ബെയ്ജിങ്: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും കണ്ടെത്തിയതോടെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ വിശ്വസ്തരടക്കമുള്ളവരെയാണ് സൈന്യത്തില്‍ നിന്നും പുറത്താക്കിയത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഈ ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചര്‍ച്ച ചെയ്യാനും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനും ചേരുന്ന സെന്‍ട്രല്‍ കമ്മിറ്റി പ്ലീനത്തിന് തൊട്ടുമുമ്പാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. ചൈനീസ് സൈന്യത്തില്‍ നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്രയും വലിയൊരു നടപടി ചൈനീസ് സൈന്യത്തിനു നേരെയുണ്ടാവുന്നത്.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഒമ്പത് പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മൂന്നാംതവണയും ജനറല്‍മാരായവരും പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയായ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. അഴിമതി വിരുദ്ധ നടപടിയെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോള്‍ ഇതൊരു രാഷ്ട്രീയ ശുദ്ധീകരണമായിക്കൂടി കാണാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പാര്‍ട്ടി പ്ലീനം നടക്കാനിരിക്കേയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. പ്ലീനത്തില്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചര്‍ച്ച ചെയ്യുന്നതോടൊപ്പം പുതിയ അംഗങ്ങളേയും തിരഞ്ഞെടുക്കും.

സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ (സി.എം.സി) വൈസ് ചെയര്‍മാന്‍ ഹെ വെയ്ഡോങ്, പൊളിറ്റിക്കല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മിയാവോ ഹുവാ, പൊളിറ്റിക്കല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹെ ഹോങ്ജുന്‍, ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടര്‍ വാങ് സ്യൂബിന്‍, ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡര്‍ ലിന്‍ സിയാങ്യാങ്, സൈന്യത്തിന്റെ പൊളിറ്റിക്കല്‍ കമ്മീഷണര്‍ ക്വിന്‍ ഷുതോങ്, നാവികസേനയുടെ പൊളിറ്റിക്കല്‍ കമ്മീഷണര്‍ യുവാന്‍ ഹുവാസി, റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡര്‍ വാങ് ഹൗബിന്‍, ആംഡ് പോലീസ് ഫോഴ്‌സ് കമാന്‍ഡര്‍ വാങ് ചണ്ണിങ് എന്നിവരാണ് പുറത്താക്കപ്പെട്ടവര്‍.

സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനായ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് തൊട്ടുതാഴെ ചൈനീസ് സൈന്യത്തിലെ രണ്ടാമത്തെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പുറത്താക്കപ്പെട്ട ഹെ വെയ്ഡോങ് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ പോളിറ്റ്ബ്യൂറോ അംഗം കൂടിയായിരുന്നു അദ്ദേഹം. ഇതോടെ അന്വേഷണം നേരിടുന്ന ആദ്യ പോളിറ്റ്ബ്യൂറോ അംഗമായി അദ്ദേഹം മാറി.

പാര്‍ട്ടിയുടെ അച്ചടക്കം ഗുരുതരമായ തോതില്‍ ലംഘിക്കുകയും, വലിയ തോതിലുള്ള പണമിടപാടുകളും കുറ്റകൃത്യങ്ങളും ഇവര്‍ക്കുമേല്‍ സംശയിക്കപ്പെടുകയും ചെയ്യുന്നതിനെത്തുടര്‍ന്നാണ് നടപടി. പുറത്താക്കപ്പെട്ട ഒമ്പത് പേരും സൈനികവിചാരണ നേരിടേണ്ടി വരുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നടപടി പാര്‍ട്ടിയുടേയും സൈന്യത്തിന്റേയും അഴിമതി വിരുദ്ധ പോരാട്ടത്തിലെ നിര്‍ണായ തീരുമാനമായേക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.

1976ലെ സംസ്‌കാരിക വിപ്ലവത്തിനുശേഷം കേന്ദ്ര സൈനിക കമ്മീഷനിലെ ഒരു സിറ്റിങ് ജനറലിനെ പുറത്താക്കുന്നത് ഇതാദ്യമായാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അടുത്ത അനുയായാണ് പുറത്താക്കപ്പെട്ട ഹി വിഡോങ്. ഹി വീഡോങ്ങിനെ അവസാനമായി കണ്ടത് മാര്‍ച്ചിലായിരുന്നു. പൊതുജനങ്ങളുടെ മുന്നില്‍ അദ്ദേഹം വളരെക്കാലം പ്രത്യക്ഷപ്പെട്ടിരുന്നില്ല. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി അദ്ദേഹം അന്വേഷണത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലും അദ്ദേഹം അംഗമായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് പുറത്താക്കല്‍ എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചെങ്കിലും, നടപടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് വിലയിരുത്തല്‍.