ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാനമൊഴിയുമെന്നും പകരം നിലവിലെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ ആ സ്ഥാനത്തെത്തുമെന്നുമാണ് റെയ്നറുടെ അനുയായികള്‍ സ്വപ്നം കാണുന്നത്. ക്ഷേമ പദ്ധതി ചെലവില്‍ 5 ബില്യന്‍ പൗണ്ട് വെട്ടിച്ചുരുക്കാനുള്ള പദ്ധതിയില്‍ നിന്നും സ്റ്റാര്‍മറിന്റെ മലക്കം മറിച്ചില്‍ സ്റ്റാര്‍മറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലെല്‍പ്പിച്ചിട്ടുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മാത്രമല്ല, അത് അദ്ദേഹത്തെ മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിക്കാന്‍ അദ്ദേഹം തയ്യാറായേക്കില്ല.

വിമതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്ഷേമ പദ്ധതി വെട്ടിച്ചുരുക്കുന്ന പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ ഖജനാവില്‍ 3 ബില്യന്‍ പൗണ്ടിന്റെ കമ്മിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയും നികുതി വര്‍ദ്ധനവ് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനത. വരുന്ന ശരത്ക്കാല ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശം ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പദ്ധതിയില്‍ ഇളവുകള്‍ വരുത്തിയാലും, വിമതര്‍ നല്‍കിയ ഭേദഗതിയില്‍ വോട്ട് എടുപ്പ് നടന്നാല്‍ സ്റ്റാര്‍മര്‍ വിജയിക്കുമെന്ന് ഇപ്പോള്‍ പറയാനാകാത്ത സാഹചര്യവുമാണ്.

ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന് പറഞ്ഞതുപോലെ മെയില്‍ ഓണ്‍ സണ്‍ഡെ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം പേര്‍ പറഞ്ഞത് സ്റ്റാര്‍മര്‍ സ്ഥാനം ഒഴിയണം എന്നാണ്. വെറും 25 ശതമാനം പേര്‍ മാത്രമാണ് സ്റ്റാര്‍മര്‍ ഡൗണിംഗ് സ്ട്രീറ്റില്‍ തുടരണമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. അടുത്ത തെരഞ്ഞെടുപ്പ് വരെ സ്റ്റാര്‍മര്‍ തുടരണമോ എന്ന ചോദ്യത്തിന് ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും രണ്ട് തട്ടിലാണ് 50 ശതമാനം പേര്‍ വേണ്ടെന്ന് അഭിപ്രായപ്പെടുമ്പോള്‍ 50 ശതമാനം പേര്‍ വേണമെന്ന പക്ഷക്കാരാണ്. എന്നാല്‍, 64 ശതമാനം പേര്‍ റെയ്ച്ചല്‍ റീവ്‌സിനെ പുറത്താക്കണം എന്ന അഭിപ്രായമുള്ളവരാണ്.

സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ളവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ തന്നെയാണ്. എല്ലാ വിഭാഗം വോട്ടര്‍മാരില്‍നിന്നും അവര്‍ക്ക് എറെ പിന്തുണ ലഭിക്കുന്നുമുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും അവര്‍ സമ്മതയാണ്. അവര്‍ തന്നെ പാര്‍ട്ടിയെ നയിക്കണം എന്നാണ് അവരുടെ അനുയായികള്‍ ആവശ്യപ്പെടുന്നതും. അടുത്ത വര്‍ഷത്തെ വെയ്ല്‍സ്, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സ്റ്റാര്‍മര്‍ താഴെയിറങ്ങിയില്ലെങ്കില്‍ കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ക്കും അദ്ദേഹത്തെ മടുത്തു തുടങ്ങി എന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവരില്‍ ചിലര്‍ തന്നെ പറയുന്നത്.

പാര്‍ട്ടിയിലെ ഇടതുപക്ഷം സ്റ്റാര്‍മറുടെ പിന്‍ഗാമിയായി മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബെണ്‍ഹാമിനെയായിരിക്കും എന്നാണ് ചില പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, അദ്ദേഹം നിലവില്‍ എം പിയല്ല. അതുകൊണ്ടു തന്നെ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള എല്ലാ സാധ്യതകളും റെയ്നര്‍ക്ക് തന്നെയാണ്. ഒരു തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്നുള്ള നേതാവ് എന്ന പ്രതിച്ഛായ അടുത്ത തെരഞ്ഞെടുപ്പില്‍ നെയ്ജല്‍ ഫരാജ് ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.