ലണ്ടന്‍: ഒരിക്കള്‍ വേണ്ടെന്ന് വെച്ച എറാസ്മസ് സ്റ്റുഡനൃ എക്സ്‌ചേഞ്ച് പദ്ധതിയില്‍വീണ്ടും ചേരുന്നതിനായി 570 മില്യന്‍ പൗണ്ട് യൂറോപ്യന്‍ യൂണിയന് നല്‍കിയ സര്‍ കീര്‍ സ്റ്റാര്‍മറുടെ പ്രവൃത്തിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയണ്.പദ്ധതിയില്‍ ചേരുക വഴി തുര്‍ക്കിയില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ പ്രവാഹമായിരിക്കും ബ്രിട്ടനിലേക്ക് ഉണ്ടാവുക എന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. 2027 - 28 കാലത്തേക്ക് മാത്രമായി വന്‍ തുക ചെലവായെങ്കിലും, വളരെ നീതിയുക്തവും സംതുലിതവുമായ ഒരു ഡീല്‍ ആണിതെന്നാണ് മന്ത്രിമാര്‍ അവകാശപ്പെടുന്നത്.

വാര്‍ഷികാടിസ്ഥാനത്തില്‍ ഈ തുക ഇരട്ടിയാകും. ഏറേ ചെലവേറിയത് എന്ന കാരണത്താല്‍ 2021 ല്‍ ബോറിസ് ജോണ്‍സണ്‍ നിരാകരിച്ച പദ്ധതിയാണിത്. എറാസ്മസ്സിനായി മുഴുവന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും നടത്തുന്ന ഫണ്ടിംഗിന്റെ അഞ്ചിലൊന്ന് വരും ഈ തുക. ഇതില്‍ വലിയൊരു ഭാഗം ബ്രിട്ടീഷ് യുവാക്കളുടെ യാത്രയ്ക്കായിട്ടാകും ചെലവാക്കുക എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഇപ്പോള്‍ നല്‍കിയ 30 ശതമാനം കിഴിവ് ഇനിമുതല്‍ നല്‍കില്ല എന്ന് ബ്രസ്സല്‍സ് വ്യക്തമാക്കി കഴിഞ്ഞു. അതായത്, ഭാവിയില്‍ ഈ തുക പ്രതിവര്‍ഷം 810 മില്യന്‍ പൗണ്ടായി വര്‍ദ്ധിക്കും എന്നര്‍ത്ഥം.

ഈ പദ്ധതിയിലെ ഒരു അസ്സോസിയേറ്റ് അംഗം എന്ന നിലയില്‍ തുര്‍ക്കിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ 2027 മുതല്‍ യു കെയിലേക്ക് വരാന്‍ ആരംഭിക്കും. മാത്രമല്ല, ഈജിപ്ത്, അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളെ കൂടി ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി ഇത് വിപുലീകരിക്കുമെന്നും ബ്രസ്സല്‍സ് അറിയിച്ചിട്ടുണ്ട്. ബ്രിട്ടന്‍ നേരത്തേ ഈ പദ്ധതിയില്‍ ഉണ്ടായിരുന്നപ്പോള്‍, ബ്രിട്ടനില്‍ നിന്നും യൂറോപ്പിലേക്ക് പോയതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലെക്കായിരുന്നു വന്നിരുന്നത്.

രണ്ട് മുതല്‍ 12 മാസം വരെ നീളുന്ന കോഴ്സുകള്‍ക്കായി ബ്രിട്ടനിലെത്തുന്നവര്‍ വിസ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തുടരാനിടയുള്ളതിന്റെ അപകട സാധ്യത മന്ത്രിമാര്‍ തള്ളിക്കളയുകയാണ്. രാജ്യത്തെ വലിയൊരു അപകടത്തിന്റെ വാതിലിലാണ് സര്‍ക്കാര്‍ എത്തിച്ചിരിക്കുന്നതെന്ന് ടോറികള്‍ കുറ്റപ്പെടുത്തുന്നു. ബ്രിട്ടന്‍ ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം ബ്രെക്സിറ്റാണ് എന്ന് നേരത്തേ പറഞ്ഞിരുന്ന ലേബര്‍ പാര്‍ട്ടി, എറാസ്മസ്സില്‍ ചേരുക വഴി വീണ്ടും യൂറോപ്യന്‍ യൂണിയനിലേക്ക് നടന്നടുക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്ന, യുവാക്കള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിന്റെ മുന്നോടിയാണ് ഈ പദ്ധതി എന്നും ആക്ഷേപം ഉയരുന്നുണ്ട്. ബജറ്റിനു മുന്‍പ് തന്നെ യൂറോപ്യന്‍ യൂണിയനുമായി ഒരു യൂത്ത് മൈഗ്രേഷന്‍ ഡീല്‍ ഉണ്ടാക്കുമെന്ന് ചാന്‍സലര്‍ പറഞ്ഞിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്കും, സമഗ്ര വികസനത്തിനും അത് ഏറെ സഹായകരമാകും എന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്. ഈ പദ്ധതിയില്‍ ചേരുന്നതിന് അംഗത്വ ഫീസില്‍ 50 ശതമാനം കിഴിവായിരുന്നു ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അവസാനം ഇ യു നല്‍കിയ 30 ശതമാനം കിഴിവില്‍ തൃപ്തിപ്പെടുകയായിരുന്നു.