വാഷിങ്ടണ്‍: ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍ യുദ്ധത്തിലെ നാടകീയമായ സംഘര്‍ഷങ്ങളെ അപലപിച്ച് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ 'ട്രൂത്ത് സോഷ്യലി'ല്‍ ദീര്‍ഘമായ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.

ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സൗത്ത് പാര്‍സ് എണ്ണപ്പാടം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഖത്തറിലെ എല്‍.എന്‍.ജി പ്ലാന്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാനും ആക്രമണം നടത്തി. 'അതെ, ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. അത് ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. ഇനി അവര്‍ അത് ചെയ്യില്ല'- നെതന്യാഹുമായുള്ള സംഭാഷണം സ്ഥിരീകരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ സ്വതന്ത്രരാണ്, മികച്ച ബന്ധമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. കാര്യങ്ങള്‍ ഏകോപിപ്പിച്ചാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ അദ്ദേഹം ചെയ്യും. അതിനാല്‍ അത്തരം കാര്യങ്ങള്‍ ഇനി തുടരില്ല,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ യുദ്ധം അമേരിക്കയിലും ഇന്ധനവില വര്‍ധനവിന് കാരണമായിട്ടുണ്ട്. സൗത്ത് പാര്‍സ് ആക്രമിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ ഖത്തറിന് നേരെ വീണ്ടും ആക്രമണം ഉണ്ടായാല്‍ ഇറാന്റെ എണ്ണപ്പാടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഇറാന്റെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഇത്ര വലിയൊരു നാശനഷ്ടത്തിന് ഞാന്‍ അനുമതി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഖത്തറിലെ എല്‍.എന്‍.ജി പ്ലാന്റ് വീണ്ടും ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കാന്‍ ഞാന്‍ മടിക്കില്ല,' ട്രംപ് മുന്നറിയിപ്പ് നല്‍കി.

സഖ്യകക്ഷികളുടെ അതൃപ്തി; നാറ്റോയ്‌ക്കെതിരെ ട്രംപ്

ഇസ്രായേലിന്റെ നീക്കത്തിനെതിരെ മിഡില്‍ ഈസ്റ്റിലെയും യൂറോപ്പിലെയും സഖ്യകക്ഷികള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇസ്രായേലിന്റേത് 'വിവേകശൂന്യമായ' നടപടിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് ഇറാനെതിരെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കളും രംഗത്തെത്തി. അതിനിടെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അടിയന്തരമായി തയ്യാറാകാത്ത നാറ്റോ സഖ്യത്തിനെതിരെ ട്രംപ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യത്തിലും ലോകത്ത് സമാധാനം കൊണ്ടുവരാന്‍ ട്രംപിന് മാത്രമേ കഴിയൂ എന്ന് തകൈച്ചി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ പട്രോളിങ്ങിന് സഹായിക്കാമെന്ന ജപ്പാന്റെ സന്നദ്ധതയെ ട്രംപ് അഭിനന്ദിച്ചു. 'എല്ലാ കാര്യങ്ങളിലും ജപ്പാനുമായി ഞങ്ങള്‍ക്ക് മികച്ച ബന്ധമാണുള്ളത്. അവര്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവരികയാണ്. എന്നാല്‍ കടലിടുക്കില്‍ പ്രതിരോധം തീര്‍ക്കാന്‍ നാറ്റോ രാജ്യങ്ങള്‍ തയ്യാറല്ല. സത്യത്തില്‍ അതിന്റെ ആവശ്യം അവര്‍ക്കാണ്. എന്റെ നിലപാടുകള്‍ കണ്ടിട്ടാകാം അവരിപ്പോള്‍ കുറച്ചുകൂടി നന്നായി പെരുമാറുന്നുണ്ട്. പക്ഷേ അത് വളരെ വൈകിപ്പോയി,' ട്രംപ് കുറ്റപ്പെടുത്തി.

വിവാദമായി 'പേള്‍ ഹാര്‍ബര്‍' പരാമര്‍ശം

ഫെബ്രുവരി 28-ന് ഇറാനെ ആക്രമിക്കാനുള്ള ട്രംപിന്റെ തീരുമാനം ലോകനേതാക്കളെ അമ്പരപ്പിച്ചിരുന്നു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ പോലും അറിയിക്കാതെയായിരുന്നു അമേരിക്കയുടെ ഈ നീക്കം. ഇതിനെക്കുറിച്ച് ഓവല്‍ ഓഫീസില്‍ വെച്ച് ഒരു ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി വിവാദമായി. 'എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കില്ല... ഞങ്ങള്‍ക്ക് അത് ഒരു സര്‍പ്രൈസ് ആയി നിലനിര്‍ത്തണമായിരുന്നു,' ട്രംപ് പറഞ്ഞു. 'സര്‍പ്രൈസുകളെക്കുറിച്ച് ജപ്പാനേക്കാള്‍ നന്നായി മറ്റാര്‍ക്കാണ് അറിയുക? പേള്‍ ഹാര്‍ബറിനെക്കുറിച്ച് നിങ്ങളെന്തുകൊണ്ട് പറഞ്ഞില്ല!' ട്രംപ് ചോദിച്ചു.

1941 ഡിസംബര്‍ 7-ന് ഹവായിലെ പേള്‍ ഹാര്‍ബറിലെ നാവികതാവളത്തില്‍ ജപ്പാന്‍ നടത്തിയ മിന്നലാക്രമണമാണ് അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. ഈ ചരിത്രസംഭവത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ജാപ്പനീസ് മാധ്യമപ്രവര്‍ത്തകനോടുള്ള ട്രംപിന്റെ പ്രതികരണം.