വാഷിങ്ടന്‍: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക്ക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ 3.5 കോടി പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പറഞ്ഞുവെന്നും ഡോണാള്‍ഡ് ട്രംപ് പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണങ്ങളില്‍ നിരവധി ഭീകരരെ വധിക്കുകയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുകയായിരുന്നു. ഇത് തന്റെ ഇടപെടലില്‍ ആയിരുന്നുവെന്നാണ് ട്രംപ് നിരന്തരം ആവശ്യപ്പെടുന്നത്. എന്നാല്‍ മൂന്നാംകക്ഷി മധ്യസ്ഥത ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഇറാന്‍ തീവ്രവാദത്തിന്റെ ഒന്നാം നമ്പര്‍ സ്‌പോണ്‍സറാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഡിസംബര്‍ 25ന് ഇറാനില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചശേഷം 32,000പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയില്‍ ഇറാന്‍യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. മേഖലയിലേക്ക് യുഎസ് കൂടുതല്‍ സൈന്യത്തെ അയയ്ക്കുകയാണ്.