പുനെ: രാവിലെയുണ്ടായ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി എന്‍.സി.പി (എസ്.പി) നേതാവുമായ സുപ്രിയ സുലെ. 'ഹൃദയംതകര്‍ന്നു' എന്ന് അവര്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ കുറിച്ചു. സുലെയോടൊപ്പം എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍, പവാറിന്റെ ഭാര്യ സുനേത്ര, മകന്‍ പാര്‍ത്ഥ് എന്നിവര്‍ ഉടന്‍തന്നെ അപകടസ്ഥലമായ ബാരാമതിയിലേക്ക് തിരിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ (66) ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ മരണപ്പെടുകയായിരുന്നു. മുംബൈയില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാരാമതിയിലേക്ക് പോകുന്നതിനിടെ രാവിലെ 8.50-ഓടെയാണ് അപകടം സംഭവിച്ചത്. പവാര്‍ ഉള്‍പ്പെടെ ആറുപേര്‍ സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറുപേരും അപകടത്തില്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.

ഫെബ്രുവരി 5-ന് നടക്കാനിരിക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് പവാര്‍ ബാരാമതിയിലേക്ക് തിരിച്ചത്. പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനങ്ങളിലും ഗ്രാമീണ രാഷ്ട്രീയത്തിലും നിര്‍ണ്ണായക സ്വാധീനമുള്ള പവാര്‍ കുടുംബത്തിന്റെ കേന്ദ്രബിന്ദുക്കളിലൊരാളായിരുന്നു അദ്ദേഹം. ഐക്യത്തോടെ നിലനിന്നിരുന്ന കുടുംബം 2023ല്‍ പിളര്‍ന്നു. അജിത് പവാര്‍ അമ്മാവനും പിതാമഹനുമായ ശരദ് പവാറിന്റെ വിഭാഗത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് ബിജെപി-ശിവസേന സഖ്യത്തില്‍ ചേര്‍ന്നു. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നതാണ് ഈ ഭിന്നതയ്ക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്കിടയിലും തന്റെ സഹോദരനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സുപ്രിയ സുലെ പലപ്പോഴും ആവര്‍ത്തിച്ചിരുന്നു.

ബാരാമതിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും എന്‍സിപിയുടെ ദേശീയ മുഖവുമായ സുപ്രിയ അച്ചടക്കത്തോടെ ആശയവിനിമയം നടത്തുകയും ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഇതിനു വിപരീതമായി വിവാദപരവും സാഹസങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധതയുമാണ് അജിത് പവാറിന്റെ രാഷ്ട്രീയ പ്രസക്തിയെ നിര്‍വചിച്ചത്.

2023-ല്‍ എന്‍.സി.പിയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് അജിത് പവാര്‍ ശരദ് പവാറിന്റെ പക്ഷത്തുനിന്ന് മാറി ബി.ജെ.പി-ശിവസേന സഖ്യത്തില്‍ ചേര്‍ന്നിരുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ മുഖമായി സുപ്രിയ സുലെ ഉയര്‍ന്നുവന്നതാണ് ഈ പിളര്‍പ്പിന് കാരണമായതെന്ന് വിമര്‍ശകര്‍ കരുതുന്നു. എങ്കിലും, രാഷ്ട്രീയ പോരാട്ടം പ്രത്യയശാസ്ത്രപരമാണെന്നും വ്യക്തിപരമല്ലെന്നും വിശ്വസിച്ചിരുന്ന എന്‍സിപി വിഭാഗങ്ങള്‍ അടുത്തിടെ നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ സഖ്യത്തിലാണ് മത്സരിച്ചത്.

പിളര്‍പ്പിന് ശേഷം തന്റെ 'സഹോദരന്‍' അജിത് പവാറുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്ന് അന്ന് തന്നെ സുപ്രിയ വ്യക്തമാക്കിയിരുന്നു. 'രാഷ്ട്രീയത്തില്‍ ബന്ധങ്ങള്‍ കടന്നുവരരുത്. എന്‍സിപിയും അജിത് പവാറും തമ്മിലുള്ള പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, വ്യക്തിപരമല്ല.' മാത്രമല്ല, അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അടുത്തിടെ നടന്ന പൂനെ, പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ശരദ് പവാറിന്റെ എന്‍സിപിയുമായി സഖ്യത്തിലാണ് മത്സരിച്ചത്.