പാക്കിസ്ഥാനിലെ ഹമാസ്! പാക്ക് താലിബാന്‍ എന്ന തെഹ്രിക്ക് എ താലിബാന് ലോക മാധ്യമങ്ങള്‍ നല്‍കിയ വിശേഷണമാണിത്. ഗസ്സയിലെ ഹമാസിനെപ്പോലെ സ്വയം ചാവേറാവാന്‍ യാതൊരു മടിയും ഇല്ലാത്തതുകൊണ്ടാവണം പാക്കിസ്ഥാനിലെ ഹമാസ് എന്ന പേര്് തെഹ്രിക്ക് എ താലിബാന് വന്നുചേര്‍ന്നത്. ഇപ്പോള്‍ ലോകത്തിലെ ഒരു രാജ്യവും ചെയ്യാത്ത ഒരു അപൂര്‍വ കൃത്യമാണ് പാക്കിസ്ഥാന് ചെയ്യേണ്ടി വന്നത്. സ്വന്തം ജനതക്കുനേരെ ബോംബാക്രമണം നടത്തുക. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക് താലിബാനെ ഒതുക്കാനായാണ് പാക്കിസ്ഥാന്‍ ബോംബിങ്ങ് നടത്തിയിരിക്കുന്നത്. അതില്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ വന്‍പ്രതിഷേധമാണ് പാക് സര്‍ക്കാറിനെതിരെ ഉയരുന്നത്. ഹമാസിനെപ്പോലെ തന്നെ ഇവര്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കയാണ്. പള്ളികളിലാണ് ബോംബ് ശേഖരിക്കുന്നതും.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ 60ഓളം ഭീകരാക്രമണങ്ങളാണ് പാക് താലിബാന്‍ നടത്തിയത്. അഫ്ഗാനിസ്ഥാനിലെ ഒറിജിനല്‍ താലിബാന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. ഇതിന്റെ പേരില്‍ അഫ്ഗാനുമായി ഉടക്കിയ പാക്കിസ്ഥാന്‍ രാജ്യത്തെ ലക്ഷക്കണക്കിന് അഫ്ഗാനികളെയാണ് നാടുകടത്തിയത്. എന്നിട്ടും ഭീകരതക്ക് കുറവ് വന്നിട്ടില്ല. ഒരര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ 'വാളെടുത്തവന്‍ വാളാല്‍' എന്ന് പറയുന്നതുപോലെയാണ് ഇതും. ഒരുകാലത്ത് പാക് സര്‍ക്കാര്‍ തന്നെയാണ് തെഹ്രികെ താലിബാനെ പാലൂട്ടി വളര്‍ത്തിയതും.

പാലൂട്ടിയതും പാക്കിസ്ഥാന്‍

അഫ്ഗാന്‍ താലിബാനോട് എന്നും സോഫ്റ്റ് കോര്‍ണര്‍ പുലര്‍ത്തിയവര്‍ ആയിരുന്നു പാക്ക് പട്ടാളം. 1996-ല്‍ അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാനെ 2001-ലാണു യുഎസ് സഖ്യസേന പുറത്താക്കിയത്. 20 വര്‍ഷത്തിനുശേഷം 2021-ല്‍ യുഎസ് സേന പിന്മാറിയതോടെ ഇരട്ടി ശക്തിയോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തി. അപ്പോള്‍ താലിബാനെ പിന്തുണക്കയാണ് പാക്കിസ്ഥാന്‍ ചെയ്തത്. താലിബാന്റെ പുനരുജ്ജീവനത്തിനു സഹായം നല്‍കിയെന്നു കരുതപ്പെടുന്ന പാക്ക് ജനറല്‍മാരുടെ വിജയമായും ഇതു വിലയിരുത്തപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ ആദ്യമായി അധികാരമേറ്റപ്പോള്‍ താലിബാനെ അംഗീകരിച്ച മൂന്നു രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍.

പക്ഷേ പാലുകൊടുത്ത കൈക്ക് കൊത്തുക എന്നത് മതതീവ്രവാദികളുടെ പതിവു സ്വഭാവമാണ്. അയല്‍ രാജ്യത്ത് ഭരണം കിട്ടിയതോടെ, തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) എന്ന് പേര്് മാറ്റിയ പാക് താലിബാന്റെ വിളയാട്ടവും വര്‍ധിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ വര്‍ധിച്ചു. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ രണ്ട് പാകിസ്ഥാന്‍ സൈനിക സ്ഥാപനങ്ങള്‍ ആക്രമിച്ച 11 തീവ്രവാദികളില്‍ എട്ട് പേരും അഫ്ഗാനികളായിരുന്നു. ഭീകാരാക്രമണങ്ങള്‍ പതിവായി. പള്ളികളിലും ബസിലും സ്‌കൂളിലുമെല്ലാം ചവേര്‍ ആക്രമണങ്ങള്‍ ഉണ്ടായി.

2014ന് ഡിസംബര്‍ 14ന് പാക്കിസ്ഥാനിലെ പെഷവാറില്‍, ആര്‍മി പബ്ലിക്ക് സ്‌കൂളിനുനേരെ നടന്ന ആക്രമണം, ലോക ചരിത്രത്തിലെ ഏറ്റവും കിരാതമായ കൂട്ടക്കൊലകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അത് ചെയ്തതും പാക്ക് താലിബാന്‍ എന്ന തെഹ്രിക്ക് എ താലിബാന്‍!132 കുട്ടികളുടെ മൃതദേഹങ്ങള്‍ നിരനിരയായി കിടക്കുന്നത്, ലോക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. രാവിലെ 10.30-ഓടെയായിരുന്നു ആക്രമണം. സൈനിക യൂണിഫോമില്‍ തോക്കുമായി എത്തിയ 9 ഭീകരരാണ് അഞ്ഞൂറിലധികം കുട്ടികളും ഒട്ടേറെ അധ്യാപകരുമുള്ള സ്‌കൂളില്‍ ആക്രമണം നടത്തിയത്. ഭീകരരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിച്ചപ്പോള്‍ ബാക്കിയുള്ളവരെ സൈന്യം വധിക്കുകയായിരുന്നു.

വെടിവെപ്പില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളുടെ കണ്‍മുന്നില്‍ വെച്ചാണ് അധ്യാപികരെ തീയിട്ടുകൊന്നത്. ഡെസ്‌ക്കിനും മേശക്കും അടിയില്‍ ഒളിച്ച കുട്ടികളെ തേടിപ്പിടിച്ച് വെടിവെച്ച് കൊന്നു. പാക് സൈന്യം താലിബാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് പ്രതികാരമായിട്ടാണ് അവര്‍ നിരപരാധികളായ കുട്ടികളെ വെടിവെച്ച് കൊന്നത്. ലോകം വിറങ്ങലിച്ച ഈ ആക്രമണത്തിനുശേഷം, അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ളവര്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തി. ഞങ്ങള്‍ പാക്ക് താലിബാനെ ഇതാ തീര്‍ക്കാന്‍ പോകുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല.

അഫ്ഗാനികളുടെ നാടുകടത്തുന്നു

ഇങ്ങനെ ചാവേര്‍ ആക്രമണങ്ങള്‍ പതിവായതോടെയാണ് താലിബാനെതിരെ വലിയ കാമ്പയില്‍ പാക്കിസ്ഥാനില്‍ ഉണ്ടായത്. അതിനിടെ, ഇനി ഒരാളെ തീറ്റിപ്പോറ്റാന്‍ കഴിയാത്ത വിധം പാക്കിസ്ഥാന്‍ സാമ്പത്തികമായി തകരുകയും ചെയ്തു. ഇതോടെ അവര്‍ ഒരു കടുത്ത തീരുമാനം എടുത്തു. രേഖകളില്ലാത്ത 22 ലക്ഷത്തിലധികം അഫ്ഗാന്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പുറത്താക്കാനായിരുന്നു അത്. ലോകം കണ്ട മറ്റൊരു വലിയ പലായനമായി അത് മാറി.

ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് താവളമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. യുദ്ധത്തിന്റേയും ഭീകരവാദത്തിന്റേയും മറ്റും തുടര്‍ച്ചയായി അഫ്ഗാനിസ്താനില്‍ നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളാണ് ഇവി്േടക്ക് പ്രതിവര്‍ഷം എത്തുന്നത്. അഫ്ഗാന്‍ അഭയാര്‍ഥികളുടെ ഭൂരിഭാഗവും അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തി പ്രദേശമായ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവിടെ ബോംബിങ്ങിന് തിരഞ്ഞെടുത്തതും. 1970 കളുടെ അവസാനത്തിലും, 1980 കളിലും സോവിയറ്റ് അധിനിവേശത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് അഫ്ഗാനികള്‍ പാക്കിസ്ഥാനിലേക്കു പലായനം ചെയ്തിരുന്നു. 9/11 ആക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനെ യുഎസ് ആക്രമിച്ചതിനു ശേഷം അഭയാര്‍ത്ഥി പ്രവാഹം വീണ്ടും വര്‍ധിച്ചു. 2021 ല്‍ താലിബാന്‍ അധികാരമേറ്റതിനു ശേഷം ആറു മുതല്‍ എട്ടു വരെ ലക്ഷം അഫ്ഗാനികള്‍ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തെന്നാണ് കണക്ക്. താലിബാനെ പേടിച്ച് നാടുവിട്ടെത്തിയ അവര്‍ വീണ്ടും ആ നാട്ടിലേക്ക് പോവേണ്ട അവസ്ഥയാണ്. ഇപ്പോഴുള്ള കുടിയേറ്റക്കാരില്‍ പലരും പാകിസ്ഥാനില്‍ ജനിച്ചു വളര്‍ന്നവരും, അഫ്ഗാനിസ്ഥാനില്‍ പോയിട്ടില്ലാത്തവരുമാണ്. ഇവരെയെല്ലാമാണ് ഒറ്റയടിക്ക് പുറത്താക്കാന്‍ നോക്കിയത്.

എന്നിട്ടും തീവ്രവാദം ബാക്കി

അതിനിടെ അഫ്ഗാനികളുടെ സ്വത്ത് പിടിച്ചെടുക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്ന.േ ഏകദേശം 4 ബില്യണ്‍ യുഎസ് ഡോളറിന്റെ അഫ്ഗാന്‍ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ കഴിയാത്ത വിധത്തില്‍ പാക്കിസ്ഥാന്‍ പാപ്പരാണെന്നതും യാഥാര്‍ത്ഥ്യമാണ്. ഇത്രയും പേരെ പുറത്താക്കി ആ സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നുതെന്നും ആക്ഷേപമുണ്ട്. രാജ്യം വിടാന്‍ കഴിയാത്ത അഫ്ഗാനികളെ രാജ്യവ്യാപകമായി കസ്റ്റഡിയിലെടുത്തു. എന്നിട്ടുംു പാക്ക് താലിബനെ ഒതുക്കാന്‍ കഴിഞ്ഞില്ല. മുഴുവന്‍ അഫ്ഗാനികളും രാജ്യം വിട്ടുപോയതുമില്ല.

നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ, താലിബാനുള്ള എല്ലാ സഹായങ്ങളും പിന്‍വലിക്കുകയും, താലിബാന്‍ നേതാക്കള്‍ക്കുള്ള പ്രത്യേക പരിഗണന റദ്ദാക്കുകയും ചെയ്തിരിക്കയാണ്. താലിബാനോട് കൂറ് പുലര്‍ത്തുന്ന ടിടിപിയുടെ ഉദയമാണ് പാക്കിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണവും. 2007- ല്‍ സ്ഥാപിതമായ ടിടിപി, താലിബാന്റെ വിജയത്തോടെ ശക്തി പ്രാപിക്കുകയും പാക്കിസ്ഥാന്‍ സൈനികര്‍, ഐഎസ്‌ഐ, പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ആക്രമണം ശക്തമാക്കുകയും ചെയ്തു. വര്‍ധിച്ചുവരുന്ന അക്രമത്തിന് മറുപടിയായി, പാക്കിസ്ഥാന്‍ താലിബാനില്‍നിന്ന് നടപടി ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന് താലിബാന്‍ മധ്യസ്ഥത വഹിച്ചെങ്കിലും അതു പരാജയപ്പെട്ടു.

അടുത്തിടെ, പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയില്‍ പാക്ക് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ടിടിപി മൂന്നു വിമാനങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തിയിരുന്നു. ഭൂരിഭാഗം ടിടിപി ആക്രമണങ്ങളും നടന്നത് ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലാണ്. ഇവ രണ്ടും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നു. ടിടിപിക്ക് അഫ്ഗാനിസ്ഥാനില്‍ സുരക്ഷിത താവളങ്ങളുണ്ടെന്നും പാക്ക് സുരക്ഷാ സേനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കുന്നുവെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു.