വാഷിങ്ടണ്‍: നാറ്റോ സഖ്യകക്ഷിയായ സ്പെയിനിന് എതിരെ ശക്തമായ നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോയുടെ സൈനിക ചെലവ് വര്‍ദ്ധിപ്പിക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് ഇതിന് കാരണം. ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിയിലാണ് സ്പെയിനിന്റെ നിലപാടിന് എതിരെ ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. സ്പെയിനിന്റെ നീക്കത്തെ ഭയാനകം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്പെയിനുമായുള്ള താരിഫ് ചര്‍ച്ചകളില്‍ കര്‍ശന നിലപാട് സ്വീകരിക്കും എന്നാണ് ട്രംപ് പരോക്ഷമായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്പെയിന്‍ നന്നായി പ്രവര്‍ത്തിക്കുന്നതായും അവരുടെ സമ്പദ്വ്യവസ്ഥ വളരെ മികച്ചതാണ് എന്നും ട്രംപ് പറഞ്ഞു. എന്തെങ്കിലും മോശം സംഭവിച്ചാല്‍ അവരുടെ സമ്പദ് വ്യവസ്ഥ തന്നെ തകര്‍ന്ന് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലും ലോകമെമ്പാടും വിവിധ തരത്തിലുള്ള ഭീഷണികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓരോ രാജ്യവും അവരുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 5 ശതമാനം സൈനിക ശേഷികള്‍ക്കായി ചെലവഴിക്കണമെന്നാണ് നാറ്റോ സഖ്യ കക്ഷികള്‍ തീരുമാനിച്ചത്.

എന്നാല്‍ സ്പെയിന്‍ ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. ഇക്കാര്യത്തെ കുറിച്ച് ചോദിച്ച സ്പാനിഷ് റിപ്പോര്‍ട്ടറോട് ട്രംപ് പരിഹാസത്തോടെ പറഞ്ഞത് അഭിനന്ദനങ്ങള്‍ നാറ്റോക്ക് പണം തരാത്ത ഒരേയൊരു രാജ്യം നിങ്ങളുടേതാണ് എന്നാണ്. കൂടാതെ സ്പെയിനിന് വേദന ഉണ്ടാകുന്ന തരത്തിലുളള നീക്കം ഉണ്ടാകുമെന്നും ട്രംപ് തുറന്നടിച്ചു. തങ്ങള്‍ അവരില്‍ നിന്ന് ഇരട്ടി പണം ഈടാക്കാന്‍ പോകുന്നു എന്നും അക്കാര്യം ഗൗരവമായി എടുക്കുന്നതായും ട്രംപ് പറഞ്ഞു.

സ്പെയിന്‍ ഏറെ ഇഷ്ടമാണെന്നും അവിടെ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. സ്പെയിന്‍കാര്‍ മികച്ച സ്ഥലമാണ് എന്നും പക്ഷേ പണം നല്‍കാന്‍ വിസമ്മതിക്കുന്ന ഒരേയൊരു രാജ്യം സ്പെയിന്‍ മാത്രമാണ് എന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ വ്യാപാരത്തിലൂടെ ആ പണം സ്പെയിന്‍ തിരികെ തരേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി. ട്രംപ് പരസ്പര താരിഫുകള്‍ ചുമത്തിയ നിരവധി രാജ്യങ്ങളില്‍ ഒന്നാണ് സ്പെയിന്‍.

എന്നാല്‍ അടുത്ത മാസം ഒമ്പത് വരെ അമേരിക്ക ഇത് നിര്‍ത്തി വെച്ചിരിക്കുകയാണ്. അതിനിടയില്‍ താന്‍ സ്പെയിനുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. അതേ സമയം യുക്രെയ്നിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ പാട്രിയറ്റ് മിസൈലുകള്‍ അയയ്ക്കുന്നത് പരിഗണനയില്‍ ആണെന്ന് ട്രംപ് സൂചിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ട്' എന്നും അദ്ദേഹം പറഞ്ഞു.