വാഷിങ്ടണ്‍: താനുമായി ഇടഞ്ഞതോടെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിനെ സ്വദേശമായ ദക്ഷിണാഫ്രിക്കയിലേക്ക് നാടുകടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇങ്ങനെ തന്റെ എതിരാളികളോട് യാതൊരു മയവും ഇല്ലാതെയാണ് ട്രംപിന്റെ നീക്കങ്ങള്‍. ഇപ്പോഴിതാ ന്യൂയോര്‍ക്ക് മേയറാകാന്‍ സാധ്യത വര്‍ധിച്ചതോടെ ഡെമോക്രാറ്റിക് സ്്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിയുടെ പൗരത്വം റദ്ദാക്കാനുള്ള വഴികള്‍ തേടുകയാണ് യുഎസ് ഭരണകൂടം. ട്രംപിന്റെ കടുത്ത വിമര്‍ശകനാണ് മംദാനി എന്നതും ഇന്ത്യന്‍ വംശജനുമാണ് എന്നതുമാണ് ട്രംപിന് പിടിക്കാത്തത്. മംദാനിയെ അനധികൃത കുടിയേറ്റക്കാരന്‍ എന്ന മുദ്രചാര്‍ത്തി പൗരത്വം റദ്ദു ചെയ്യാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇക്കാര്യം ദി ഗാര്‍ഡിയന്‍ ദിനപത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്.

വിദേശത്ത് ജനിച്ച പൗരന്‍മാരുടെ പൗരത്വം റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായി മംദാനിയുടേയും പൗരത്വം റദ്ദാക്കാനാണ് യു.എസ് ഭരണകൂടം നീക്കം നടക്കുന്നത്. മംദാനിയുടെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കാനുള്ള നീക്കങ്ങള്‍ക്ക് വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ടെന്നീസീലെ റിപബ്ലിക്കന്‍ സെനറ്ററുടെ ആവശ്യപ്രകാരമാണ് നടപടി. 33കാരനായ മംദാനി ഉഗാണ്ട പൗരനാണ്. 2018ലാണ് മംദാനി യു.എസ് പൗരനായത്. ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിലൂടെ അദ്ദേഹം മാധ്യമശ്രദ്ധ നേടിയിരുന്നു.

അതേസമയം, പൗരത്വം റദ്ദാക്കുമെന്ന വാര്‍ത്തകളോട് മംദാനി പ്രതികരിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് തന്നെ അറസ്റ്റ് ചെയ്യുന്നുമെന്നും പൗരത്വം റദ്ദാക്കി തടങ്കല്‍പാളയത്തിലാക്കി നാടുകടത്തുമെന്നും പറയുന്നു. ഞാന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല. നമ്മുടെ നഗരത്തെ ഭീതിയിലാഴ്ത്താനുളള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഭീഷണി അംഗീകരിക്കില്ലെന്ന് മംദാനി പറഞ്ഞു. ട്രംപിന്റെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം മാത്രമല്ലെന്നും നിഴലുകളില്‍ ഒളിക്കാന്‍ താല്‍പര്യമില്ലാത്ത ഓരോ ന്യൂയോര്‍ക്ക് നിവാസികള്‍ക്കും എതിരെയുള്ള സന്ദേശമാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

നിങ്ങള്‍ ശബ്ദിച്ചാല്‍ അവര്‍ നിങ്ങളെ തേടി പിന്നാലെ വരുമെന്നും മംദാനി പറഞ്ഞു. ' അമേരിക്കന്‍ പ്രസിഡന്റ് എന്നെ അറസ്റ്റ് ചെയ്യുമെന്നും പൗരത്വം എടുത്തുകളയുമെന്നും തടങ്കല്‍ പാളയത്തില്‍ അടക്കുമെന്നും നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി. ഏതെങ്കിലും നിയമം ലംഘിച്ചതിനല്ല ഈ ഭീഷണി, മറിച്ച് നമ്മുടെ നഗരത്തെ ഭയപ്പെടുത്താന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിനെ (ഐസിഇ) അനുവദിക്കില്ലെന്ന് പറഞ്ഞതിനാണ്', അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായ ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദമിനെ ട്രംപ് പ്രശംസിച്ചതിനെതിരെയും മംദാനി രംഗത്തെത്തി. ട്രംപിന്റെ പിന്തുണയില്‍ അതിശയമൊന്നുമില്ലെന്നും ഈ മേയറുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'റിപ്പബ്ലിക്കന്മാര്‍ സാമൂഹ്യ സുരക്ഷാ വലയം തകര്‍ക്കാനും ദശലക്ഷക്കണക്കിന് ന്യൂയോര്‍ക്ക് നിവാസികളെ ആരോഗ്യസംരക്ഷണത്തില്‍ നിന്ന് പുറത്താക്കുവാനും തൊഴിലാളി കുടുംബങ്ങളുടെ ചെലവില്‍ അവരുടെ കോടീശ്വരന്മാരായ ദാതാക്കന്മാരെ സമ്പന്നരാക്കുകയും ചെയ്യുകയാണ്. ഈ സമയത്താണ് പ്രസിഡന്റിന്റെ അപകീര്‍ത്തികരമായ വിഭജനവും വെറുപ്പും എറിക്കില്‍ പ്രധ്വനിക്കുന്നത്', മംദാനി പറഞ്ഞു. നവംബറില്‍ വോട്ടര്‍മാര്‍ ഇയാളെ നിരസിക്കുമെന്ന് മംദാനി കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കില്‍ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്ന ഐസിഇ ഉദ്യോഗസ്ഥരുമായി സഹകരിക്കില്ലെന്ന് മംദാനി പറഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ട്രംപ് മംദാനിക്കെതിരെ രംഗത്തെത്തിയത്. 'ഞങ്ങള്‍ അവനെ അറസ്റ്റ് ചെയ്യും. ഈ രാജ്യത്ത് നമുക്ക് കമ്യൂണിസ്റ്റിനെ ആവശ്യമില്ല. അങ്ങനെയുണ്ടെങ്കില്‍ രാജ്യത്തിന് വേണ്ടി അവരെ സൂക്ഷ്മമായി നിരീക്ഷിക്കും', എന്ന് ട്രംപ് പറഞ്ഞിരുന്നു.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സ്ഥാനം സഹ്‌റാം മംദാനി ഉറപ്പിച്ചിരുന്നു. ഡെമോക്രാറ്റിക് പ്രൈമറിയുടെ ആദ്യ ഘട്ടത്തില്‍ നേരത്തേ വിജയിച്ചിരുന്ന മംദാനി റാങ്ക്ഡ് ചോയ്‌സ് വോട്ടിങ്ങിലും മുന്‍തൂക്കം നേടുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ പ്രധാന എതിരാളി മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കൗമോയെക്കാള്‍ 12 ശതമാനം അധികം വോട്ടാണ് 33കാരന്‍ സ്വന്തമാക്കിയത്. നവംബര്‍ നാലിനാണ് മേയര്‍ തെരഞ്ഞെടുപ്പ്.

ഇന്തോ-അമേരിക്കന്‍ വംശജനും നിയമസഭാംഗവുമായ സഹ്‌റാം മംദാനി പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടന്‍ അക്കാദമീഷ്യന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ്. ക്വീന്‍സില്‍ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി.