പട്‌ന: ബിഹാറില്‍ 57 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് നിതീഷ് കുമാര്‍ നയിക്കുന്ന ജെ.ഡി(യു). സിറ്റിങ് എം.എല്‍.എമാരും, മുതിര്‍ന്ന മന്ത്രിമാരും പുതുമുഖങ്ങളും വനികളുമടങ്ങുന്ന പട്ടികയാണ് ജെ.ഡി(യു)പുറത്തുവിട്ടിരിക്കുന്നത്. എന്‍.ഡി.എയിലെ ഘടകകക്ഷികളായ ബി.ജെ.പിയും അവാം മോര്‍ച്ചയും കഴിഞ്ഞദിവസം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

പട്ടികയില്‍ മുതിര്‍ന്ന മന്ത്രിമാരും സിറ്റിങ് എം.എല്‍.എമാരും ഇടംപിടിച്ച സാഹചര്യത്തില്‍, സുപ്രധാന സീറ്റുകള്‍ വേണമെന്ന് ജെ.ഡി(യു)കടുംപിടിത്തം പിടിക്കാന്‍ സാധ്യതയുണ്ട്. വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവണ്‍ കുമാര്‍, മഹേശ്വര്‍ ഹസാരി, കൗശല്‍ കിഷോര്‍ എന്നിവര്‍ നിതീഷ് മന്ത്രിസഭയിലെ അംഗങ്ങളാണ്.

ഹസാരിയാണ് നിലവിലെ മന്ത്രിസഭയിലെ സ്പീക്കര്‍. ശ്രാവണ്‍ കുമാറും യാദവും മുതിര്‍ന്ന മന്ത്രിമാരാണ്. കൗശല്‍ കിഷോര്‍ മുന്‍ കേന്ദ്രമന്ത്രിയും ചൗധരി സംസ്ഥാന മന്ത്രിസഭയില്‍ നിര്‍ണായ വകുപ്പ് കൈയാളുന്ന ആളാണ്.

അതോടൊപ്പം, മുന്‍ എം.എല്‍.എമാരായ ഈശ്വര്‍ മന്‍ഡല്‍, കൊമാല്‍ സിങ്, സുനില്‍ കുമാര്‍, മഹേന്ദ്ര റാം, ഉമേഷ് സിങ് കുശവ, ചവികേത മണ്‍ഡല്‍ എന്നിവര്‍ക്കും ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

സ്ഥാനാര്‍ഥി പട്ടികയില്‍ നാലു വനിതകളാണ് ഇടംപിടിച്ചത്. അതുപോലെ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കും പ്രതിനിധ്യം നല്‍കിയിട്ടുണ്ട്.

ബിഹാറില്‍ നവംബര്‍ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 14ന് ഫലം പ്രഖ്യാപിക്കും. അതിനിടെ, 243 അംഗ നിയമസഭയില്‍ ജെ.ഡി(യു)25 സീറ്റിലെങ്കിലും വിജയിക്കാന്‍ ഏറെ ബുദ്ധിമുട്ടുമെന്നാണ് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായം.