വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപും പഴയ ആത്മസുഹൃത്ത് ഇലോണ്‍ മസ്‌ക്കും തമ്മിലുള്ള വാക്പോരാട്ടം തുടരുകയാണ്. ഇലോണ്‍ മസ്‌കിനെ നാടുകടത്താന്‍ തയ്യാറാണെന്നാണ്് ട്രംപ് ഏറ്റവും ഒടുവിലായി ഭീഷണി മുഴക്കുന്നത്. കൂടാതെ മസ്‌ക്ക് കുറേ നാളുകള്‍ നേതൃത്വം നല്‍കിയിരുന്ന ഏജന്‍സിയായ ഡോജിനെ തന്നെ മസ്‌ക്കിനെതിരായ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒരു കാലത്ത് മസ്‌ക്ക് നേതൃത്വം നല്‍കിയിരുന്ന ഏജന്‍സിയായ ഡോജ് തന്നെ അദ്ദേഹത്തെ ഭക്ഷിക്കുമെന്നാണ് ട്രംപ് താക്കീത് നല്‍കുന്നത്. ലോകകോടീശ്വരനുമായി ട്രംപ് ഇതോടെ ഒരു തുറന്ന ഏറ്റുമുട്ടലിന് തന്നെ തയ്യാറായി രംഗത്ത് വന്നിരിക്കുന്നു എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. മസ്‌കിനെ അദ്ദേഹത്തിന്റെ ജന്മനാടായ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചയക്കുമെന്ന് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതോടെ ഇരുവരും തമ്മിലുള്ള സോഷ്യല്‍ മീഡിയ തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് ട്രംപ് വീണ്ടും മസ്‌ക്കിനെ നേരിടാന്‍ എത്തുന്നത്.

മസ്‌കിനെ നാടുകടത്തുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞത് കൃത്യമായി തനിക്കറിയില്ല എന്നും എല്ലാം ഒന്ന് പരിശോധിക്കേണ്ടി വരും എന്നാണ്. മസ്‌ക്ക് തന്നെ മുന്‍കൈയെടുത്ത് സ്ഥാപിച്ച ഡോജ് തന്നെ അദ്ദേഹത്തെ പിടിച്ചു തിന്നുന്ന രാക്ഷസനായി മാറും എന്നാണ് ട്രംപ് പറയുന്നത്. ട്രംപ് പറയുന്ന പല കാര്യങ്ങളും പ്രലോഭനകരമാണ് എന്നും എന്നാല്‍ താന്‍ ഇതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണെന്നും മസ്‌ക്കും വ്യക്തമാക്കി. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലുമായി ബന്ധപ്പെട്ടാണ് മസ്‌ക്കും ട്രംപും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുക്കുന്നത്.

മസ്‌ക്ക് അമേരിക്കന്‍ പൗരനാണ് എങ്കിലും ജനിച്ച്ത് ദക്ഷിണാഫ്രിക്കയിലാണ്. ഇലക്ട്രോണിക്ക് വാഹനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചതിനെ കുറിച്ച് മസ്‌ക്ക് നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. ഈ ബില്ല് പാസായാല്‍ താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും മസ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് തിരിച്ചടിച്ചത് മസ്‌ക്കിന് ഇനിയും പലതും നഷ്ടപ്പെടാന്‍ ഉണ്ടെന്നാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാലും മസ്‌ക്കിന് അധികാരം കിട്ടാന്‍ പോകുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഈ വര്‍ഷം ആദ്യം ട്രംപ് പണം കൊടുത്ത് മസ്‌ക്കിന്റെ വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ വാഹനം വാങ്ങിയിരുന്നു.

അന്ന് വൈറ്റ്ഹൗസില്‍ വെച്ച് ഈ കാര്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ട്രംപ് അതിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ട്രംപ് ഈ തീരുമാനത്തില്‍ ഖേദിക്കുന്നതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നത്. എല്ലാവര്‍ക്കും ഇലക്ട്രിക് കാര്‍ വേണ്ട എനിക്കും അത് വേണ്ട എന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. ട്രംപ് ടെസ്ല കാര്‍ വാങ്ങിയ സമയത്ത് മസ്‌ക്ക് ഡോജിന്റെ തലവനായിരുന്നു. എന്നാല്‍ മസ്‌ക്കിന്റെ ചില നടപടികള്‍ കാരണം ടെസ്ലയുടെ കാറുകള്‍ക്ക് പെട്ടെന്ന് തന്നെ ഡിമാന്‍ഡ് ഇല്ലാതായി.

ട്രംപിന്റെ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മസ്‌ക് വന്‍തുകയാണ് സംഭാവനയായി നല്‍കിയത്. പ്രസിഡന്റിനെ രണ്ടാം തവണയും വിജയിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് ഡോളറാണ് അദ്ദേഹം ചെലവഴിച്ചത്. ഇപ്പോള്‍ രണ്ട് പേരും തമ്മിലുള്ള പിണക്കം മൂത്തപ്പോള്‍ ട്രംപ് മസ്‌ക്കിനോട് ചിലപ്പോള്‍ കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരുമെന്ന് കളിയാക്കിയിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി മസ്‌ക്ക് 300 മില്യന്‍ ഡോളറാണ് ചെലവഴിച്ചത്.