ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിലൊന്നായ നെതര്‍ലന്‍ഡ്സിലെ ഐന്‍ഡ്‌ഹോവന്‍ വിമാനത്താവളം തുടര്‍ച്ചയായ ഡ്രോണ്‍ സാന്നിധ്യത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചു. വടക്കന്‍ യൂറോപ്പിലാകമാനം ഡ്രോണ്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ വലിയ ആശങ്കകളാണ് ഇരുത്തിരിയുന്നത്. യൂറോപ്പിലെ സൈനിക, സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഇടപെടലുകള്‍ ഇതോടെ കൂടുതല്‍ ശക്തിപ്പെടുകയാണെന്ന സൂചനയാണ് നല്‍കുന്നത്. ഇന്നലെ വൈകുന്നേരം പ്രതിരോധ മന്ത്രി റൂബന്‍ ബ്രെക്കല്‍മാന്‍സ് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.

ശനിയാഴ്ച രാത്രിയാണ് ഐന്‍ഡ്‌ഹോവന്‍ വിമാനത്താവളത്തിന്റെ വ്യോമാതിര്‍ത്തിയില്‍ അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ സാധാരണ സിവിലിയന്‍ വിമാന സര്‍വീസുകളും സൈനിക വിമാനങ്ങളുടെ നീക്കങ്ങളും ഉടനടി നിര്‍ത്തിവെച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി, ഡ്രോണുകളെ പ്രതിരോധിക്കാനുള്ള പ്രത്യേക സംഘങ്ങളെ വിമാനത്താവളത്തില്‍ വിന്യസിക്കുകയും ഡ്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഏകദേശം രാത്രി 10 മണിയോടെ സാഹചര്യം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞത്. 'കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്, ആവശ്യമെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും,' എന്ന് പ്രതിരോധ മന്ത്രി ബ്രെക്കല്‍മാന്‍സ് അറിയിച്ചു. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ഭാവിയില്‍ ഇത്തരം അതിക്രമങ്ങള്‍ തടയാനുമുള്ള ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സമീപകാലത്ത് വടക്കന്‍ യൂറോപ്പില്‍ അജ്ഞാത ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരവധി അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഐന്‍ഡ്‌ഹോവനിലെ ഈ സംഭവം. ഇത് യൂറോപ്പിലെ തന്ത്രപ്രധാനമായ സൈനിക, സിവിലിയന്‍ സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഈ ഡ്രോണ്‍ നീക്കങ്ങള്‍ക്ക് പിന്നില്‍ റഷ്യയുടെ പങ്കാളിത്തമുണ്ടോയെന്ന സംശയവും ശക്തമാണ്. മേഖലയിലെ സുരക്ഷാ ഏജന്‍സികളും സൈനിക വിഭാഗങ്ങളും അതീവ ജാഗ്രതയിലാണ്. അത്തരം നീക്കങ്ങള്‍ രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.