- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഡില്‍ ഈസ്റ്റില്‍ ട്രംപിന്റെ കച്ചവടം പൊടിപൊടിക്കുന്നു! സൗദി അറേബ്യയുമായി വമ്പന്‍ കരാറുകള്‍ ഉണ്ടാക്കിയതിന് പിന്നാലെ ഖത്തറുമായും വന്‍ ഇടപാടുകള്‍; 1.2 ട്രില്യണ്‍ ഡോളറിറിന്റെ കരാറില്‍ ഒപ്പുവെച്ചു; അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടു ട്രംപും ഖത്തര്‍ അമീറും
മിഡില്‍ ഈസ്റ്റില്‍ ട്രംപിന്റെ കച്ചവടം പൊടിപൊടിക്കുന്നു!
ദോഹ: മിഡില്‍ ഈസ്റ്റില്‍ സന്ദര്‍ശനം തുടരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെല്ലുന്നിടത്തെല്ലാം വലിയ കരാറുകളില്‍ ഒപ്പിട്ടാണ് മുന്നേറുന്നത്. സൗദി അറേബ്യയുമായി വമ്പന്‍ സാമ്പത്തിക ഇടപാടുകളുടെ കരാറില്‍ ഒപ്പിട്ട ട്രംപ് ഖത്തറില്‍ എത്തിയപ്പോഴും പുതിയ ചതിത്രം സൃഷ്ടിച്ചു. ഖത്തറുമായി വമ്പന്‍ ഡീലുറപ്പിക്കുകയാണ് ട്രംപ് ചെയ്തത്. 1.2 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ഇടപാടാണ് ഇരു നേതാക്കളും ധാരണയായത്. ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലും ഡോണാള്‍ഡ് ട്രംപും ഖത്തര്‍ അമീറും ഖത്തര്‍ അമീറും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ സഹകരണത്തിനും ധാരണയായിട്ടുണ്ട്.
ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെ ഖത്തര്‍ - അമേരിക്ക ബോയിങ് ഡീല്‍ യഥാര്‍ഥ്യമായി. ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേഴ്‌സാണ് അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടത്. ബോയിങ് സിഇഒ കെല്ലി ഒട്‌ബെര്‍ഗും ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ ബദര്‍ മുഹമ്മദ് അല്‍ മീറുമാണ് രണ്ട് രാഷ്ട്രത്തലവന്മാരുടെയും സാന്നിദ്ധ്യത്തില്‍ കരാറില്‍ ഒപ്പു വെച്ചത്. 200 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ച് 160 ബോയിങ് വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങുന്നത്. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്ന് ട്രംപ് പറഞ്ഞു. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാറും അമേരിക്ക ഒപ്പിട്ടു.
ഇതുപ്രകാരം എംക്യു-9ബി ഡ്രോണുകള്‍ ഖത്തറിന് യുഎസ് നല്‍കും. ട്രംപിന്റെ സന്ദര്‍ശനത്തിനിടെ, യാഥാര്‍ഥ്യമായ കരാറുകള്‍ പ്രകാരം 1.2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തികവിനിമയം ഇരുരാജ്യങ്ങളുംതമ്മില്‍ നടക്കുമെന്ന് വൈറ്റ്ഹൗസ് പറഞ്ഞു. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ഖത്തറിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വരവേല്‍പ്പോടെയാണ് രാജ്യം സ്വീകരിച്ചത്. 22 വര്‍ഷത്തിനുശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് സന്ദര്‍ശനത്തിനായി ഖത്തറിലെത്തുന്നത്. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ 2003ലെ സന്ദര്‍ശനത്തിനുശേഷം ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റ് ദോഹയിലെത്തുന്നത്.
ബുധനാഴ്ച രാവിലെ റിയാദില്‍ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെയാണ് ഹമദ് വിമാനത്താവളത്തില്‍ ട്രംപ് എത്തിയത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരിട്ടെത്തി സ്വീകരിച്ചു. അമേരിക്കന്‍, ഖത്തര്‍ ദേശീയ പതാകകളുമായി ദോഹ കോര്‍ണിഷ് ഉള്‍പ്പെടെ നേരത്തെതന്നെ അലങ്കരിച്ചിരുന്നു. വന്‍ സുരക്ഷാ ക്രമീകരണമാണ് നഗരത്തിലുടനീളം ഒരുക്കിയത്. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെ ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡുകളും അടച്ചിരുന്നു.
ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ മുന്നേറ്റവും ട്രംപ് സന്ദര്‍ശനത്തോടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഇസ്രായേല്‍-ഹമാസ് പ്രതിനിധികള്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത് സമാധാന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. സ്റ്റീവ് വിറ്റ്‌കോഫ് പ്രധാനമന്ത്രി നെതന്യാഹുവുമായി ബുധനാഴ്ച രാവിലെ ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും, അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യവുമാണ് റിയാദില്‍ വിവിധ ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ പ്രധാനമായും ഉയര്‍ന്നത്. ട്രംപ് കൂടി പങ്കെടുത്ത ഉച്ചകോടിയുടെ തുടര്‍ച്ചയെന്ന നിലയില്‍ ദോഹയിലെത്തുമ്പോള്‍ പുതിയ നീക്കങ്ങളുണ്ടാകുമെന്നും ലോകം പ്രതീക്ഷിക്കുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.