പെഷവാര്‍: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കൗസര്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഐ.ഇ.ഡി (ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ സ്‌ഫോടനത്തിന് പിന്നാലെ പുക ഉയരുന്നതും ആളുകള്‍ ഓടുന്നതും കാണാം. സ്‌ഫോടനത്തിന് പിന്നില്‍ ഭീകരവാദ സംഘടനകളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞയാഴ്ച പ്രദേശത്ത് നടന്ന 'ഓപ്പറേഷന്‍ സര്‍ബകഫിന്' മറുപടിയായി തീവ്രവാദികള്‍ നടത്തിയ ആക്രമണണാണിതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഓപ്പറേഷന്‍ സര്‍ബകഫിന്റെ ഭാഗമായി രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പൊലീസ് കോണ്‍സ്റ്റബിളിനും പ്രദേശവാസിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, മറ്റൊരു സംഭവത്തില്‍ ലാച്ചി തെഹ്സിലിലെ ദര്‍മലക് പൊലീസ് ചെക്ക്പോസ്റ്റിനു സമീപം അജ്ഞാതരായ അക്രമികള്‍ പൊലീസ് വാഹനം ആക്രമിക്കുകയും ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം, പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഏഴ് ജില്ലകളിലായി പൊലീസ് സ്റ്റേഷനുകള്‍, ചെക്ക്പോസ്റ്റുകള്‍, പട്രോളിങ് സംഘങ്ങള്‍ എന്നിവയ്‌ക്കെതിരെ പാക്കിസ്ഥാന്‍ താലിബാന്‍ എന്നും അറിയപ്പെടുന്ന തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) നടത്തിയ ആക്രമണത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ കൊലപ്പെട്ടിരുന്നു.