- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയിം ഖാസെമിന് ശേഷം രണ്ടാമത്തെ പ്രമുഖ നേതാവ്; ഹിസ്ബുള്ള സംഘടന ശക്തിപ്പെടുത്താനും ആയുധബലം വിപുലീകരിക്കാനും ചുമതലയുണ്ടായിരുന്ന പ്രധാനി; അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍; ബെയ്റൂട്ടിലേതും നെതന്യാഹു ഉത്തവിട്ട ആക്രമണം; കൊന്നത് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച തീവ്രവാദിയെ
ബെയ്‌റൂട്ട്: ലബനനന്‍ സായുധസംഘമായ ഹിസ്ബുളളയുടെ മുതിര്‍ന്ന നേതാവിനെ ഇസ്രയേല്‍ വധിച്ചു. ഞായറാഴ്ച ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് ഹെയ്ക്കം അലി തബതബയിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥീരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ള സംഘടന ശക്തിപ്പെടുത്താനും ആയുധബലം വിപുലീകരിക്കാനും ചുമതലയുള്ള പ്രധാന നേതാവാണ് കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. 'അല്‍പ സമയം മുന്‍പ് ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്ത് ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ലക്ഷ്യമിട്ട് ഐഡിഎഫ് ആക്രമണം നടത്തിയിരുന്നു'നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. എല്ലായ്‌പ്പോഴും എല്ലായിടത്തും തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. യുഎസ് ട്രഷറി 2016ല്‍ ഹിസ്ബുല്ല ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയിം ഖാസെമിന് ശേഷം രണ്ടാമത്തെ പ്രമുഖ നേതാവാണ് തബാതബയി.
യുഎസിന്റെ മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുന്‍പ് ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ലബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വന്‍ നാശനഷ്ടത്തിനു കാരണമായെന്നും ലബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തില്‍ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങള്‍ക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമ്പോഴും ഇസ്രയേല്‍ ഗാസയില്‍ ഹമാസിനെതിരായ നീക്കവും തുടരുകയാണ്. അമേരിക്ക മുന്‍കൈയെടുത്ത് തയ്യാറാക്കിയ ഗാസ സമാധാന കരാര്‍ കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് വന്നത്. ഇസ്രയേലും ഹമാസും കരാറില്‍ ഒപ്പുവച്ചിരുന്നു. ഈജിപ്തിന്റെയും ഖത്തറിന്റെയും മറ്റ് അറബ് രാജ്യങ്ങളുടെയും പിന്തുണയും കരാറിനുണ്ടായിരുന്നു. ബന്ദികളെ മോചിപ്പിക്കുക, ഗാസയില്‍ ദീര്‍ഘകാലമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുക, ഗാസയില്‍നിന്നുള്ള ഇസ്രയേല്‍ സേനയുടെ പിന്‍മാറ്റം, ഗാസയിലെ മനുഷ്യര്‍ക്ക് അടിയന്തര സഹായങ്ങളെത്തിക്കുക, ഗാസ പുനര്‍നിര്‍മാണത്തിന് പിന്തുണ നല്‍കുക തുടങ്ങിയവയായിരുന്നു കരാറിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
എന്നാല്‍ ഏതാനും ബന്ദികളെ പരസ്പരം കൈമാറിയതല്ലാതെ കരാറിലെ മറ്റ് വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിക്കപ്പെട്ടു. ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു.




