മുസാഫര്‍പുര്‍: വോട്ടര്‍പട്ടികയില്‍നിന്ന് 65 ലക്ഷം പേരുകള്‍ ഒഴിവാക്കിയത് ഭീകരതയേക്കാള്‍ മോശമാണെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ പാവയായി മാറിയെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവും വിജയിക്കുന്നത് തടയാന്‍ ബിജെപി വോട്ട് മോഷണം നടത്തുകയാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയില്‍ ജനാധിപത്യം ഭീഷണി നേരിടുമ്പോഴെല്ലാം, ബിഹാര്‍ യുദ്ധകാഹളം മുഴക്കിയിട്ടുണ്ട്, അത് ചരിത്രം. ലോക് നായക് ജയപ്രകാശ് നാരായണ്‍ ജനാധിപത്യത്തിന്റെ ശബ്ദം പ്രതിധ്വനിപ്പിക്കുകയും ജനങ്ങളുടെ ശക്തി എന്താണെന്ന് തെളിയിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയും തേജസ്വിയും ഇപ്പോള്‍ അതുതന്നെ ചെയ്യുന്നു. അവര്‍ പോകുന്നിടത്തെല്ലാം ജനസമുദ്രം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ സൗഹൃദം രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് സാഹോദര്യത്തിന്റെതാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടിയാണ് നിങ്ങള്‍ ഒന്നിച്ചത്. ഈ സൗഹൃദം നിങ്ങള്‍ക്ക് ബിഹാറില്‍ വിജയം നേടിത്തരും, ''അദ്ദേഹം പറഞ്ഞു. പരാജയഭീതി കാരണം ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

'സത്യസന്ധമായ തെരഞ്ഞെടുപ്പുകള്‍ ബിജെപിയെ പരാജയത്തിലേക്ക് നയിക്കും, അതുകൊണ്ടാണ് ആളുകളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ താക്കോല്‍ കൈവശമുള്ള കളിപ്പാട്ടമാക്കി മാറ്റിയിരിക്കുന്നു. ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അറുപത്തിയഞ്ച് ലക്ഷം പേരെ നീക്കം ചെയ്ത് ജനാധിപത്യത്തെ കൊല ചെയ്തു. സ്വദേശികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനേക്കാള്‍ വലിയ തീവ്രവാദമില്ല. എല്ലാ രേഖകളും കൈവശം വച്ചിട്ടും, അവരെ മേല്‍വിലാസമില്ലാത്തവരാക്കുന്നത് അവരെ നശിപ്പിക്കുന്നതിന് തുല്യമാണ്. രാഹുല്‍ ഗാന്ധിയുടെയും തേജസ്വിയുടെയും വിജയം തടയാന്‍ കഴിയാതെ ബിജെപി ഇത്തരം പിന്‍വാതില്‍ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നു,' തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ക്രമക്കേടുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടുവെന്നും സ്റ്റാലിന്‍ ആരോപിച്ചു. 'രാഹുല്‍ ഗാന്ധി 'വോട്ട് ചോരി' തുറന്നുകാട്ടുന്നു, തെരഞ്ഞെടുപ്പ് കമീഷന് ശരിയായ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഹുല്‍ ഗാന്ധി സത്യവാങ്മൂലം സമര്‍പ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. രാഹുല്‍ ഗാന്ധി ഇത്തരം ഭീഷണികളെ ഭയപ്പെടുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ അദ്ദേഹത്തിന്റെ കണ്ണുകളിലോ വാക്കുകളിലോ ഭയമില്ല. തെരഞ്ഞെടുപ്പ് എങ്ങനെ ഒരു പരിഹാസമാക്കി മാറ്റിയെന്ന് അദ്ദേഹം തുറന്നുകാട്ടിയതോടെ ബിജെപി അദ്ദേഹത്തെ ആക്രമിക്കുകയാണ്. ബിഹാറില്‍ തടിച്ചുകൂടിയ ജനക്കൂട്ടം തെളിയിക്കുന്നത് ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശക്തി ജനങ്ങള്‍ കവര്‍ന്നെടുക്കുമെന്നാണ്, ''അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള വലിയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് താന്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. 'നിങ്ങളെയെല്ലാം കാണാന്‍ 2,000 കിലോമീറ്റര്‍ അകലെ നിന്നാണ് ഞാന്‍ ഇവിടെ വന്നത്. സാമൂഹിക നീതിയും മതേതരത്വവുമാണ് ലാലു പ്രസാദ് യാദവിന്റെ വ്യക്തിത്വം. കലൈഞ്ജറും ലാലുവും വളരെ അടുപ്പമുള്ളവരായിരുന്നു. കേസുകളെയോ ഭീഷണികളെയോ ഭയപ്പെടാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിലൂടെ ലാലു പ്രസാദ് ഇന്ത്യയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു, തേജസ്വി പിതാവിന്റെ പാത പിന്തുടരുന്നു,' സ്റ്റാലിന്‍ പറഞ്ഞു.