ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ബിജെപി. വിട്ടതായി പ്രഖ്യാപിച്ച ഷെട്ടാർ, ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ സീറ്റ് നൽകാത്തതിനെത്തുടർന്നാണ് ഷെട്ടാർ ബിജെപിയിൽ നിന്നും രാജിവെച്ചത്. കുറച്ചുകാലമായി അദ്ദേഹം പാർട്ടിയിൽ അവഗണന നേരിടുകയായിരുന്നു. നേരത്തെ ഗവർണർ സ്ഥാനം കേന്ദ്രം അദ്ദേഹത്തിന് വെച്ചുനീട്ടിയെങ്കിലും അതും ഷെട്ടാർ നിരസിക്കുകയാണ് ഉണ്ടായത്. നേരത്തെ ഏതെങ്കിലും പാർട്ടിയിൽ ചേരണോ, സ്വതന്ത്രനായി മത്സരിക്കണോ എന്നെല്ലാം ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു പാർട്ടിയിൽ നിന്ന് പുറത്തുപോയ ശേഷം ഷെട്ടാർ പറഞ്ഞത്.

അതേസമയം തുടർന്ന് കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ കോൺഗ്രസിൽ ചേരാൻ ധാരണയായതായാണ് വിവരം. കഴിഞ്ഞ ദിവസം അർധരാത്രിയിലായിരുന്നു ചർച്ച. ബെംഗളൂരു കെപിസിസി. ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ ഷെട്ടാറിന് അംഗത്വം നൽകുമെന്നാണ് ലഭിക്കുന്ന വിവരം. കോൺഗ്രസിൽ എത്തുന്ന ഷെട്ടാർ ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്നു പതിറ്റാണ്ടുകാലം വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടും മങ്ങലേൽക്കാത്ത പ്രതിച്ഛായയുള്ള അദ്ദേഹത്തിന്റെ കൊഴിഞ്ഞുപോക്ക് അധികാരത്തിൽ തുടരാനാഗ്രഹിക്കുന്ന ബിജെപി.ക്ക് തിരിച്ചടിയാകും. ഞായറാഴ്ച രാവിലെയായിരുന്നു സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കാഗേരിക്ക് എംഎ‍ൽഎ. സ്ഥാനം രാജിവെച്ചുള്ള കത്ത് അദ്ദേഹം കൈമാറിയത്.

രാജിയിൽനിന്ന് പിന്തിരിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കർണാടക തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി എന്നിവർ ശനിയാഴ്ച രാത്രി അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ നിരാശനാണെന്നും എന്തുകൊണ്ടാണ് ടിക്കറ്റില്ലാത്തതെന്ന് അവർ പറയുന്നില്ലെന്നും ജഗദീഷ് ഷെട്ടാർ പറഞ്ഞു.

ലിംഗായത്ത് നേതാവായ അദ്ദേഹത്തെ കോൺഗ്രസിലെത്തിക്കാൻ ലിംഗായത്ത് നേതാക്കളായ എം.ബി. പാട്ടീലും മുതിർന്ന നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയുമാണ് മുൻകൈയെടുത്തത്. ആറു തവണ എംഎ‍ൽഎയായ 67 കാരനായ ജഗദീഷ് ഷെട്ടാർ, ബിജെപിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും ബിജെപി വിട്ട് കോൺഗ്രസിലെത്തിയിരുന്നു. ലിംഗായത്ത് നേതാക്കളായ ഇരുവരുടെയും വരവ് സമുദായത്തിന് സ്വാധീനമുള്ള വടക്കൻ കർണാടകയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

ലിംഗായത്ത് അതികായനായ യെദിയൂരപ്പയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്ക് പാളയത്തിൽ പട തിരിച്ചടിയേകും. സീറ്റ് തർക്കത്തെ തുടർന്ന് സിറ്റിങ് എംഎ‍ൽഎമാരടക്കം നിരവധി നേതാക്കളാണ് പാർട്ടി വിട്ടത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ സഹായിയും ബന്ധുവുമായ സന്തോഷ് ബിജെപി വിട്ട് ജെ.ഡി-എസിൽ ചേർന്നു.

രണ്ടാം പട്ടികയിലും തന്നെ തഴഞ്ഞതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ഷെട്ടാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം പകരം, കുടുംബത്തിൽനിന്ന് ഒരംഗത്തെ സീറ്റിലേക്ക് നിർദേശിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സ്ഥാനം അടക്കമുള്ള പദവികളും വാഗ്ദാനം ചെയ്തു.

സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും നിലപാട് കടുപ്പിച്ച ഷെട്ടാറിനെ അനുനയിപ്പിക്കാൻ കർണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബി.എസ്. യെദിയൂരപ്പ എന്നിവർ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.