കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഇരുണ്ട യുഗത്തിലേക്ക് തിരിച്ചുപോകുന്നു. താലിബാന്‍ ഭരണാധികാരികള്‍ ഡസന്‍ കണക്കിന് ആളുകളെ കല്ലെറിഞ്ഞ് കൊല്ലാനും നാല് കുറ്റവാളികളെ മതിലില്‍ ഇടിച്ച് വധിക്കാനും ഉത്തരവിട്ടു. ഡസന്‍ കണക്കിന് ആളുകളെയാണ് കല്ലെറിഞ്ഞ് കൊല്ലാനും നാല് കുറ്റവാളികളെ മതിലുകളില്‍ ഇടിച്ചു വധിക്കാനും താലിബാന്‍ ഉത്തരവിട്ടത്. ഇത് ഭരണകൂടത്തിന്‍ കീഴില്‍ നടക്കുന്ന ക്രൂരതയുടെ വ്യാപ്തി തുറന്നുകാട്ടുന്നു. താലിബാന്റെ സുപ്രീം കോടതി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ല്‍ അഫ്ഗാനിസ്ഥാനിലുടനീളം 1,000 ല്‍ അധികം ആളുകളെ പരസ്യമായി ചാട്ടവാറടിക്ക് വിധേയരാക്കിരുന്നു.

ഇവരില്‍ 150 സ്ത്രീകളും ഉള്‍പ്പെടുന്നു. ശാരീരികമായ ശിക്ഷയില്‍ കുത്തനെയുള്ള വര്‍ധനവാണ് ഇത് സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് കാബൂളിലാണ്. മോഷണം, വീട്ടില്‍ നിന്ന് ഓടിപ്പോകല്‍, ഇസ്ലാമിക നിയമത്തിന് വിരുദ്ധമെന്ന് കരുതുന്ന പ്രവൃത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഈ വര്‍ഷം 1,030 പേരെ പരസ്യമായി ചാട്ടവാറടിക്ക് വിധേയരാക്കിയതായി താലിബാന്‍ ഔദ്യോഗികമായി വെളിപ്പെടുത്തുന്നു. 2025-ല്‍ ചാട്ടവാറടികളുടെ എണ്ണം മുന്‍ വര്‍ഷത്തെ വാര്‍ഷിക ആകെത്തുകയുടെ ഇരട്ടിയാണ്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ശാരീരിക ശിക്ഷ ഇങ്ങനെ ഒരു പതിവായി മാറിയെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

അതിനുശേഷം, താലിബാന്‍ രാജ്യവ്യാപകമായി കുറഞ്ഞത് 1,848 പേരെ പരസ്യമായി ചാട്ടവാറടിക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതില്‍ ഏകദേശം 250 സ്ത്രീകളുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം എല്ലാ പ്രവിശ്യകളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശിക്ഷകള്‍ പലപ്പോഴും ജനക്കൂട്ടത്തിന് മുന്നില്‍ പരസ്യമായി നടപ്പാക്കിയിരുന്നു. ചാട്ടവാറടിക്ക് പുറമേ, 2025-ല്‍ ഖോസ്റ്റ്, ബദ്ഗിസ്, പക്തിയ എന്നീ പ്രവിശ്യകളില്‍ താലിബാന്‍ മൂന്ന് പൊതു വധശിക്ഷകള്‍ നടത്തിയിട്ടുണ്ട്. ഖോസ്റ്റിലെ ഏറ്റവും പുതിയ കേസില്‍, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ പതിനായിരക്കണക്കിന് കാണികളുടെ മുന്നില്‍ വെച്ച് തൂക്കിലേറ്റി.

13 വയസ്സുള്ള ഒരു കുട്ടിയാണ് ശിക്ഷ നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെടാന്‍ കാരണമായി. ഡിസംബര്‍ 2 ന് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഒരു സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ 80,000 പേരടങ്ങുന്ന ജനക്കൂട്ടത്തിന് മുന്നില്‍ വെച്ചാണ് മംഗള്‍ എന്ന് പേരുള്ള ആ വ്യക്തി വെടിയേറ്റ് മരിച്ചത്. മൊത്തത്തില്‍, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ താലിബാന്‍ ഖിസാസ് എന്നറിയപ്പെടുന്ന പ്രതികാര തത്വത്തിന് കീഴില്‍ കുറഞ്ഞത് 178 വധശിക്ഷകള്‍ വിധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൂടാതെ 37 കല്ലെറിഞ്ഞുള്ള ശിക്ഷകളും കുറ്റവാളികള്‍ക്ക് മതിലുകള്‍ ഇടിച്ചുനിരത്തല്‍ ഉള്‍പ്പെടെയുള്ള നാല് ശിക്ഷകളും നടപ്പിലാക്കിയിരുന്നു. ഇതുവരെ, കുറഞ്ഞത് 12 വധശിക്ഷകളെങ്കിലും നടപ്പിലാക്കിയിട്ടുണ്ട്. ശിക്ഷകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാന മനുഷ്യാവകാശ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാനെ ഒരു ജയിലാക്കി മാറ്റിയെന്നാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്. ഐക്യരാഷ്ട്രസഭ, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ശിക്ഷകളെ ആവര്‍ത്തിച്ച് അപലപിക്കുകയും അവ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.