ലണ്ടന്‍: ഇസ്രയേലിന് സൈനിക ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു ബ്രിട്ടീഷ് സ്ഥാപനത്തിന്റെ വെയര്‍ഹൗസ് ഒരു കൂട്ടം പാലസ്തീന്‍ അനുകൂലികള്‍ തല്ലിതകര്‍ത്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന ദൃശ്യത്തില്‍ ഒരു സംഘം ആളുകള്‍ ലോഹ കമ്പിവേലി തകര്‍ത്ത് പെര്‍മോയ്ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുന്ന ദൃശ്യമുണ്ട്. ഡുറമിലെ ന്യൂട്ടണ്‍ ഐക്ലിഫിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ഇരുണ്ട വസ്ത്രങ്ങളും, മുഖം മൂടികളും കൈയ്യുറകളും ധരിച്ച സംഘത്തിലെ രണ്ടംഗങ്ങള്‍ കാര്‍പോര്‍ച്ചിലൂടെ ഓടെ വെയര്‍ഹൗസില്‍ കയറുന്നത് കാണാം. ആ സമയം, അതിനകത്ത് ഇതേ സംഘത്തിലെ മറ്റ് നാലുപേര്‍ ഉണ്ടായിരുന്നു. ഫാക്ടറിയിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും, തറയിലും ചുവരുകളിലും ചുവന്ന പെയിന്റൊഴിച്ച് വൃത്തികേടാക്കുകയും, ജനല്‍ ചില്ലുകള്‍ തല്ലി തകര്‍ക്കുകയും ചെയ്തതായി ഈ സംഘം തന്നെ പോസ്റ്റിലൂടെ അവകാശപ്പെടുന്നു.

സംഘത്തിലെ ഒരംഗം സ്പ്രേ ക്യാന്‍ ഉപയോഗിച്ച് ചുവരില്‍ 'ഫ്രീ ഗാസ' എന്ന് എഴുതുന്നതും ഒരു വീഡിയോ ദൃശ്യത്തിലുണ്ട്. കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി പ്രതിരോധ മന്ത്രാലയത്തിന്റെ വിതരണക്കാരുടെ ലിസ്റ്റിലുള്ള ഒരു സ്ഥാപനമാണ് പ്രിമോയ്ഡ് ഇന്‍ഡസ്ട്രീസ്. ഓട്ടോമോട്ടീവ് മേഖലയിലും ഇവര്‍ക്ക് സജീവ സാന്നിദ്ധ്യമുണ്ട്. ഹെവി മെഷിന്‍ ഗണ്‍ അമ്യൂണിഷന്‍ സൂക്ഷിക്കാന്‍ ഉതകുന്ന അമ്യൂണിഷന്‍ കണ്ടെയ്നറുകള്‍, കാര്‍ട്രിഡ്ജ്, മോര്‍ട്ടാര്‍, ഷെല്ല് മ്യുനിഷന്‍സ് എന്നിവയാണ് ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

ഡുറാമിലെ ഫാക്ടറിയില്‍ നിന്നും ഇസ്രയേലിലെ എല്‍ബിറ്റ് സിസ്റ്റംസിന്റെ ആയുധ പ്ലാന്റിലേക്ക് ഒരു ഷിപ്പ്‌മെന്റ് പോകാന്‍ ഇരിക്കവെയാണ് അക്രമമുണ്ടായതെന്ന് ഫാക്ടറി വക്താവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇസ്രയേല്‍ ആസ്ഥാനമായ പ്രതിരോധ കോണ്‍ട്രാക്റ്ററായ എല്‍ബിറ്റ് സിസ്റ്റംസിന് യു കെയില്‍ നിരവധിയിടങ്ങളില്‍ സബ്‌സിഡിയറി യൂണിറ്റുകളുണ്ട്. ഇസ്രയേലിന്റെ ഡ്രോണ്‍ ഫ്‌ലീറ്റ്, ലാന്‍ഡ് ബേസ്ഡ് മിലിറ്ററി എക്വിപ്‌മെന്റ് എന്നിവയില്‍, ഇസ്രയേലി പ്രതിരോധ വകുപ്പിന് 80 ശതമാനം സപ്ലൈയും നിര്‍വ്വഹിക്കുന്നത് ഈ കമ്പനിയാണ്.

ആയിരത്തിലധികം മ്യൂണിഷന്‍ കണ്ടെയ്‌നറുകളാണ് പെര്‍മോയ്ഡ് ഇസ്രയേലിലേക്ക് കയറ്റി അയച്ചതെന്ന് പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന അവരുടെ വെബ്‌സൈറ്റിലൂടെ ആരോപിച്ചു. അതില്‍ 920 എണ്ണം എല്‍ബിറ്റ് സിസ്റ്റത്തിന്റെ ടെല്‍ അവീവിനടുത്തുള്ള റമത് ഹഷാരോണിലെ ഫാക്ടറിയിലെക്കാണ് പോയതെന്നും അവര്‍ ആരോപിക്കുന്നു. ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്ന ഏതൊരു സ്ഥാപനത്തിനു നേരെയും സമാനമായ സമീപനം ഉണ്ടാകുമെന്ന ഭീഷണിയും പാലസ്തീന്‍ ആക്ഷന്‍ മുഴക്കിയിട്ടുണ്ട്. ഗാസയിലെ വംശഹത്യയ്ക്ക് കൂട്ടുനിന്ന് ധനം സമ്പാദിക്കുന്നത് ക്ഷമിക്കാനാവില്ലെന്നും അവര്‍ പറയുന്നു.