ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആര്‍എസ്എസ് അല്ലെന്നു സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. ബിജെപിയുടെ വിഷയങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ബിജെപി അധ്യക്ഷനെ തീരുമാനിക്കാന്‍ ഇത്ര വൈകുമോ എന്നും മോഹന്‍ ഭാഗവത് ചോദിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘ് തീരുമാനങ്ങളെടുക്കുന്നത് ബിജെപിക്കു വേണ്ടിയല്ല.

ബിജെപി പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ, അതില്‍ ആര്‍എസ്എസിന് ഒന്നും പറയാന്‍ ഇല്ല. കേന്ദ്ര സര്‍ക്കാരുമായി മാത്രമല്ല, എല്ലാ സംസ്ഥാന സര്‍ക്കാരുകളുമായും നല്ല ബന്ധമാണ്. വിവിധ പരിവാര്‍ സംഘടനകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഞങ്ങള്‍ക്ക് കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും നല്ല ഏകോപനമുണ്ട്. ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടാകാം. എന്നാല്‍ ഒരു തരത്തിലുമുള്ള കലഹവുമില്ല. ഞങ്ങള്‍ക്ക് എല്ലാ സര്‍ക്കാരുകളുമായും നല്ല ഏകോപനമുണ്ട്. - വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.

ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം, പക്ഷേ തര്‍ക്കങ്ങളില്ല. ഒത്തുതീര്‍പ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് കൂടുന്നു. അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും അത് ചര്‍ച്ച ചെയ്ത് ഒരു കൂട്ടായ തീരുമാനം എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ ആര്‍എസ്എസും ബിജെപിയും പരസ്പരം വിശ്വസിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. രണ്ട് സംഘടനകളുടെയും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.