കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന ഹമാസ് തീവ്രവാദികളെ ഇറക്കിവിട്ടു. പ്രമുഖ പാശാചാത്യ മാധ്യമമായ ഡെയ്ലി മെയിലാണ് ഈ ഹോട്ടലില്‍ ഹമാസ് ഭീകരരെ താമസിപ്പിച്ചിരിക്കുന്നതായി വാര്‍ത്ത പുറത്തുവിട്ടത്. നിരവധി പാശ്ചാത്യ വിനോദ സഞ്ചാരികള്‍ സ്ഥിരമായി താമസിക്കാന്‍ എത്തുന്ന മാരിയറ്റ് ഹോട്ടലിലാണ് ഭീകരരും താമസിച്ചിരുന്നത്. ഇവര്‍ താമസിക്കുന്നതായുള്ള വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് ഇവരെ പുറത്താക്കിയത്.

150 ഓളം പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് തട്ടിക്കൊണ്ട് പോയ ബന്ദികളെ മോചിപ്പിച്ചതിന് പകരമായിട്ടാണ് ഇസ്രയേല്‍ ജയിലില്‍ കഴിയുകയായിരുന്ന ഭീകരരെ വിട്ടയച്ചത്. ഇവരാണ് സംഘമായി കെയ്റോയിലെ നകഷത്ര ഹോട്ടലില്‍ താമസിച്ചിരുന്നത്. ഈ ഹോട്ടലില്‍ താമസിച്ചിരുന്ന ബ്രിട്ടീഷ് വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ ഇവിടെ ഭീകരരും താമസിക്കുന്നു എന്ന വാര്‍ത്ത കണ്ട് പരിഭ്രാന്തരായി എന്നാണ് പറയപ്പെടുന്നത്. കെയ്റോയില്‍ എത്തുന്ന വിവിധ എയര്‍ലൈന്‍ കമ്പനികളിലെ ക്രൂവും ഇവിടെ താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ലോകത്തെ പ്രമുഖരായ ആറോളം വിമാനക്കമ്പനികളുടെ ജീവനക്കാര്‍ സ്ഥിരമായി താമസിക്കാന്‍ എത്തുന്നതും ഇവിടെയാണ്. മാരിയറ്റില്‍ നിന്ന് പുറത്താക്കിയ ഭീകരരെ വിമാനത്താവളത്തില്‍ നിന്നും നഗരമധ്യത്തില്‍ നിന്നും ഒരു മണിക്കൂര്‍ അകലെയുള്ള ഈജിപ്തുകാരുടെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടലിലേക്ക് അയച്ചിരിക്കുന്നു. ഇസ്രയേലിലെ ചാരിറ്റി സംഘടനയുടെ നേതാവായ മോഷേ സാവില്ലെ പറഞ്ഞത് കൊലപാതകികള്‍ക്ക് ഇത്രയും പരിഗണന നല്‍കുന്നത് ധാര്‍മ്മികമായി അസംബന്ധം ആണെന്നാണ്. എത്രയോ പേരുടെ ജീവിതം നശിപ്പിച്ച ഈ ഭീകരര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജീവിതം ആസ്വദിക്കുന്നത് ഇവര്‍ കൊന്നു തള്ളിയ മനുഷ്യരോടുള്ള അവഹേളനമാണ് എന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്.

മറ്റൊരു ഹോട്ടലിലേക്ക് ഭീകരെ മാറ്റിയിട്ടുണ്ട്. ഭീകരര്‍ ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലിന്റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തീവ്രവാദികള്‍ മുറി വിട്ട് പോകാന്‍ പാടില്ല. ഒപ്പം അവരെ കാണാന്‍ എത്തുന്നവര്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും ഭീകരര്‍ക്ക് ആഡംബര ജീവിതം തന്നെയാണ് ലഭിക്കുന്നത്. ഒരു വലിയ ഔട്ട്ഡോര്‍ നീന്തല്‍ക്കുളം, ജക്കൂസികള്‍, സൗന, സ്റ്റീം റൂമുകള്‍ എന്നിവയുള്ള ഒരു വെല്‍നസ് സെന്റര്‍, ഒരു ഫിറ്റ്നസ് സെന്റര്‍, ടെന്നീസ് കോര്‍ട്ടുകള്‍, രണ്ട് ഫുട്ബോള്‍ പിച്ചുകള്‍ എന്നിവയുണ്ട്. ഇവിടെ മൂന്ന് റെസ്റ്റോറന്റുകളും ബാറുകളും കഫേകളും ഉണ്ട്.

ഇസ്രയേലില്‍ നിന്ന മോചിപ്പിച്ച ജീവപര്യന്തം തടവുകാരായ 250 പേരില്‍ 154 പേരെയും വെസ്റ്റ് ബാങ്കിലോ ഗാസയിലോ തുടരാന്‍ കഴിയാത്തത്ര അപകടകാരികളായി കണക്കാക്കുന്നത് കൊണ്ടാണ് അവരെ ഈജിപ്തിലേക്ക് അയച്ചത്. ഇവരുടെ കൂട്ടത്തില്‍ നിരവധി കൊടും ഭീകരന്‍മാരും ഉള്‍പ്പെടുന്നു.