ന്യൂഡൽഹി: ഒരു കാലത്ത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായി നിലകൊണ്ട ബിജെപി നേതാക്കളൊക്കെ ഇപ്പോൾ ബിജെപി പാളയത്തിലാണ്. കോൺഗ്രസ് നേതാവായിരുന്ന ഗുലാം നബി ആസാദും ബിജെപി പാളയത്തിലേക്കാണ് പോകുന്നതെന്നാണ് സൂചനകൾ. പുതിയ പാർട്ടി രൂപീകരിച്ചു കാശ്മീരിൽ പ്രവർത്തനം നടത്തുന്ന അദ്ദേഹം തെരഞ്ഞെടുപ്പോടെ ബിജെപി സഖ്യത്തിലെത്തുമെന്നാണ് സൂചനകൾ. അതേസമയം മുതിർന്ന നേതാക്കളെ അവഗണിക്കുകയും അവിശ്വാസം പ്രകടിപ്പിച്ചു മുന്നോട്ടു പോകുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയെ കൊണ്ട് വീണ്ടും കോൺഗ്രസിനെ രാജ്യത്തിൽ അധികാരത്തിലെത്തിക്കാൻ സാധിക്കില്ലെന്നാണ് ഗുലാം നബയെ പോലുള്ളവർ പറയുന്നത്.

അടുത്ത പതിറ്റാണ്ടുകളിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചിട്ടുണ്ട്. മാറ്റങ്ങളിലൂടെ പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ രാഹുലും കൂട്ടരും മാറ്റത്തിന് തയാറായിരുന്നില്ല. പാർട്ടിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയാണെന്നും ആസാദ് കുറ്റപ്പെടുത്തി.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 7 വർഷത്തിനിടെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 70 പ്രസംഗം നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം അവഗണിച്ച് അദ്ദേഹം തന്നോട് അനുഭാവപൂർവം പെരുമാറിയെന്ന് ആസാദ് പറഞ്ഞു. പ്രധാനമന്ത്രി വിളിച്ച അത്താഴ വിരുന്നുകളിൽ പങ്കെടുക്കാതിരുന്നത് അനുചിതമായെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് വിട്ട് പോയി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് ആണ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചിരിക്കുന്നത്. കോൺഗ്രസ് താൻ അർഹിക്കുന്ന വിധത്തിൽ പരിഗണന നൽകിയില്ല എന്ന് പരാതിപ്പെട്ടാണ് ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. നരേന്ദ്ര മോദി കോൺഗ്രസുകാരെക്കാൾ തന്നോട് പരിഗണന കാട്ടിയെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.

'അദ്ദേഹത്തിന്റെ (മോദിയുടെ) അത്താഴ വിരുന്നിലൊന്നും ഞാൻ പങ്കെടുത്തിട്ടില്ല, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഏഴ് വർഷത്തിനിടെ ഞാൻ അവർക്കെതിരെ 70 വർഷത്തെ പ്രസംഗം നടത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹം അതൊക്കെ മറക്കുകയും ഒരു രാഷ്ട്രതന്ത്രജ്ഞനായി പെരുമാറുകയും ചെയ്തു. ജീവിതത്തിൽ മറ്റെല്ലാം മറന്ന് ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെ പെരുമാറേണ്ട സന്ദർഭങ്ങളുണ്ട്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ പാർട്ടി 'ബിജെപിയുടെ ബി ടീം' ആണെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ' ജമ്മു കശ്മീരിൽ രണ്ട് വലിയ രാഷ്ട്രീയ പാർട്ടികളുണ്ട്. ഒന്ന് നാഷണൽ കോൺഫറൻസ്, മറ്റൊന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. എനിക്ക് ആരുമായും സഖ്യമില്ല, എന്നാണ് ഗുലാം നബി ആസാദ് മറുപടി നൽകിയത്.

നേരത്തെ രാഹുലിനെ കുറ്റപ്പെടുത്തി കപിൽ സിബലും രംഗത്തുവന്നിരുന്നു. രാഹുലിന്റെ നേതൃത്വമില്ലായ്മയെയാണ് സിബലും കുറ്റപ്പെടുത്തിയത്. ഗുലാം നബിയുടെ വെളിപ്പെടുത്തലിനു പിന്നാലെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. കോൺഗ്രസ് സംവിധാനത്തിന്റെയും നേതൃത്വത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കൾ ഗുലാം നബിയും ജ്യോതിരാദിത്യ സിന്ധ്യയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാലത് അവർ അർഹിച്ചിരുന്നില്ലെന്നും ഇത്രയും കാലം ഒളിപ്പിച്ചുവച്ച യഥാർഥ സ്വഭാവമാണ് ഇപ്പോൾ അവർ വെളിപ്പെടുത്തിയതെന്ന് ജയ്‌റാം രമേശ് ട്വിറ്ററിൽ വ്യക്തമാക്കി.

കോൺഗ്രസിനെ നയിക്കാനുള്ള നേതൃഗുണം ഇല്ലെന്ന് പലതവണ ബോധ്യമായിട്ടും രാഹുൽ ഗാന്ധിയെ നേതൃത്വത്തിൽ നിലനിർത്താനാണ് എന്നാൽ ഇപ്പോഴും ഒരു പ്രബല വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന ആരോപണം മുമ്പും ഉയർന്നിരുന്നു. രാഹുൽ ഗാന്ധിക്ക് വേണ്ടി വാദിക്കുന്നവരുടെ നേതാവാണ് കെ സി വേണുഗോപാലാണ്. കെ സി വേണുഗോപാൽ എന്ന നേതാവിനെ പോലെ രാഹുൽ ഗാന്ധിക്ക് ഒരു ഡ്രൈവറുണ്ട് അലങ്കാർ എന്ന പേരിൽ. ഈ രണ്ട് പേർ പറയുന്നതല്ലാതെ മറ്റൊന്നും രാഹുൽ ഗാന്ധി കേൾക്കുകയില്ല. വിശ്വസിക്കുകയില്ല. അതുകൊണ്ടാണ് കോൺഗ്രസ് തകരുന്നതെന്ന വാദവും സജീവമാണ്.

രാഹുൽ എന്തു ചെയ്യണമെങ്കിലും കെ സി വേണുഗോപാൽ പറയണം. അല്ലെങ്കിൽ രാഹുൽ വിശ്വസിക്കണമെങ്കിൽ അലങ്കാർ എന്ന ഡ്രൈവർ പറയണം. ഈ സാഹചര്യത്തിൽ കോൺഗ്രസ് രക്ഷപ്പെടുത്തി എടുക്കാൻ വലിയ പ്രയാസമാണ്. കാരണം കോൺഗ്രസിന്റെ യഥാർത്ഥ പ്രശ്‌നം പരിഹരിക്കാൻ രാഹുലിന് ഒപ്പം നിൽക്കുന്നവർ ശ്രമിക്കില്ല. അവർക്ക് അതിനുള്ള താൽപര്യമോ കഴിവോ ഇല്ല. കെ സി വേണുഗോപാലിന് കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി തുടരണമെങ്കിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ തലപ്പത്ത് തുടരണം. രാഹുൽ ഗാന്ധിയോട് മാറി നിൽക്കാൻ പറയാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നുമില്ലെന്ന പരാതി കുറച്ചുകാലമായി തന്നെ നിലനിൽക്കുന്നുണ്ട്.