ഡല്‍ഹി: ജമ്മു കശ്മീര്‍ നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയ്ക്ക് പിന്തുണയും ഉപദേശവുമായി ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ജമ്മു കശ്മീരിലെ പാർട്ടിയുടെ ആദ്യ നിയമസഭാംഗമായി എഎപിയുടെ മെഹ്‌രാജ് മാലിക്കിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹം ഞായറാഴ്ച ഡോഡയിൽ എത്തിയിരുന്നു. ഈ വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കെജ്‌രിവാളിന്റെ പരാമർശം. ഒരു അര്‍ദ്ധ സംസ്ഥാനം ഭരിക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിട്ടാല്‍ തന്‍റെ സഹായം തേടാമെന്ന് ജമ്മു കശ്മീര്‍ നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയോട് പറഞ്ഞു.

“മുഖ്യമന്ത്രിക്ക് പരിമിതമായ അധികാരങ്ങളുള്ളതിനാലാണ് ഡൽഹിയെ അർദ്ധ സംസ്ഥാനം എന്ന് വിളിക്കുന്നത്. ഇപ്പോൾ, അവർ (ബിജെപി) ജമ്മു കശ്മീരിനെ ഒരു അർദ്ധ സംസ്ഥാനമാക്കി മാറ്റി, അതായത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മിനിമം അധികാരങ്ങളെ ഉള്ളൂ, അതേസമയം ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരമുണ്ട്. ഒമറിന് തൻ്റെ ജോലിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ എന്നോട് പറയൂ, കാരണം ഞാൻ 10 വർഷമായി ഡൽഹി സർക്കാർ ഭരിക്കുന്നു'' കെജ്‍രിവാള്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളെ മികച്ച രീതിയിൽ സേവിക്കാൻ അനുവദിക്കുന്നതിന് ആം ആദ്മി പാർട്ടിയുടെ ഏക എംഎൽഎ മാലിക്കിന് തൻ്റെ സർക്കാരിൽ എന്തെങ്കിലും ഉത്തരവാദിത്തം ഒമർ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിയെ രൂക്ഷമായി വിമർശിച്ചു. “മോദി രാജ്യത്തിൻ്റെ മുഴുവൻ സമ്പത്തും തൻ്റെ ഒരു സുഹൃത്തിന് നൽകുന്നു, അതേസമയം ഞാൻ ഡൽഹിയിലെ 3 കോടി ജനങ്ങൾക്ക് സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നു'' കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഡൽഹിയിലെ ജനങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസം, വൈദ്യചികിത്സ, വൈദ്യുതി, വെള്ളം എന്നിവ സൗജന്യമായി നൽകിയതിൽ പ്രധാനമന്ത്രി മോദിക്ക് തന്നോട് ദേഷ്യമുണ്ടെന്നും എഎപി സർക്കാർ രാജ്യതലസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും 1000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ നേതാക്കൾക്കുള്ള സന്ദേശമുണ്ടെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 240 സീറ്റുകളിൽ ബിജെപിയെ ഒതുക്കിയത് പ്രധാനമന്ത്രി മോദിക്കുള്ള സന്ദേശമാണെന്നും കെജ്‍രിവാള്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, ജമ്മു കശ്മീരിലെ ദോഡ മണ്ഡലത്തിൽ എഎപിയുടെ മെഹ്‌രാജ് മാലിക് ബിജെപിയുടെ ഗജയ് സിംഗ് റാണയെ 4,538 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 2014 മുതൽ ബിജെപിയാണ് ഈ സീറ്റ് കൈവശം വിജയിച്ചിരുന്നത് ബിജെപിയുടെ ഗജയ് സിംഗ് റാണയെ 4500ൽ അധികം വോട്ടുകൾക്കാണ് മാലിക് പരാജയപ്പെടുത്തിയത്.