ബെംഗളൂരൂ: കര്‍ണാടക സര്‍ക്കാരിന്റെ ഭവനനിര്‍മ്മണ പദ്ധതിയില്‍ അഴിമതി ആരോപണവുമായി ഭരണകക്ഷി എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എയായ ബി ആര്‍ പാട്ടീലാണ് രാജീവ് ഗാന്ധി ഹൗസിങ് കോര്‍പ്പറേഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ചത്. പദ്ധതിപ്രകാരമുള്ള വീടുകള്‍ കൈക്കൂലി നല്‍കിയവര്‍ക്ക് മാത്രമാണ് അനുവദിച്ചതെന്നാണ് ആരോപണം. ഇതിന്റെ ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഓഡിയോ വ്യാപകമായി പ്രചരിച്ചതോടെ ബിജെപിയും ആരോപണം ഏറ്റെടുത്തു.

ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സര്‍ഫറാസ് ഖാനും എംഎല്‍എ ബി ആര്‍ പാട്ടീലും തമ്മിലുള്ള സംഭാഷണമെന്ന രീതിയിലാണ് ഓഡിയോ പ്രചരിക്കുന്നത്. പദ്ധതിപ്രകാരമുള്ള വീടുകള്‍ കൈക്കൂലി നല്‍കിയവര്‍ക്ക് മാത്രമാണ് അനുവദിച്ചതെന്നും തന്നെപ്പോലുള്ള ജനപ്രതിനിധികളുടെ ശുപാര്‍ശ കത്തുകള്‍ അവഗണിക്കപ്പെട്ടുവെന്നും കര്‍ണാടക സംസ്ഥാന നയ രൂപീകരണ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കൂടിയായ പാട്ടീല്‍ അവകാശപ്പെടുന്നു.

പണം കൊടുത്തവര്‍ക്കെല്ലാം വീട് കിട്ടി, ഇതെന്താ കച്ചവടമാണോ എന്നും പാട്ടീല്‍ ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്. തന്റെ മണ്ഡലമായ ആള്‍ഡില്‍ 950 വീടുകളുടെ വിതരണത്തില്‍ കൈക്കൂലി വാങ്ങി എന്നാണ് പാട്ടീല്‍ ആരോപിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ തനിക്കെന്ത് വിലയുണ്ടാകും. ഗുണഭോക്താക്കളുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയാല്‍ സര്‍ക്കാര്‍ 'ഉലയും'. പ്രചരിക്കുന്ന ഓഡിയോയില്‍ അദ്ദേഹം പറയുന്നു. അതേസമയം, സര്‍ഫറാസ് ഖാന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും വിശദാംശങ്ങള്‍ തനിക്ക് നല്‍കിയാല്‍ കൈക്കൂലി വാങ്ങിയവരെ ജയിലില്‍ അടയ്ക്കും എന്ന് പറയുകയും ചെയ്യുന്നുണ്ട്.

'ബി ആര്‍ പാട്ടീല്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. ഈ സര്‍ക്കാരില്‍ കൈക്കൂലി നല്‍കാതെ ഒരു ജോലിയും നടക്കില്ല. അവരുടെ സ്വന്തം എംഎല്‍എയാണ് ഇത് പറയുന്നത്. സര്‍ക്കാര്‍ ഇത് അംഗീകരിച്ച് തെറ്റ് തിരുത്തണം.' മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാഗരാജ് യാദവ് പാട്ടീലിന്റെ ആരോപണങ്ങള്‍ തള്ളി. താന്‍ ഈ കാര്യങ്ങളോട് യോജിക്കുന്നില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായി പോരാടാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 'അഴിമതി നടത്തുന്നത് ബിജെപിയാണ്. രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കില്ല. ഗ്രാമപഞ്ചായത്ത് തലത്തിലായാലും മന്ത്രിതലത്തിലായാലും ഒരു അഴിമതിയും അനുവദിക്കില്ലെന്ന് സിദ്ധരാമയ്യ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബി ആര്‍ പാട്ടീല്‍ ഏത് സാഹചര്യത്തിലാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്നറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഇത്തരം പരിഹാസ്യവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യണം.' യാദവ് പറഞ്ഞു.