതുണ്ട്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച ഏറ്റവും പുതിയ വിവരമനുസരിച്ച് കഴിഞ്ഞ ഏപ്രില്‍ 30 വരെ 941 കുടിയേറ്റ കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് സര്‍ക്കാര്‍ പദ്ധതി അനുസരിച്ച്, മറ്റിടങ്ങളില്‍ തൊഴില്‍ കണ്ടെത്താന്‍ ആയിട്ടുള്ളത്. എന്നാല്‍, പുതിയ ജോലി ലഭിച്ചാല്‍ ഉടന്‍ അത് അറിയിക്കണം എന്ന് നിര്‍ബന്ധമില്ലാത്തതിനാല്‍ ഈ ഡാറ്റ കൃത്യതയുള്ളതായിരിക്കില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വിദേശത്തു നിന്നും പുതിയതായി കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കുമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ യു കെയില്‍ ഉള്ള കെയര്‍വര്‍ക്കര്‍മാരില്‍ നിന്നു തന്നെ നിയമനങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാനായിരുന്നു ഇത്.