തിരുവനന്തപുരം: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ സമ്മാനം നല്‍കാത്തതിന് പുരസ്‌കാര സമിതിയെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്. പുരസ്‌കാര സമിതി സമാധാനത്തെക്കാള്‍ രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കി എന്നാണ് വൈറ്റ് ഹൗസിന്റെ വിമര്‍ശനം. യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നതും സമാധാനക്കരാറുകള്‍ ഉണ്ടാക്കുന്നതും മനുഷ്യജീവന്‍ രക്ഷിക്കുന്നതും ട്രംപ് തുടരുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. മനുഷ്യത്വമുള്ള വ്യക്തിയാണ് ട്രംപ്. നിശ്ചയദാര്‍ഢ്യത്തോടെ പര്‍വതങ്ങളെ നീക്കാന്‍ കഴിയുന്ന മറ്റൊരാള്‍ ഉണ്ടാകില്ലെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അഭിപ്രായപ്പെട്ടു. തനിക്കു നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും, 7 യുദ്ധങ്ങളാണ് അവസാനിപ്പിച്ചതെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇസ്രയേലും ഹമാസും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയില്‍ സമാധാന കരാര്‍ സാധ്യമാക്കിയതോടെ സമാധാന നൊബേല്‍ ട്രംപിന് നല്‍കുന്നതിന് വേണ്ടിയുള്ള അനുയായികളുടെ മുറവിളി ശക്തമായിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തുകയെന്നതിനാല്‍ ട്രംപിന് ഇക്കുറി നൊബേല്‍ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും നേരത്തെ തന്നെ വന്നിരുന്നു. എങ്കിലും അത്ഭുതങ്ങള്‍ക്ക് വകയുണ്ടെന്നായിരുന്നു ട്രംപ് അനുകൂലികളുടെ പക്ഷം.

''എല്ലാവരും പറയുന്നു എനിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കണമെന്ന്'' കഴിഞ്ഞ മാസം അവസാനം യുഎന്‍ പ്രതിനിധികളോടായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. 2018 മുതല്‍ യുഎസിനകത്തും വിദേശത്തുമുള്ള രാഷ്ട്രീയക്കാര്‍ ട്രംപിനെ ഒട്ടേറെ തവണ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് മരിയ കൊറീന മചാഡോ. നിക്കോളാസ് മഡുറോ വിജയിച്ച തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി പോരാളിയായി നിന്നത് മരിയ കൊറീന മചാഡോയാണ്. അഭിപ്രായ സര്‍വേകളില്‍ മരിയ കൊറീനയും ഗോണ്‍സാല്‍വസും നയിച്ച സഖ്യത്തിന് വന്‍ വിജയം ലഭിച്ചെങ്കിലും മഡുറോ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. ജനപ്രിയ നേതാവായിരുന്ന മരിയ കൊറീന മചാഡോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സുപ്രീം കോടതി 15 വര്‍ഷത്തേക്ക് വിലക്കിയ സാഹചര്യവുമുണ്ടായി.