മുംബൈ: ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ 29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള നിര്‍ണായക തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ വമ്പന്‍ രാഷ്ട്രീയ നീക്കവുമായി താക്കറെ സഹോദരങ്ങള്‍. ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയും തിരഞ്ഞെടുപ്പില്‍ സഖ്യം പ്രഖ്യാപിച്ചു. മുംബൈയുടെ മേയര്‍ ഒരു മറാത്തിയായിരിക്കും. അത് തന്റെയോ ഉദ്ധവിന്റെയോ പാര്‍ട്ടിയില്‍നിന്നുള്ള ആളായിരിക്കുമെന്ന് രാജ് താക്കറെ തുറന്നടിച്ചു കഴിഞ്ഞു.

ദീര്‍ഘകാലമായി അകല്‍ച്ചയിലായിരുന്ന താക്കറെ സഹോദരന്മാര്‍ ഒന്നിക്കുന്നതിന്റെ സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജൂലൈയില്‍ നടന്ന മഹാറാലിയില്‍ ഇരുവരും വേദി പങ്കിട്ടതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇരുവരും കൈകോര്‍ക്കുന്നുവെന്ന പ്രഖ്യാപനം. ജനുവരി 15-നാണ് തദ്ദേശ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസുമായി സഖ്യമില്ലാതെയാണ് താക്കറെ സഹോദരന്മാര്‍ മത്സരിക്കുക.

ശിവസേനയും എംഎന്‍എസും ഒന്നിക്കുകയാണെന്നും ഏറെക്കാലമായി മഹാരാഷ്ട്ര കാത്തിരുന്നത് ഈ ഒരു ദിവസത്തിന് വേണ്ടിയാണെന്നും രാജ് താക്കറെ പറഞ്ഞു. എല്ലാത്തിനുമുപരി മഹാരാഷ്ട്രയെന്ന വികാരം മുറുകെപ്പിടിക്കുമെന്ന് രാജ് താക്കരെ വ്യക്തമാക്കി. മാറാത്തിയിലായിരുന്നു രാജ് താക്കറെയുടെ പ്രസംഗം. ജനം കൈയടികളോടെയാണ് പ്രഖ്യാപനത്തെ എതിരേറ്റത്.

മറാത്തി ജനത മറ്റുള്ളവരെ ഒരിക്കലും പ്രതിസന്ധിയിലാക്കുകയില്ല, ആരെങ്കിലും വഴിയില്‍ വിലങ്ങുതടിയായാല്‍ അവരെ വെറുതെവിടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഇരു പാര്‍ട്ടിയും ഒന്നിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനത്തെക്കുറിച്ച് പ്രഖ്യാപനമില്ല. മഹാരാഷ്ട്രയിലെ 29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേയും സീറ്റ് വിഭജനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പ് ആണ് ഏവരും ഉറ്റുനോക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് രാജ് താക്കറെയും ഉദ്ധവ് താക്കറെയും തമ്മില്‍ ചില അസ്വാരസങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് ഉദ്ധവ് താക്കറെ വ്യക്തമാക്കുന്നത്.