കൊച്ചി: ഖത്തര്‍ വ്യോമപാത തുറന്നു. തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്ക് മൂന്ന് സര്‍വ്വീസുകള്‍ നടന്നു. ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെതുടര്‍ന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ പ്രതിസന്ധിയിലായത് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആയിരുന്നു.

യുഎഇ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് ഫ്‌ളൈറ്റ് റഡാര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഖത്തറിലെ യുഎസ് സൈനികതാവളങ്ങളിലെ ആക്രമണമാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇറാന്‍ അപ്രതീക്ഷിത ആക്രമണമാണ് ഖത്തറില്‍ നടത്തിയത്. തുടര്‍ന്ന് മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎഇ വിമാനകമ്പനിയായ ഫ്‌ളൈ ദുബായ് അറിയിച്ചു. ഇതിനിടെയാണ് ഖത്തറില്‍ വ്യോമപാത തുറന്നുവെന്ന് സൂചനകള്‍ എത്തുന്നത്. തിരുവനന്തപുരത്ത് നിന്നും വിമാനങ്ങള്‍ പറന്നതോടെ ഇതിന് സ്ഥിരീകരണവുമായി. വിദേശ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും എത്തിഹാദ്, എമറൈറ്റ്‌സ്, എയര്‍ അറേബ്യ സര്‍വ്വീസുകളാണ് നടന്നത്.

ഇറാന്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഖത്തര്‍ വ്യോമപാത നേരത്തേ അടച്ചിരുന്നു. പിന്നാലെ സുരക്ഷാനടപടികളുടെ ഭാഗമായി താത്കാലികമായി വ്യോമപാത അടച്ചിടുകയാണെന്ന് ബഹ്റൈനും അറിയിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വ്യോമഗതാഗതം നിശ്ചലമായ അവസ്ഥയിലാണെന്ന് ഫ്ളൈറ്റ് റഡാര്‍ വെബ്സൈറ്റ് സൂചിപ്പിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുവൈത്തും ബഹ്‌റൈനും വ്യോമപാത തുറന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ വ്യോമപാത അടച്ചതിനാല്‍ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലകളിലേക്കുള്ള നിരവധി വിമാനങ്ങളും റദ്ദാക്കിയുന്ന അവസ്ഥ വന്നു. ഇതിനിടെയാണ് വ്യോമ പാത ഖത്തര്‍ തുറന്നത്.

ബിബിസി അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.45നാണ് വ്യോമപാത അടക്കുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചത്. അഞ്ച് മണിക്കൂറിലേറെ സര്‍വീസ് മുടങ്ങിയതിനാല്‍ ചില വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും വിമാനസര്‍വീസുകളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും. യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു. വ്യോമപാത തുറന്നതിനെ തുടര്‍ന്ന് ഖത്തറിലേക്കുള്ള തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം - അബുദാബി എത്തിഹാദ്, തിരുവനന്തപുരം - ഷാര്‍ജ എയര്‍ അറേബ്യ എന്നിവ പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയാണ് വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും.

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയായി ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാന്‍ ഇന്നലെ ആക്രമിച്ചതിനെ തുടര്‍ന്നാണ് വ്യോമപാത അടച്ചത്. ആക്രമണത്തില്‍ ആറോളം മിസൈലുകള്‍ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മിസൈല്‍ ഖത്തര്‍ വ്യോമതാവളത്തില്‍ പതിച്ചതായി ഖത്തര്‍ സ്ഥിരീകരിച്ചു. അതിനിടെ ഖത്തറിലെ യുഎസ് സൈനിക താവളം ആക്രമിച്ചതിനെ തുടര്‍ന്ന് ഇറാനും ഇസ്രയേലിനുമിടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ് കാര്യങ്ങള്‍ പുതിയ തലത്തിലെത്തിച്ചു. ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇസ്രായേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുമ്പോഴും ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.