ചെന്നൈ: മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കിയ ബി.ജെ.പി. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രാജ്യമെമ്പാടും ബി.ജെ.പി. നടപ്പാക്കാൻ പോകുന്നതിന്റെ ഒരു സൂചനയാണ് ഈ നീക്കമെന്നും, മുസ്‌ലിംകൾക്കുള്ള ബി.ജെ.പിയുടെ 'റമദാൻ സമ്മാനം' വെറുപ്പും മതഭ്രാന്തുമാണെന്നും സ്റ്റാലിൻ ആരോപിച്ചു.

2014-ൽ അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന അന്തരിച്ച അജിത് പവാർ പിന്നാക്ക വിഭാഗത്തിൽപ്പെട്ട മുസ്‌ലിംകൾക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ വേർപാടിന്റെ ദുഃഖം മാറുംമുമ്പ് ബി.ജെ.പി. ആ സംവരണം റദ്ദാക്കിയത് അപലപനീയമാണെന്ന് സ്റ്റാലിൻ തന്റെ എക്സ് (X) പോസ്റ്റിൽ കുറിച്ചു.

ബി.ജെ.പിക്ക് വികസനത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നും വെറുപ്പും മതഭ്രാന്തുമാണ് അവരുടെ രാഷ്ട്രീയമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. എൻ.ഡി.എ. ഒരിക്കലും തമിഴ്‌നാട്ടിൽ അധികാരത്തിൽ വരാൻ താൻ ആഗ്രഹിക്കാത്തതിന്റെ പ്രധാന കാരണം ഇതാണെന്നും, അവർ അധികാരത്തിലെത്തിയാൽ വലിയ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്രയിലെ ഈ നടപടി രാജ്യത്ത് സംവരണ നയങ്ങൾക്കെതിരെ ബി.ജെ.പി. സ്വീകരിക്കുന്ന നിലപാടുകളുടെ പ്രതിഫലനമാണെന്നും, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ രാഷ്ട്രീയ വിഷയമായി മാറുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.