ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ, പൊതു സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആർ.എസ്.എസിൻ്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് നിവേദനം നൽകി ഐ.ടി-ബി.ടി, ഗ്രാമവികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരാണ് ആർ.എസ്.എസ്. പ്രവർത്തനങ്ങളെന്നും, പൊതു സ്ഥാപനങ്ങളിൽ ഇവ നടത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ഐക്യത്തിനും മതേതര ചട്ടക്കൂടിനും ആർ.എസ്.എസ്. പ്രചരിപ്പിക്കുന്ന ആശയങ്ങൾ എതിരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി. ഒക്ടോബർ 4-ന് സമർപ്പിച്ച ഈ നിവേദനം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ, സംഘ്പരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന വ്യക്തിയാണ്.

ആർ.എസ്.എസ്. നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. സർക്കാർ-എയ്ഡഡ് സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങൾ, പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള സ്ഥലങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ 'ശാഖ' പ്രവർത്തനങ്ങളിലൂടെ കുട്ടികളിലും യുവാക്കളിലും വിഭജന ചിന്താഗതി കുത്തിവെക്കുന്നുവെന്ന് പ്രിയങ്ക് ഖാർഗെ ആരോപിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിൽ 'ശാഖ', 'സംഘിക്', 'ബൈഠക്' തുടങ്ങിയ പേരുകളിൽ ആർ.എസ്.എസ്. നടത്തുന്ന പ്രവർത്തനങ്ങളെല്ലാം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.