ന്യൂഡല്‍ഹി: ഡല്‍ഹിയില്‍, പുതിയ എ എ പി സര്‍ക്കാരില്‍ നിലവിലെ നാലുമന്ത്രിമാര്‍ തുടരും. മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്യുന്നത് ശനിയാഴ്ചയാണ്.

മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്ലോട്ട്, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തേക്കും. ദളിത് നേതാവും സുല്‍ത്താന്‍പൂര്‍ മജ്‌റ എം എല്‍ എയുമായ മുകേഷ് അഹ്ലാവത്ത് ആണ് പുതുമുഖം. സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ രാജിയെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് മുകേഷ് മന്ത്രിയായെത്തുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച ആനന്ദ് കഴിഞ്ഞ ഏപ്രിലില്‍ പാര്‍ട്ടി വിട്ടിരുന്നു.

ഇത്രയും പേര്‍ ചുമതലയേറ്റാലും അതിഷിയുടെ ക്യാബിനറ്റില്‍ ഒരു പദവി ഒഴിഞ്ഞുകിടക്കും. ഏഴുപേരില്‍ ആറുപേരെ മാത്രമേ എഎപി നിര്‍ദ്ദേശിച്ചിട്ടുള്ളു. എല്ലാ മന്ത്രിമാരും ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന മുമ്പാകെയാകും സത്യവാചകം ചൊല്ലുക. ഈമാസം 26-നും 27-നും നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കഴിഞ്ഞദിവസം എ.എ.പി. തീരുമാനിച്ചിരുന്നു. അപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് പദ്ധതി.

കല്‍ക്കാജിയില്‍ നിന്നുള്ള എം എല്‍ എയായ അതിഷി കെജ്രിവാള്‍ സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമായാല്‍ മാത്രമേ താന്‍ ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഉള്ളുവെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. കെജ്രിവാള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് അതിഷി പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രിയായി മടക്കി കൊണ്ടുവരാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും ശേഷം ഡല്‍ഹി ഭരിക്കുന്ന മൂന്നാമത്തെ വനിതാ നേതാവാണ് അതിഷി. ഡല്‍ഹി സ്‌കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ്