വാഷിങ്ടണ്‍: അമേരിക്കയില്‍ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപത്തിന് തയ്യാറായി സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ 60,000 കോടി ഡോളറിന്റെ നിക്ഷേപമാണ് സൗദി വാഗ്ദാനം ചെയ്തിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് ഒരു ലക്ഷമായി വര്‍ധിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ മഹത്തായ അധ്യായമാണ് കൂടിക്കാഴ്ചയെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അബ്രഹാം ഉടമ്പടിയില്‍ ചേരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഉടമ്പടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും അതോടൊപ്പം ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് വ്യക്തമായ പാതയുണ്ടെന്ന് ഉറപ്പുവേണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ട്രംപുമായി ആരോഗ്യകരമായ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലെ പ്രതിരോധ കരാറിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. എഫ്-35 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെ പ്രതിരോധ, വ്യാപാര, ഊര്‍ജ മേഖലകളുമായി ബന്ധപ്പെട്ട വന്‍കിട ഇടപാടുകള്‍ കൂടിക്കാഴ്ച്ചയില്‍ ഉണ്ടാകുമെന്നാണ് വിവരം.

സൗദി, അമേരിക്കന്‍ പതാകകള്‍ നിറഞ്ഞ് പാറിക്കളിക്കുന്ന വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ കുതിര സേനയുള്‍പ്പെടെ എല്ലാ സൈനിക വിഭാഗങ്ങളും അണിനിരന്ന് പ്രൗഢ ഗംഭീരവും രാജകീയവുമായ സ്വീകരണം ഒരുക്കി. വൈറ്റ് ഹൗസിന്റെ സൗത്ത് പോര്‍ട്ടിക്കോയുടെ ഗേറ്റിന് അരികെ സൗദി പാരമ്പര്യ വേഷമണിഞ്ഞ് കറുത്ത ഗൗണില്‍ വന്നിറങ്ങിയ കിരീടാവകാശിയെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹസ്തദാനം ചെയ്ത് ഊഷ്മളമായി വരവേറ്റു. അതിനു ശേഷം വൈറ്റ് ഹൗസിന് ഉള്ളിലേക്ക് പോയ ഇരുവരും ഒട്ടും സമയം കളയാതെ നിശ്ചയിക്കപ്പെട്ട കാര്യപരിപാടികളിലേക്ക് നീങ്ങി.

സന്ദര്‍ശനത്തിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ച വൈറ്റ് ഹൗസ് കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് നടക്കുന്നത്. ഉച്ചയോടെ ഓവല്‍ ഓഫിസില്‍ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. പ്രതിരോധ സഹകരണം, പ്രാദേശിക സ്ഥിരത, സമാധാന പ്രക്രിയ, ഗസ്സയെ സാധാരണ നിലയിലേക്ക് കൊണ്ടുവരല്‍, സാമ്പത്തിക, സാങ്കേതിക ബന്ധങ്ങള്‍ (എ.ഐ, ആണവോര്‍ജം) എന്നിവ സംബന്ധിച്ച പ്രധാന ചര്‍ച്ചകളാണ് നടക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം കാബിനറ്റ് റൂമില്‍ യു.എസ്, സൗദി ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഉന്നതതല ചര്‍ച്ചകള്‍ തുടരും.

ഉച്ചക്ക് ശേഷം വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളില്‍ നിരവധി ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെക്കും. 48 എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ സൗദി വാങ്ങുന്നത് സംബന്ധിച്ച കരാറും ഇതില്‍ ഉള്‍പ്പെടും എന്ന് കരുതുന്നു. വൈകീട്ട് 6.30ഓടെ വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ കിരീടാവകാശിയോടുള്ള ആദരസൂചകമായി ട്രംപ് വിശിഷ്ടമായ അത്താഴവിരുന്ന് ഒരുക്കും.

രണ്ടാം ദിനമായ ബുധനാഴ്ച സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും യു.എസ് സെനറ്റിലെയും പ്രതിനിധിസഭയിലെയും നേതാക്കളുമായി ഇടപെടുന്നതിലും സന്ദര്‍ശന പരിപാടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ജോണ്‍ എഫ്. കെന്നഡി സന്റെറില്‍ സൗദി-അമേരിക്കന്‍ നിക്ഷേപ സമ്മേളനം ഇരു നേതാക്കളുടെയും നേതൃത്വത്തില്‍ നടക്കും. യു.എസിലെ എ.ഐ, സാങ്കേതിക വിദ്യ മേഖലകളില്‍ ഒരു ലക്ഷം കോടി ഡോളറിന്റെ സൗദിയുടെ നിക്ഷേപ പദ്ധതികള്‍ ഈ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് കാപ്പിറ്റോള്‍ ഹില്ലില്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗത്തില്‍ സംബന്ധിക്കും. തന്ത്രപരമായ പങ്കാളിത്തം, സുരക്ഷ ആശങ്കകള്‍, പ്രാദേശിക നയം എന്നിവ ചര്‍ച്ചചെയ്യും. യു.എസ് എ.ഐ മേഖലയിലെ ഔദ്യോഗിക പ്രതിനിധികളും സാങ്കേതിക വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയാണ് അവസാന പരിപാടി.

2017ല്‍ വാഷിങ്ടണ്‍ ഡി.സിയിലേക്ക് നടത്തിയ ആദ്യ സന്ദര്‍ശനത്തിന് എട്ട് വര്‍ഷത്തിന് ശേഷമാണ് ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായ ശേഷമുള്ള സൗദി കിരീടാവകാശിയുടെ രണ്ടാമത്തെ ഈ സന്ദര്‍ശനം. സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ സുപ്രധാന വഴിത്തിരിവായിരിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താനും എഫ്-35 യുദ്ധവിമാനങ്ങളുടെയും മറ്റു നൂതന പ്രതിരോധ സംവിധാനങ്ങളുടെയും വിതരണം ഉള്‍പ്പെടെ പ്രാദേശിക സുരക്ഷയില്‍ സഹകരണം വികസിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ സൗദിക്ക് നല്‍കുന്നത് ട്രംപ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.