കോയമ്പത്തൂര്‍: ബിജെപിയില്‍ ചേര്‍ന്നത് ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണെന്നു മുന്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. അല്ലെങ്കില്‍ സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരേണ്ട ആവശ്യമില്ലായിരുന്നെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവവികാസങ്ങളില്‍ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. കുറച്ചു കാലമായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലാണ് അണ്ണാമലൈ. സ്വത്ത് സംബന്ധിച്ച കേസില്‍ ബിജെപി നേതൃത്വം നേരത്തേ വിശദീകരണവും തേടിയിരുന്നു.

''തമിഴ്നാട്ടില്‍ നല്ല രാഷ്ട്രീയ സഖ്യം ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. ആരാണ് പദവികളില്‍ തുടരേണ്ടതെന്നോ ആരെങ്ങനെ പെരുമാറണമെന്നോ നിര്‍ദേശിക്കാന്‍ എനിക്ക് അധികാരമില്ല. ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ തുടരും. അല്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും. സമയമാകുമ്പോള്‍ പ്രതികരിക്കും.'' അണ്ണാമലൈ പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അണ്ണാമലൈ വിശദീകരിച്ചു. തോക്കുചൂണ്ടി ഒരാളെയും പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

എഐഎഡിഎംകെ നേതാക്കളുടെ വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരണം ഇങ്ങനെ: ' സംസാരിച്ചുതുടങ്ങിയാല്‍ പല കാര്യങ്ങളും പറയേണ്ടിവരും. ഞാന്‍ ഇതുവരെ എഐഎഡിഎംകെയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവരുടെ നേതാക്കള്‍ എന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അമിത് ഷായ്ക്ക് നല്‍കിയ വാക്കിന്റെ പേരിലാണ് സംയമനം പാലിക്കുന്നത്. ക്ഷമയ്ക്കും ഒരു പരിധിയുണ്ട്'' അണ്ണാമലൈ പറഞ്ഞു.