ബെംഗളൂരു: മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് എഐസിസി നേതൃത്വം. ബിജെപി അധികാരത്തിലെത്തിയത് മുതല്‍ ഭരണഘടന പദവികള്‍ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും എഐസിസി വക്താവ് പവന്‍ ഖേര. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിദ്ധരാമയ്യയും പ്രതികരിച്ചു. തിരിച്ചടിച്ച് ബിജെപിയും രംഗത്തെത്തി. ഗവര്‍ണറുടേത് ശരിയായ നടപടിയാണെന്നും നാലായിരം കോടി രൂപയുടെ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.

മൂന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നിവരാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നാണ് ആരോപണം. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവര്‍ണര്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.

"1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, 218 പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന അഭ്യര്‍ഥനയില്‍ കോംപീറ്റന്റ് അതോറിറ്റിയുടെ തീരുമാനത്തിന്റെ പകര്‍പ്പ് ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഭാരതീയ നാഗരിക സുരക്ഷാ സംഹിത 2023 പ്രകാരം, ആരോപണവിധേയമായ കുറ്റകൃത്യങ്ങള്‍ നിവേദനങ്ങളില്‍ പരാമര്‍ശിക്കുന്നു" ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ സ്ഥലം അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസിലണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് അനുമതി നല്‍കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വിചാരണക്ക് അനുമതി നല്‍കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് മന്ത്രിസഭയുടെ പ്രമേയം പാസാക്കി. നോട്ടീസ് പിന്‍വലിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ഭരണഘടനാ ഓഫീസ് ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.