ഒന്റാറിയോ : ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. ഇരു നേതാക്കളും ഏകദേശം 35 മിനിറ്റ് സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം വെടിനിര്‍ത്തലിനെച്ചൊല്ലി തുടരുന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ രണ്ട് നേതാക്കളും തമ്മിലുള്ള ആദ്യ നേരിട്ടുള്ള സംഭാഷണമായിരുന്നു ഇത്. ഇതിനു പുറമെ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു.

കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ജൂണ്‍ 17 ന് ട്രംപ് ജി-7 ഉച്ചകോടി ഉപേക്ഷിച്ച് യുഎസിലേക്ക് മടങ്ങേണ്ടിവന്നു. ഇസ്രായേല്‍-ഇറാന്‍ യുദ്ധം കാരണം അദ്ദേഹത്തിന് ഒരു ദിവസം മുമ്പ് പെട്ടെന്ന് മടങ്ങേണ്ടിവന്നത്. ഇതിനുശേഷം ട്രംപിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇരു നേതാക്കളും ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഭീകരതയില്‍ ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി മോദി അവതരിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്നും പ്രധാനമന്ത്രി മോദി ട്രംപുമായി ഇത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും വിക്രം മിശ്രി പറഞ്ഞു. ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വിക്രം മിശ്രി പറഞ്ഞു.

പാക്കിസ്ഥാന്റെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷി മധ്യസ്ഥത സ്വീകരിക്കില്ല, ഭാവിയില്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. കൂടാതെ ഭീകരവാദ സംഭവങ്ങളെ ഇന്ത്യ ഇപ്പോള്‍ ഒരു നിഴല്‍ യുദ്ധമായി കാണില്ലെന്നും മറിച്ച് നേരിട്ടുള്ള യുദ്ധമായി കാണുമെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞതായും വിക്രം മിശ്രി പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് മോദി നല്‍കിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറയുന്നു.

പാകിസ്ഥാന് ചുട്ട മറുപടി നല്‍കിയെന്നും മോദി പറഞ്ഞതായി വിക്രം മിശ്രി പറയുന്നു. ഓപ്പറേഷന്‍ സിന്ധൂര്‍ അവസാനിപ്പിച്ചിട്ടില്ല. ഇന്ത്യ-പാക് വിഷയത്തില്‍ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും മോദി പറഞ്ഞു. തീവ്രവാദത്തോട് സന്ധിയില്ല. അവിടെ ട്രേഡ് ഡീല്‍ ചര്‍ച്ചയായിട്ടില്ലെന്നും പറഞ്ഞ മോദി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും വിക്രം മിശ്രി അറിയിച്ചു.

അതിനിടെ മോദി - ട്രംപ് ഫോണ്‍ സംഭാഷണത്തിനെതിരെ വിമര്‍ശനവുമായി കോണ്‍?ഗ്രസ് രംഗത്തെത്തി. മോദി പറഞ്ഞുവെന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് ജയറാം രമേശ് ചോദിച്ചു. 37 ദിവസമായി ട്രംപിന്റെ അവകാശവാദത്തെ കുറിച്ച് ഒരു വാക്ക് മിണ്ടിയിട്ടില്ല. സര്‍വകക്ഷി യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍