പ്യോങ്യാങ്: ദക്ഷിണകൊറിയയുമായുള്ള റോഡ്, റെയില്‍വേ ശൃംഖല ഭാഗിഗമായി തകര്‍ത്ത് ഉത്തരകൊറിയ. ശത്രുരാജ്യവുമായി ബന്ധം വേണ്ടെന്ന നിലപാടിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ നടപടി. 60 മീറ്റര്‍ നീളമുള്ള റോഡും റെയില്‍ ശൃംഖലയുമാണ് കൊറിയന്‍ പീപ്പിള്‍സ് ആര്‍മി തകര്‍ത്തത്. കൊറിയന്‍ അതിര്‍ത്തിയിലെ ഈസ്റ്റ്-വെസ്റ്റ് സെക്ഷനുകളിലാണ് റോഡ് റെയില്‍ ശൃംഖല തകര്‍ത്തതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരകൊറിയയുടെ ഭരണഘടന അനുസരിച്ച് എടുത്ത അനിവാര്യവും നിയമാനുസൃതവുമായ നടപടിയാണിതെന്നും കൊറിയന്‍ വാര്‍ത്ത ഏജന്‍സി പറഞ്ഞു. ശത്രുസൈന്യങ്ങളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാവുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ആവശ്യമായി വരുമെന്നും വാര്‍ത്ത ഏജന്‍സി വ്യക്തമാക്കി.

നേരത്തെ ദക്ഷിണ കൊറിയയുടെ ഡ്രോണുകള്‍ ഉത്തര കൊറിയ വെടിവെച്ചിട്ടിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് കിം ജോങ് ഉങ് സൈനിക മേധാവികളും ചര്‍ച്ച നടത്തി. ദക്ഷിണ കൊറിയയുടെ നടപടി ഗുരുതരമായ പ്രകോപനമാണെന്നാണ് യോഗത്തില്‍ കിം ജോങ് ഉങ് അഭിപ്രായപ്പെട്ടത്. ഇതിന് ശേഷമാണ് റോഡ് പൊളിക്കാന്‍ തീരുമാനിച്ചത്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിടലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയായിരുന്നു ബോംബിടല്‍. ദക്ഷിണകൊറിയയിലെ ഉപയോഗശൂന്യമായ റോഡുകളാണ് തകര്‍ത്തത്. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിര്‍ത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിടലില്‍ തകര്‍ന്നിരിക്കുന്നത്.

ദക്ഷിണ കൊറിയന്‍ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജന്‍സും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. അടുത്തിടെ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചാര ഡ്രോണുകള്‍ ഉത്തര കൊറിയയില്‍ എത്തിയതാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

പ്യോയാങ് റോഡുകള്‍ തകര്‍ക്കുമെന്നും ദക്ഷിണകൊറിയയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പറഞ്ഞതിനും പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

മുന്‍നിര സേനാ വിന്യാസവും ഉത്തര കൊറിയ അതിര്‍ത്തികളില്‍ സജ്ജമാക്കിയതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. എന്നാല്‍ ദക്ഷിണ കൊറിയ ഡ്രോണുകളെ അയച്ചതായുള്ള വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണ കൊറിയയുമായുള്ള അതിര്‍ത്തികള്‍ സ്ഥിരമായി അടയ്ക്കുന്നതായി ഉത്തര കൊറിയ അറിയിച്ചത്.