ലണ്ടന്‍: പ്രധാനമന്ത്രി പദത്തില്‍ നിന്നുള്ള തന്റെ പതനത്തെ നുറുഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കൈയടി നേടി. വെറും 44 വയസ്സുള്ള തന്നെ മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞന്‍ എന്ന് വിളിക്കാമോ എന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ ചോദിച്ചത്. രാജാവിന്റെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഋഷിയുടെ പ്രതികരണം.

ഭരണപക്ഷത്തുള്ളപ്പോള്‍ ജീവിതം പെട്ടെന്ന് നിങ്ങളെ തേടിവരും. ഒരു സുപ്രഭാതത്തില്‍ ഭാഗ്യം വന്ന് തോളില്‍ തട്ടി ജൂനിയര്‍ മന്ത്രിപദം നല്‍കും. പിന്നീട് ക്യാബിനെറ്റില്‍ എത്തും, പ്രധാനമന്ത്രി മാറുമ്പോള്‍ പ്രധാനമന്ത്രിയും ആകും. രാജ്യത്തെ പരമോന്നത പദവിയില്‍ എത്തുമ്പോള്‍ ഇനിയും എന്തൊക്കെ സൗഭാഗ്യങ്ങളാണ് തേടിവരുന്നതെന്ന് ആലോചിക്കും. അപ്പോഴേക്കും സ്ഥാനം നഷ്ടപ്പെടുകയും നാല്‍പത്തിനാലാം വയസ്സില്‍ മുതിര്‍ന്ന രാഷ്ട്ര തന്ത്രജ്ഞന്‍ എന്ന പേര് ചാര്‍ത്തിക്കിട്ടുകയും ചെയ്യും, ഇങ്ങനെ സ്വന്തം ജീവിതത്തിലൂടെയായിരുന്നു ഋഷി സുനക് യുവ എം പിമാര്‍ക്ക് ഉപദേശം നല്‍കിയത്.

അതിനു മുന്‍പായി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ വ്യക്തിഗത അധിക്ഷേപങ്ങളെ അദ്ദേഹം അപലപിച്ചിരുന്നു. ശാരീരികമായും ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയുമുള്ള ആക്രമങ്ങളും അധിക്ഷേപങ്ങളും സ്വീകാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച ലേബര്‍ പാര്‍ട്ടിയേയും പ്രധാനമന്ത്രിയേയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. പൊതുജനങ്ങളുടെ മാറ്റത്തിനായുള്ള ആഗ്രഹത്തെ വേണ്ടവിധം ഉപയോഗിക്കാന്‍ ലേബര്‍ പാര്‍ട്ടിക്ക് കഴിഞ്ഞു എന്ന് പറഞ്ഞ ഋഷി സുനക്, ആ മാറ്റം എത്രയും പെട്ടെന്ന് സംഭാവ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

രാജ്യ താത്പര്യം മുന്‍ നിര്‍ത്തി, ഒരു പ്രതിപക്ഷമെന്ന നിലയില്‍ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും, എതിര്‍ക്കാന്‍ വേണ്ടി മാത്രമായി ഭരണപക്ഷത്തെ എതിര്‍ക്കില്ലെന്നും ഋഷി സൂങ്ക് വ്യക്തമാക്കി. വിവിധ സ്ഥലങ്ങളെ തീവ്രവാദി ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി മാര്‍ട്ടിന്‍സ് നിയമം കൊണ്ടു വരാനുള്ള തീരുമാനത്തെയും ഋഷി സ്വാഗതം ചെയ്തു. മുകളിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ് ലേബര്‍ സര്‍ക്കാരിന് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പണപ്പെരുപ്പം 2 ശതമാനവും തൊഴിലില്ലായ്മ 4 ശതമാനവും ആയി നില്‍ക്കുമ്പോള്‍, ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ജി 7 രാജ്യങ്ങളില്‍ ഏറ്റവും വേഗതയാര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ച രാജ്യമാണ് ബ്രിട്ടനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.