ലണ്ടന്‍: ഹമാസ്, ഹിസ്ബുള്ള തീവ്രവാദി സംഘടനകളുടെ നേതാക്കള്‍ കൊല്ലപ്പെട്ടത് ബ്രിട്ടന്റെ മണ്ണിലേക്ക് വീണ്ടും ഇസ്ലാമിക തീവ്രവാദത്തെ കൊണ്ടുവന്നേക്കുമെന്ന് മുന്‍ എം ഐ 6 മേധാവി മുന്നറിയിപ്പ് നല്‍കുന്നു. പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍ എം ഐ 6 മേധാവി സര്‍ ജോണ്‍ സോവേഴ്സ് പറഞ്ഞു. മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഇപ്പോള്‍ ബ്രിട്ടന്‍ ആശങ്കപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു.

ഒക്ടോബര്‍ 7 ലെ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത യാഹ്യ സിന്‍വറിന്റെ വധം ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇസ്രയേല്‍ സ്ഥിരീകരിച്ചത്. ഇത് ഒരുപക്ഷെ ഇസ്ലാമിക ഭീകരവാദത്തിന് കൂടുതല്‍ ശക്തി പകരനായിരിക്കും സഹായിക്കുക എന്ന് സ്‌കൈ ന്യൂസിnd]- നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഹമാസിന്റെയും ഹിസ്ബുള്ളയുടെയും പുതിയ തലമുറ നേതാക്കള്‍ അതീവ അക്രമങ്ങളുടെ പാത സ്വീകരിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ മാത്രം ഉന്നം വയ്ക്കുന്ന ഒരു തീവ്രവാദ സംഘടനകള്‍ ആയിരിക്കില്ല അവയെന്നും ഒരുപക്ഷെ ലോകത്തെ മുഴുവന്‍ ആക്രമിക്കാന്‍ ഉന്നം വയ്ക്കുന്ന ആഗോള ഭീകരസംഘടനകളായി മാറിയേക്കാം എന്നും അദ്ദേഹം പറയുന്നു.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയായി 2009 മുതല്‍ 2014 വരെ പ്രവര്‍ത്തിച്ച സേവേഴ്സ് അതിനു ശേഷം ഈജിപ്തില്‍ ബ്രിട്ടീഷ് അമ്പാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനിടയില്‍, ശനിയാഴ്ച ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹുവുമായി നടത്തിയ ടെലെഫോണ്‍ സംഭാഷണത്തില്‍ ഉടനടി യുദ്ധം നിര്‍ത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. ഇസ്രയേലിലെ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണിത്.

നെതന്യാഹുവിനെതിരെ ഉണ്ടായ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കീര്‍ സ്റ്റാര്‍മര്‍, കൊല്ലപ്പെട്ട ഹമാസ് നേതാവ് സിന്‍വറിനെ വിശേഷിപ്പിച്ചത് അതിക്രൂരനായ ഭീകരന്‍ എന്നായിരുന്നു. അയാള്‍ ഈ ലോകം വിട്ടു പോയതോടെ ലോകം കൂടുതല്‍ മെച്ചപ്പെടും എന്നും സ്റ്റാര്‍മര്‍ പറഞ്ഞു. സിന്‍വറിന്റെ മരണത്തോടെ ലഭിച്ച പുതിയ അവസരം ഉപയോഗിച്ച് ആഗോള സമൂഹം ഒരു വെടി നിര്‍ത്തലിന് ശ്രമിക്കണമെന്ന് വെള്ളിയാഴ്ച സ്റ്റാര്‍മര്‍ ബെര്‍ലിനില്‍ പ്രസ്താവിച്ചിരുന്നു.

ഗാസയിലേക്ക് മനുഷ്യ സഹായങ്ങള്‍ എത്തിക്കുന്നതിന് ഇനിയും ഒഴിവുകഴിവുകള്‍ പറയുന്നത് ലോകം സഹിക്കുകയില്ലെന്ന മുന്നറിയിപ്പും സ്റ്റാര്‍മര്‍ നല്‍കി. 2023 ഒക്ടോബര്‍ 7 ലെ ഭീകരാക്രമണത്തിന് മറുപടിയായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍, ഗാസയില്‍ ഇതുവരെ 42,603 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായും 99,795 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ ഗാസ ആരോഗ്യമന്ത്രാലയം പുറത്തു വിട്ടതാണ് ഈ കണക്കുകള്‍.

സിന്‍വര്‍ കൊല്ലപ്പെട്ടതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേലിനോട് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടിരുന്നു. എന്നാല്‍, ഇസ്രയേലോ, ഹമാസോ, ഹിസ്ബുള്ളയോ, ഇറാനോ യുദ്ധം നിര്‍ത്തുന്നതിന് സന്നദ്ധരാണെന്ന സൂചന പോലും തൗന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനിടെ തന്റെ വീടിന്‍- നേരെയുണ്ടായ ആക്രമണം നടത്തിയത് ഹിസ്ബുള്ളയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു.തന്നെയോ ഇസ്രയെലിനെയോ ഭയപ്പെടുത്തി പിന്മാറ്റാം എന്ന് കരുതണ്ട എന്ന് പറഞ്ഞ നെതന്യാഹു, പക്ഷെ ഹിസ്ബുള്ള ചെയ്തത് വലിയൊരു തെറ്റായി എന്നും പറഞ്ഞു.