എഡിന്‍ബര്‍ഗ്: സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒരു ഫേസ്ബുക്ക് വീഡിയോ കാരണം വന്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്. ഇത് സ്‌കോട്ട്‌ലാന്‍ഡിലെ രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കിടയില്‍ വലിയ തര്‍ക്കത്തിനും കാരണമായി മാറിയിരിക്കുന്നു., രണ്ടാഴ്ച മുന്‍പ് ലേബര്‍ സ്ഥാനാര്‍ത്ഥി അനാസ് സര്‍വാര്‍, താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍, നിയോജകമണ്ഡലത്തിലെ പാകിസ്ഥാനി സമൂഹത്തിന് മുന്‍ഗണന നല്‍കും എന്ന് ഉറപ്പു നല്‍കുന്ന ഒരു വീഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വ്യാജമാണെന്നാണ് ലേബര്‍ പാര്‍ട്ടി അവകാശപ്പെടുന്നത്.

സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുമായി ബന്ധപ്പെട്ട് ഈ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മറുപടിയൊന്നും ഫേസ്ബുക്കില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി ചീഫ് എക്സിക്യൂട്ടീവ് കരോള്‍ ബിയാറ്റിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നാണ് ഡെയ്ലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂഹത്തില്‍ വിഭാഗീയത പടര്‍ത്താനും അതുവഴി പാകിസ്ഥാനി സമൂഹത്തെ ഒറ്റപ്പെടുത്താനും ഉദ്ദേശിച്ച് നിര്‍മ്മിച്ച വീഡിയോയാണിതെന്നാണ് എസ് എന്‍ പി നേതാവ് തന്റെ കത്തില്‍ പറഞ്ഞിരിക്കുന്നത്.

റിഫോം യു കെ പാര്‍ട്ടിയുടെ വംശീയത പടര്‍ത്തുന്ന പോസ്റ്റാണിതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പ്രമുഖ ദേശീയവാദി ആയിരുന്ന ക്രിസ്റ്റിന മെക്കെല്‍വിയുടെ മരണത്തോടെ ഒഴിവു വന്ന ഹാമില്‍ട്ടണ്‍ ലാര്‍ക്കല്‍ ആന്‍ഡ് സ്റ്റോണ്‍ഹൗസ് മണ്ഡലത്തിലേക്കാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ റിഫോം യു കെ ശക്തമായ രീതിയില്‍ ലേബര്‍ പാര്‍ട്ടിക്കും എസ് എന്‍ പിക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 2026 മെയ് മാസത്തില്‍ നടക്കേണ്ട സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ജൂണ്‍ 6 ലെ ഉപതെരഞ്ഞെടുപ്പിന് എല്ലാ പാര്‍ട്ടികളും അതീവ പ്രാധാന്യം നല്‍കുന്നുണ്ട്.

2022 ലെ പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ 75 ആം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് സര്‍വാര്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് രൂപപ്പെടുത്തിയതാണ് വിവാദമായ വീഡിയോ എന്നാണ് ആരോപണം. സ്‌കോട്ട്‌ലാന്‍ഡിലും, യു കെയില്‍ മൊത്തമായും എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലും പാകിസ്ഥന്റെ പ്രാതിനിധ്യം വേണമെന്നാണ് അതില്‍ അനാസ് സര്‍വാര്‍ പറയുന്നത്. ഈ വീഡിയോയാണ് പാകിസ്ഥാന്‍ സമൂഹത്തിന് മുന്‍ഗണന നല്‍കുമെന്ന് അനാസ് സര്‍വാര്‍ പറഞ്ഞു എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. എന്നാല്‍, അത്തരമൊരു വാചകം അദ്ദേഹം ഈ വീഡിയോയില്‍ എങ്ങും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം, യഥാര്‍ത്ഥ ധപശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് എസ് എന്‍ പിയും ലേബര്‍ പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന ആരോപണവുമായി റിഫോം യുകെ പാര്‍ട്ടി കൗണ്‍സിലര്‍ തോമസ് കെര്‍ രംഗത്തെത്തി. ഈ വീഡിയോയില്‍ ഉള്ളത് സര്‍വാറിന്റെ സ്വന്തം ശബ്ദമാണെന്നും, ആ വാക്കുകള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് ഉപയോഗിക്കരുതായിരുന്നു എന്നും തോമസി കെര്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയും എസ് എന്‍ പിയും സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തുവെന്നും, ഇപ്പോള്‍, ജനപിന്തുണ നഷ്ടപ്പെടുമെന്ന ഭയത്താല്‍ റിഫോം യു കെയ്ക്ക് എതിരെ ഒരു അവിശുദ്ധ കൂട്ടുകെട്ട് അവര്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.