ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു. കേസിൽ ആരോപണ വിധേയനായ മറ്റൊരു മന്ത്രി സത്യേന്ദ്ര ജെയിനും രാജി സമർപ്പിച്ചിട്ടുണ്ട്. മദ്യനയക്കേസിൽ അറസ്റ്റു ചെയ്തതിനിതരെ സിസോദിയ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയ രാജിവെച്ചതായി വാർത്തകളും പുറത്തുവരുന്നത്.

രണ്ട് പേരുടെ രാജിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ മന്ത്രിമാരെയും കെജ്രിവാൾ തന്നെ നിശ്ചയിക്കും. നേരത്തെ മദ്യ നയക്കേസിൽ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷയാണ് സുപ്രീംകോടികോടതി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാൻ പരമോന്നത കോടതി നിർദ്ദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി വ്യക്തമാക്കി. പിന്നാലെ സിസോദിയ ഹർജി പിൻവലിച്ചു.

അറസ്റ്റ് ചെയ്ത സിസോദിയയെ നേരത്തെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുപപക്ഷത്തിന്റെയും വാദം കേൾക്കൽ പൂർത്തിയാക്കിയ ശേഷമാണ് റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം കസ്റ്റഡിയിൽവിട്ടുകൊണ്ട് ഉത്തരവിട്ടത്. സിബിഐ ആവശ്യം അംഗീകരിച്ച കോടതി മാർച്ച് നാലുവരെയാണ് സിസോദിയയെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിൽ വിടരുതെന്ന് സിസോദിയ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ പുതിയ മദ്യക്കച്ചവട നയം കൊണ്ടുവന്നതിൽ അഴിമതിയാരോപിച്ച് ഞായറാഴ്ചയാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റുചെയ്തത്. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സിബിഐയുടെ അറസ്റ്റ്.

അരവിന്ദ് കെജ്രിവാളിന്റെ വലംകൈയായ സിസോദിയയെ അറസ്റ്റു അറസ്റ്റു ചെയ്തതിലൂടെ ആം ആദ്മിയെ ഭയപ്പെടുത്തി മെരുക്കാം എന്ന തന്ത്രമാണ് കേന്ദ്രം പയറ്റുന്നത് എന്ന് വ്യക്തമാണ്. പഞ്ചാബിൽ അടുത്തിടെ സർക്കാർ രീപീകരിച്ചത് ബിജെപിക്ക് കനത്ത അടിയായി. അടുത്തതായി ഹരിയാനയെയും ആം ആദ്മി ലക്ഷ്യം വെക്കുന്നു. ലെഫ്. ഗവർണർമാരെ വെച്ച് ഡൽഹിയിൽ ആം ആദ്മി സർക്കാരിനെയും മുഖ്യമന്ത്രിയും പാർട്ടിതലവനുമായ അരവിന്ദ് കെജ് രിവാളിനെയും പൂട്ടാൻ പലതവണ ബിജെപിയും മോദിയും ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഏറ്റവുമൊടുവിൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്തതിരിച്ചടിയാണ് നേരിട്ടത്.

ഡൽഹിയിലെ ഏക അധികാര കേന്ദ്രവും നഷ്ടമായതോടെ ആപ്പിന്റെ ശക്തി ബിജെപി ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടായാണ് ആം ആദ്മി പാർട്ടിയുടെ രണ്ടാമനെതിരെ ബിജെപി നീങ്ങുന്നത്. ഇതിന്റെ പരിണത ഫലം എന്താകുമെന്ന് കണ്ടു തന്നെ അറിയണം. ആം ആദ്മിയുടെ ഫ്രീബി പൊളിറ്റിക്സിനെതിരെ കുറച്ചുകാലമായി തന്നെ ബിജെപി രംഗത്തുണ്ട്. ആപ്പിനെ വരുതിയിൽ നിർത്തുക എനന്നതാണ് ഇപ്പോൾ സിബിഐ കേസിലൂടെ ഉണ്ടായിരിക്കുന്ന കാര്യം.

എന്താണ് ഡൽഹിയിലെ മദ്യ നയം മാറ്റം?

മദ്യനയത്തിൽ കാതലായമാറ്റം വരുത്തിയതാണ് ഡൽഹിയിലെ മദ്യനയത്തിലെ കാതലായ വശം. ഇതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയ്ക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് റെയ്ഡിന്റെ തുടക്കം. മദ്യവിൽപ്പന ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ സിസോദിയ അനുവദിച്ചുവെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 1 മുതൽ നയം റദ്ദാക്കുമെന്ന് സിസോദിയ പ്രഖ്യാപനം നടത്തുകയായിരുന്നു. ദേശീയ തലസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനക്കാർക്ക് മാത്രം മദ്യം വിൽക്കാൻ അനുമതി നൽകികൊണ്ടായിരുന്നു സിസോദിയയുടെ പ്രഖ്യാപനം.

സർക്കാർ നേരിട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും മദ്യം വിൽക്കുന്നതെങ്കിൽ ഡൽഹി മദ്യനയത്തിൽ വരുത്തിയ മാറ്റം അവ വിൽക്കുന്നതിനുള്ള അധികാരം സ്വകാര്യബാറുടമകൾക്ക് നൽകിയതാണ്. ഇതിലൂടെ പതിനായിരം കോടിയോളം രൂപയാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിട്ടത്. സർക്കാരിന്റെ പങ്കാളിത്തം കുറച്ച് ഖജനാവിന് നേട്ടമുണ്ടാക്കുകയാണ് മദ്യനയം ലക്ഷ്യമിട്ടത്. സ്വകാര്യവ്യക്തികളെ മദ്യം വിൽക്കാനും ലാഭമുണ്ടാക്കാനും അനുവദിക്കുന്നത് ദേശീയമദ്യനയത്തിന് എതിരാണെന്നാണ് പക്ഷേ കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കെജ് രിവാളും പാർട്ടിയും പറയുന്നത് തങ്ങൾ സുതാര്യമായാണ് നയം രൂപീകരിച്ചതെന്നാണ്.

സ്വകാര്യ മദ്യ മുതലാളിമാരിൽ നിന്ന് പണം വാങ്ങിയാണ് ഗോവയിൽ ആപ്പ് തെരഞ്ഞെടുപ്പിന് ചെലവഴിച്ചതെന്ന ആരോപണവും ബിജെപി ഉന്നയിക്കുന്നു. തെലുങ്കാന മുഖ്യമന്ത്രിയെയും ബിജെപി ലക്ഷ്യമിട്ടതിന്റെ തെളിവാണ് ഈ കേസിൽതന്നെ അദ്ദേഹത്തിന്റെ മകളുടെ അക്കൗണ്ടന്റിനെയും അറസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യൻ മദ്യലോബിയാണ് ഈ നയത്തിന ്പിന്നിലെന്നാണ് കേന്ദ്രം പറയുന്നത്.

മദ്യനയംഇതുവരെയും നടപ്പാക്കിയിട്ടില്ല എന്നതാണ് ഇതിലെ കൗതുകകരമായ കാര്യം. സർക്കാരിനോ വ്യക്തികൾക്കോ ഇതിൽ യാതൊരു നഷ്ടവും ഉണ്ടായിട്ടുമില്ല. അതാണ് കേന്ദ്രത്തിന്റെയും സിബി.ഐയുടെയും വാദത്തെ ദുർബലമാക്കുന്നത്. രാഷ്ട്രീയ പകപോക്കലാണെന്ന് കെജ് രിവാൾ പറയുമ്പോൾ അത് വിശ്വസിക്കാൻ കഴിയുന്നതും കേസിന് കാരണമായ നയത്തിലൂടെ ആര്ക്കും നഷ്ടമുണ്ടായിട്ടില്ല എന്നതാണ്.

പുതിയ മദ്യ നയം കഴിഞ്ഞ വർഷം നവംബർ 17 മുതലാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടത്. അതനുസരിച്ച് നഗരത്തിലുടനീളമുള്ള 849 വ്യാപാരസ്ഥലങ്ങൾ 32 സോണുകളായി തിരിച്ച് റീട്ടെയിൽ ലൈസൻസ് നൽകി. ഡൽഹിയിൽ പുതിയ മദ്യശാലകൾ തുറക്കില്ലെന്ന് നയത്തിൽ വ്യക്തമാക്കിയിരുന്നു. നഗരത്തിലുടനീളമുള്ള 849 മദ്യവിൽപ്പന കേന്ദ്രങ്ങൾക്കായി സ്വകാര്യ ലേലക്കാർക്ക് റീട്ടെയിൽ ലൈസൻസ് നൽകും. 32 സോണുകളായാണ് നഗരത്തെ തരംതിരിച്ചിരിക്കുന്നത്. ഓരോ സോണിനെയും 8-10 വാർഡുകളായി തിരിച്ചിരിക്കുന്നു. അതിൽ ഏകദേശം 27 വെൻഡുകളാണുള്ളത്. മാർക്കറ്റുകൾ, മാളുകൾ, വാണിജ്യ റോഡുകൾ/ഏരിയകൾ, പ്രാദേശിക ഷോപ്പിങ് കോംപ്ലക്‌സുകൾ എന്നിവിടങ്ങളിൽ സ്റ്റോറുകൾ തുറക്കാനും നയത്തിൽ അനുവാദം നൽകി.

സർക്കാർ നിശ്ചയിച്ച വിലയിൽ മദ്യം വിൽക്കുന്നതിനു പകരം കിഴിവുകൾ നൽകാനും സ്വന്തമായി വില നിശ്ചയിക്കാനും അനുവദിക്കുന്നതു പോലുള്ള നിയമങ്ങളും സർക്കാർ അനുവദിച്ചു. തുടർന്ന് വിൽപ്പനക്കാർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങി. ഇത് ജനങ്ങളെ ആകർഷിച്ചു. എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എക്‌സൈസ് വകുപ്പ് കുറച്ചുകാലത്തേക്ക് ഡിസ്‌കൗണ്ടുകൾ പിൻവലിച്ചു. ഓഗസ്റ്റ് ഒന്നിന് നയം പിൻവലിക്കുകയും ചെയ്തു.