ലണ്ടന്‍: ബ്രിട്ടന്‍ തകരുകയാണ്, സാമ്പത്തികമായും സാമൂഹികമായും. തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി രാജ്യം മുഴുവന്‍ ശക്തമാകുന്നു. മുന്‍ ടോറി ചാനലര്‍ നദിം സഹാവിയുടെ വാക്കുകളാണിത്. ബിസിനസ്സുകാരന്‍ കൂടിയായ ഇറാഖി വംശജന്‍ പറയുന്നത്, ഒരിക്കല്‍ താന്‍ കൂടി ചേര്‍ന്ന് ഭരിച്ച രാജ്യത്ത് ഇന്ന് ജീവിക്കാന്‍ ഭയമാകുന്നു എന്നാണ്. വ്യത്യസ്ത് പ്രധാനമന്ത്രിമാരുടെ കീഴില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഈ 58 കാരന്‍, റിഫോം യു കെയിലെക്ക് ചേക്കേറുന്ന ഏറ്റവും പ്രബലനായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി മാറിയിരിക്കുകയാണ്.

കോവിഡ് കാലത്ത്, ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയില്‍ വാക്‌സിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് ഒരു ഹ്രസ്വകാലത്തെക്ക് ചാന്‍സലറും ആയിട്ടുണ്ട്. പിന്നീട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനായിരിക്കുമ്പോള്‍ ഉയര്‍ന്നു വന്ന നികുതി ആരോപണത്തിന്റെ പേരില്‍ ആ സ്ഥാനം രാജിവയ്‌ക്കേണ്ടതായും വന്നു. രാജ്യത്തിന് രക്ഷപ്പെടാനുള്ള അവസാന അവസരമാണ് ഇപ്പോഴുള്ളതെന്നും, നെയ്ജല്‍ ഫരാജ് പ്രധാനമന്ത്രിയാകേണ്ടത് ബ്രിട്ടന്റെ ആവശ്യമാണെന്നുമാണ്, പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോയില്‍ അദ്ദേഹം പറയുന്നത്.

പതിനാല് വര്‍ഷക്കാലത്തെ കണ്‍സര്‍വേറ്റീവ് ഭരണവും, ഇപ്പോഴത്തെ ലേബര്‍ ഭരണവും രാജ്യത്തെ തകര്‍ത്തുവെന്ന് അദ്ദേഹം പറയുന്നു. ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. വളര്‍ച്ച മുരടിച്ചിരിക്കുന്നു. തെരുവുകളില്‍ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ അനധികൃത അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കാണ് ബ്രിട്ടനിലേക്കെന്നും അദ്ദേഹം പറഞ്ഞു. മറ്റേതൊരു രാജ്യത്താണെങ്കിലും, ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍, പകുതിയിലധികം മന്ത്രിമാര്‍ക്ക് പകരം സ്ഥാനം കൈയ്യടക്കാനും അതുവഴി പാര്‍ലമെന്റിലെത്താനും ഇസ്ലാമിക തീവ്രവാദികള്‍ ഒരുക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, പ്രഭുസഭയിലെക്ക് ഒരു സീറ്റ് നല്‍കണമെന്ന് നദിം സഹാവി നിരവധി തവണ അഭ്യര്‍ത്ഥിച്ചിരുന്നെന്നും, അത് നടക്കാതെ വന്നതോടെയാണ് റിഫോമിലേക്ക് ചേക്കേറിയത് എന്നുമാണ് കണ്‍സര്‍വേറ്റീവ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ മറവില്‍ ചെയര്‍മാന്‍ പദം രാജിവെച്ചൊഴിയെണ്ടി വന്ന വ്യക്തിയെ പ്രഭു സഭയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചതെന്നും അവര്‍ പറയുന്നു.

അങ്ങനെയൊരു വ്യക്തിയെ സ്വീകരിച്ചതുവഴി, ജനങ്ങള്‍ക്ക് അനഭിമതരായ രാഷ്ട്രീയ നേതാക്കള്‍ക്കുള്ള കൂടാരമാണ് റിഫോം യു കെ എന്ന് തെളിഞതായും കണ്‍സര്‍വേറ്റീവ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടതിനെ തുടര്‍ന്ന് 2023 ല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ സഹാവി നിര്‍ബന്ധിതനാകുകയായിരുന്നു. പിന്നീട് ഈ വിഷയം പരിഹരിക്കുന്നതിനായി എച്ച് എം ആര്‍ സിക്ക് 5 മില്യന്‍ പൗണ്ട് പിഴയടച്ചതായി അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.