ഡൽഹി: ഓപ്പറേഷൻ സിന്ദൂ‌‍‍‍ർ മിഷൻ നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിന് ഉപയോ​ഗിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. അമേരിക്കയ്ക്ക് മുന്നിൽ മിണ്ടാതിരിക്കുന്ന മോദി എല്ലായിടത്തും സിന്ദൂരം വിൽക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിഹസിക്കുകയും ചെയ്തു.

ഓപ്പറേഷൻ സിന്ദൂറിനെ വാനോളം പുകഴ്ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികളിലാണ് മോദി കഴിഞ്ഞ ദിവസങ്ങളിൽ പ്രസംഗിച്ചത്. ഓരോ പ്രസം​ഗത്തിലും പാകിസ്ഥാനെതിരായ നടപടിയിലൂടെ വാക്ക് പാലിച്ചെന്നവകാശപ്പെട്ട മോദി, പ്രതിപക്ഷ നേതാക്കളെയും മുൻ സർക്കാറുകളെയും രൂക്ഷമായി വിമർശിക്കുന്നുമുണ്ട്.

അതിനിടെ, മമത ബാനർജി സർക്കാർ കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ പാവപ്പെട്ടവരിൽനിന്നും കമ്മീഷൻ വാങ്ങുന്നുവെന്ന് മോദി ഇന്നലെ അലിപുർദ്വാറിൽ നടത്തിയ റാലിയിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയുടെ രൂക്ഷമായി പരിഹസിച്ചത്.

പ്രധാനമന്ത്രിയായിട്ടല്ല കേവലം ബിജെപി അധ്യക്ഷനായിട്ടാണ് മോദി സംസാരിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ ഇപ്പോൾ എല്ലായിടത്തും നടന്ന് സിന്ദൂരം വിൽക്കുകയാണ്. മോദിക്ക് ധൈര്യമുണ്ടെങ്കിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്താനും മമത വെല്ലുവിളിക്കുകയും ചെയ്തു.