കറാക്കസ്: വെനിസ്വേലയില്‍ നിന്ന് യു.എസിലേക്കുള്ള എണ്ണ ഇറക്കുമതി ഈ ആഴ്ച അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്രംപിന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രഖ്യാപനം. വക്രബുദ്ധിക്കാരനായ ജോ ബൈഡന്‍ വെനിസ്വേലക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

2024ലെ വെനിസ്വേലയുടെ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രസിഡന്റ് നികളസ് മദൂറോ പരാജയപ്പെട്ടുവെന്നും കുടിയേറ്റക്കാരെ തിരിച്ചുവിളിക്കാന്‍ വേഗം നടപടി സ്വീകരിച്ചില്ലെന്നും ട്രംപ് വിമര്‍ശിച്ചു.

ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മദൂറോ സമ്മതിച്ചതിനെത്തുടര്‍ന്നാണ് 2022ല്‍ ബൈഡന്‍ ഭരണകൂടം എണ്ണ ഇറക്കുമതിക്ക് അനുവാദം നല്‍കിയത്. യു.എസ് കമ്പനിയായ ഷെവ്റോണ്‍ കോര്‍പറേഷനാണ് വെനിസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ട്രംപിന്റെ തീരുമാനം വെനിസ്വേലയുടെ സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ വെനിസ്വേലന്‍ പ്രസിഡന്റ് നികളസ് മദൂറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 25മില്യണ്‍ ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച് യു.എസ് നേരത്തെ രംഗത്തുവന്നിരുന്നു. മദൂറോ മൂന്നാമതും വെനിസ്വേലന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയായിരുന്നു യു.എസ് പ്രഖ്യാപനം. പ്രതിപക്ഷ നേതാക്കളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പഴിചാരലുകളാല്‍ മുഖരിതമായിരുന്നു മദൂറോയുടെ സത്യപ്രതിജ്ഞ ചടങ്ങ്. മദൂറോയെ കൂടാതെ, ആഭ്യന്തരമന്ത്രി ഡിയസ്ഡാഡോ കാബെല്ലോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്കും പ്രതിഫലം യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. 15 മില്യണ്‍ ഡോളറാണ് പ്രതിരോധ മന്ത്രി വ്‌ലാദിമിര്‍ പഡ്രിനോയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചാല്‍ പ്രതിഫലമായി യു.എസ് ഓഫര്‍ നല്‍കിയിരിക്കുന്നത്.

ജഡ്ജിമാരും സുരക്ഷ സേനയിലെ അംഗങ്ങളും, സൈനിക ഉദ്യോഗസ്ഥരുമടക്കമുള്ള വെനിസ്വേലയിലെ 15 ഉന്നതര്‍ക്ക് യു.കെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തിനെയും നിയമവാഴ്ചയുടെയും അടിത്തറയിളക്കിയതിനും വെനിസ്വേലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുമാണ് ഉപരോധം ചുമത്തിയതെന്ന് യു.കെ അറിയിച്ചു. വെള്ളിയാഴ്ച യൂറോപ്യന്‍ യൂനിയനും വെനസ്വേലയ്‌ക്കെതിരായ നിലപാട് കടുപ്പിച്ചിരുന്നു. നിയമവാഴ്ചയും ജനാധിപത്യവും പുനസ്ഥാപിക്കുന്നത് വരെയാണ് ഈ നിയന്ത്രണങ്ങളെന്നാണ് യൂറോപ്യന്‍ യൂനിയന്റെ വാദം. കാനഡയും വെനസ്വേലക്കെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുതല്‍ യു.എസ് വെനസ്വേലക്കെതിരായ ഇന്ധന ഉപരോധം പുനസ്ഥാപിച്ചിരുന്നു. കൊക്കെയ്ന്‍ ഒഴുക്കു വര്‍ധിപ്പിച്ച് അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നും മയക്കുമരുന്ന് ആയുധമായി ഉപയോഗിക്കുന്നുവെന്നുമായിരുന്നു മദൂറോക്കെതിരെ യു.എസ് ഉയര്‍ത്തിയ പ്രധാന ആരോപണം. 2020 മുതല്‍ പാശ്ചാത്യ രാജ്യങ്ങളും പ്രതിപക്ഷ നേതാക്കളും ആവര്‍ത്തിക്കുന്ന ആരോപണങ്ങളെ തള്ളുകയാണ് മദൂറോ. രാജ്യത്തിന്റെ സാമ്പത്തിക അധപതനത്തിന് കാരണം യു.എസിന്റെ നേതൃത്വത്തിലുള്ള ഉപരോധങ്ങളാണെന്നും മദൂറോ കുറ്റപ്പെടുത്തിയിരുന്നു. ജൂലൈ 28നാണ് വെനിസ്വേലയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. ബ്രസീലും കൊളംബിയയും അടക്കമുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ അംഗീകരിച്ചിരുന്നില്ല.