കാരക്കാസ്: സമാധാനത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് നല്‍കാമെന്ന വെനിസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയുടെ ആവശ്യത്തില്‍ പ്രതികരണവുമായി നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്ത്. പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സമ്മാനം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ പങ്കിടാനോ കഴിയില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അവാര്‍ഡ് സ്വീകരിക്കാന്‍ യുഎസ് പ്രസിഡന്റ് പരസ്യമായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിനുള്ള നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത് ഒരിക്കല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ പങ്കിടാനോ കഴിയില്ല എന്നാണ്.

ഈ തീരുമാനം അന്തിമവും എല്ലാ കാലത്തേക്കും നിലനില്‍ക്കുന്നതുമാണ് എന്നും അവര്‍ അറിയിച്ചു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള യുഎസ് ഓപ്പറേഷന് നേതൃത്വം നല്‍കിയ ട്രംപിനൊപ്പം സമ്മാനം നല്‍കാനോ പങ്കിടാനോ ആഗ്രഹിക്കുന്നുവെന്ന് മിസ് മച്ചാഡോ പറഞ്ഞതിന് ശേഷമാണ് പ്രസ്താവന. ന്യൂയോര്‍ക്കില്‍ എത്തിച്ച മഡൂറോ ഇപ്പോള്‍ മയക്കുമരുന്ന് കടത്ത് കുറ്റത്തിന് വിചാരണ നേരിടുകയാണ്.

'വെനിസ്വേലന്‍ ജനതയുടെ ഒരു സമ്മാനമായതിനാല്‍ അത് ട്രംപിന് നല്‍കാനും അദ്ദേഹവുമായി പങ്കിടാനും ആഗ്രഹിക്കുന്നതായി മച്ചാഡോ മാധ്യമങ്ങളോട് പറഞ്ഞു. ട്രംപ് ചെയ്തത് ചരിത്രപരമാണ് എന്നും ജനാധിപത്യ പരിവര്‍ത്തനത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണിത് എന്നുമാണ് അവര്‍ വെളിപ്പെടുത്തിയത്. അവാര്‍ഡ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മച്ചാഡോ ട്രംപിനും വെനിസ്വേലയിലെ ജനങ്ങള്‍ക്കുമായി സമ്മാനം സമര്‍പ്പിച്ചിരുന്നു. അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ട്രംപ് വളരെക്കാലമായി ഈ ബഹുമതി നേടുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ മഡുറോ പിടിക്കപ്പെട്ടതിനുശേഷം, വെനിസ്വേലയെ നയിക്കാന്‍ ട്രംപ് പിന്തുണച്ചത് മഡുറോയുടെ വൈസ് പ്രസിഡന്റായിരുന്ന ഡെല്‍സി റോഡ്രിഗസിനെ ആണ്. മച്ചാഡോയെ വളരെ നല്ല സ്ത്രീ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, നിലവില്‍ വെനിസ്വേലയില്‍ ഭരിക്കാന്‍ അവര്‍ക്ക് മതിയായ പിന്തുണയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മച്ചാഡോ അടുത്ത ആഴ്ച സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും സമാധാന സമ്മാന വാഗ്ദാനം എന്ന ആശയത്തെ 'വലിയ ബഹുമതി'യായി വിശേഷിപ്പിച്ചതായും ട്രംപ് പറഞ്ഞു.