പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മുറുകവെ ജനപ്രിയ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പുറത്തിറക്കിയ പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാശ്രയത്വമുള്ളതും വികസിതവുമായ ബിഹാറിനായുള്ള കാഴ്ചപ്പാടാണ് പ്രകടനപത്രികയിലുള്ളതെന്ന് മോദി പറഞ്ഞു. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള രൂപരേഖയാണ് പ്രകടനപത്രികയിലുള്ളതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ജനങ്ങളുടെ പിന്തുണയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനം എന്‍ഡിഎ മുന്നണിയെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു.

ബിഹാറിന്റെ സമഗ്രവികസനം ഉറപ്പാക്കുന്നതില്‍ സംസ്ഥാനത്തെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ഇതിന്റെ ഫലമായി സംസ്ഥാനം ഇന്ന് വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഈ വേഗം കൂടുതല്‍ ത്വരിതപ്പെടുത്താനും മികച്ച ഭരണം കാഴ്ചവെക്കാനും ജനങ്ങളുടെ സമൃദ്ധി ഉറപ്പുവരുത്താനും തങ്ങള്‍ ദൃഢനിശ്ചയം ചെയ്യുന്നുവെന്ന് മോദി മറ്റൊരു എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ബിഹാറില്‍ പുറത്തിറക്കിയ എന്‍ഡിഎ പ്രകടനപത്രിക കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പൈതൃകത്തില്‍നിന്ന് ശാസ്ത്രത്തിലേക്കും വിദ്യാഭ്യാസത്തില്‍നിന്ന് പൊതുജനക്ഷേമത്തിലേക്കും ഒരു പുതിയ കുതിച്ചാട്ടത്തിനുള്ള ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ വന്‍ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. തൊഴില്‍, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. വിവിധ കക്ഷി നേതാക്കള്‍ ചേര്‍ന്നാണ് വെള്ളിയാഴ്ച രാവിലെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ, മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രിയും എച്ച്എഎം(എസ്) നേതാവുമായ ജിതന്‍ റാം മാഞ്ചി, കേന്ദ്ര മന്ത്രിയും എല്‍ജെപി (റാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍, ആര്‍എല്‍എം നേതാവ് ഉപേന്ദ്ര കുശ്വാഹ, മറ്റ് സഖ്യകക്ഷി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പട്‌നയിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

പ്രകടനപത്രികയിലെപ്രധാന വാഗ്ദാനങ്ങള്‍

ഒരു കോടിയിലധികം സര്‍ക്കാര്‍ ജോലികളും കൂടാതെ നിരവധി തൊഴിലവസരങ്ങളും

നൈപുണ്യാധിഷ്ഠിത തൊഴില്‍ നല്‍കുന്നതിനായി സ്‌കില്‍സ് സെന്‍സസ്

എല്ലാ ജില്ലകളിലും മെഗാ സ്‌കില്‍ സെന്ററുകള്‍

സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം.

ഒരു കോടി സ്ത്രീകളെ ലക്പതി ദീദിമാരാക്കും

അതിപിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിവിധ തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപ നല്‍കും

കര്‍പ്പൂരി ഠാക്കൂര്‍ കിസാന്‍ സമ്മാന്‍ നിധി'ക്ക് കീഴില്‍, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 3,000 രൂപയുടെ അധിക ആനുകൂല്യം

പട്നയ്ക്ക് പുറമെ ബീഹാറിലെ 4 നഗരങ്ങളില്‍ കൂടി മെട്രോ ട്രെയിന്‍ സര്‍വീസ്

പത്ത് പുതിയ വ്യവസായ പാര്‍ക്കുകള്‍

5 വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും

243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുക. തിരഞ്ഞെടുപ്പ് ഫലം നവംബര്‍ 14-ന് പ്രഖ്യാപിക്കും.