ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൊയേഷ്യയിലെത്തി. തലസ്ഥാനമായ സാഗ്രിബിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യൂറോപ്യന്‍ രാജ്യമായ ക്രൊയേഷ്യ സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് സോറന്‍ മിലനോവിച്ചും പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെന്‍കോവിച്ചും തമ്മിലുള്ള കൂടിക്കാഴ്ചക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞു.

ക്രൊയേഷ്യമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് സന്ദര്‍ശനത്തിലൂടെ കൈവന്നതെന്ന് മോദി എക്‌സില്‍ കുറിച്ചു. രാഷ്ട്രീയ, സാമ്പത്തിക സഹകരണം വളര്‍ത്തിയെടുക്കാനും പങ്കാളി രാജ്യവുമായുള്ള മൂല്യ ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് ക്രൊയേഷ്യ സന്ദര്‍ശനത്തിലൂടെ ലഭിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ക്രൊയേഷ്യ മികച്ച പങ്കാളിയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ക്രൊയേഷ്യയുമായുള്ള ശക്തമായ രാഷ്ട്രീയ, സാമ്പത്തിക സഹകരണം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു.

വ്യാപാരം, നവീകരണം, പ്രതിരോധം, തുറമുഖങ്ങള്‍, ഷിപ്പിങ്, ശാസ്ത്ര സാങ്കേതിക വിദ്യ, സാംസ്‌കാരിക കൈമാറ്റം, തൊഴില്‍ ശക്തി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക അവസരമാണ് സന്ദര്‍ശനമെന്ന് വിലയിരുത്തപ്പെടുന്നു.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, കൃഷി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ക്രൊയേഷ്യയും അടുത്ത സഹകരണം പുലര്‍ത്തുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 300 മില്യന്‍ യു.എസ് ഡോളറാണ്. ക്രൊയേഷ്യയിലെ ഇന്ത്യന്‍ നിക്ഷേപം ഏകദേശം 48 മില്യന്‍ യു.എസ് ഡോളര്‍ വരും. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2019ല്‍ ക്രൊയേഷ്യയിലേക്ക് സന്ദര്‍ശനം നടത്തിയിരുന്നു. ക്രൊയേഷ്യയില്‍ ഏകദേശം 17000 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് 2024 ഡിസംബറിലെ കണക്ക്.